റോഡ് റോളര്‍ കയറ്റി നശിപ്പിക്കും; കടുത്ത നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍

റോഡ് റോളര്‍ കയറ്റി നശിപ്പിക്കും; കടുത്ത നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം നല്‍കി. ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക.

പിടിച്ചെടുക്കുന്ന എയര്‍ഹോണ്‍ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണം. ഇവ പ്രദര്‍ശിപ്പിക്കണം. റോഡ് റോളര്‍ ഉപയോഗിച്ച് എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം കോതമംഗലം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തില്‍ ഹോണടിച്ചെത്തിയ സംഭവത്തില്‍ മന്ത്രി നടപടിയെടുത്തിരുന്നു. ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ നിറയെ ആളുകളുമായി സ്വകാര്യ ബസ് എയര്‍ഹോണ്‍ മുഴക്കിയെത്തുകയായിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

‘ബഹുമാനപ്പെട്ട എംഎല്‍എ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഫയര്‍ എന്‍ജിന്‍ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാന്‍ഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്’ – പരിപാടിക്കിടെ മന്ത്രി ചോദിച്ചു.

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 300 രൂപയാണ് ഉയര്‍ന്നത്. 11,795 രൂപയായാണ് ഗ്രാം വില ഉയര്‍ന്നത്.

എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് വന്‍കുതിപ്പ് നടത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’, മരണത്തിലേക്കുള്ള നാലാമത്തെ ഫോണ്‍ വിളി; സോണി മരിച്ചത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍

‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’, മരണത്തിലേക്കുള്ള നാലാമത്തെ ഫോണ്‍ വിളി; സോണി മരിച്ചത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍

കൊല്ലം: ‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’ എന്ന വിളി വന്ന് ഒരു നിമിഷം പോലും പാഴാക്കാതെ പോകുമ്പോള്‍ ഫയര്‍ഫോഴ്‌സ് സംഘം ഒരിക്കലും കരുതി കാണില്ല മടങ്ങുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ഉണ്ടാവില്ല എന്ന്. ദൗത്യത്തിന് ശേഷം സുഹൃത്തില്ലാതെ മടങ്ങേണ്ടി വന്ന ദുഃഖത്തിലാണ് ഇപ്പോഴും സഹപ്രവര്‍ത്തകര്‍.

മഴയത്തു കൊട്ടാരക്കര പുലമണ്‍ തോട്ടില്‍ നിന്നു വീടുകളിലേക്കു കയറിയ വെള്ളം ഒഴുക്കി വിട്ട ശേഷം അര്‍ധരാത്രി സഹപ്രവര്‍ത്തകരുമായി മടങ്ങവേ എത്തിയ ഫോണ്‍ കോള്‍ മരണത്തിലേക്കുള്ള വിളിയാകുമെന്ന് അഗ്നിരക്ഷാസേനാംഗം സോണി എസ് കുമാര്‍ ഒരിക്കലും കരുതി കാണില്ല. കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണാണ് സോണി മരിച്ചത്. സഹപ്രവര്‍ത്തകന്‍ ആശുപത്രിയില്‍ മരിച്ചു എന്നറിഞ്ഞിട്ടും വേദന ഉള്ളിലൊതുക്കി ജീവനുകള്‍ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അഗ്‌നിരക്ഷാസേന.

കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ആറ്റിങ്ങല്‍ ഇളമ്പ എച്ച്എസിനു സമീപം ‘ഹൃദ്യ’ത്തില്‍ സോണി എസ് കുമാര്‍ (36), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസത്തില്‍ (വിഷ്ണു വിലാസം)അര്‍ച്ചന (33), അര്‍ച്ചനയുടെ സുഹൃത്ത് കൊടുങ്ങല്ലൂര്‍ അഴീക്കോട് മാങ്ങാംപറമ്പില്‍ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.

കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തില്‍ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണില്‍ പിടിച്ച് കിണറിനുള്ളിലേക്കു ടോര്‍ച്ച് തെളിച്ചു നില്‍ക്കുകയായിരുന്ന ശിവകൃഷ്ണയും കിണറ്റിലേക്കു വീണു. സുഹൃത്ത് ശിവകൃഷ്ണയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അര്‍ച്ചന കിണറ്റില്‍ ചാടിയത് എന്നാണ് സംശയം.

‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’ എന്ന വിളിയെത്തിയപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സംഘം പുറപ്പെടുകയായിരുന്നു. ചെറിയൊരു കുന്നിന് മുകളിലേക്ക് 200 മീറ്ററോളം ദൂരം ഭാരമേറിയ രക്ഷാ ഉപകരണങ്ങളുമായി അര്‍ധരാത്രിയോടെ സംഘം എത്തി. 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നു യുവതിയുടെ രക്ഷാഭ്യര്‍ഥന കേട്ടു. സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും മടിയില്ലാത്ത സോണി തന്നെ കിണറ്റില്‍ ഇറങ്ങാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

സണ്‍ഡേ സ്‌ക്വാഡിലെ അംഗമായിരുന്ന സോണിക്കും സംഘത്തിനും എത്തിയ നാലാമത്തെ ഫോണ്‍ കോളായിരുന്നു അത്. കിണറ്റില്‍ ഒരു യുവതി വീണു, വേഗം എത്തണം. ആദ്യത്തെ രക്ഷാപ്രവര്‍ത്തനം ആയൂരിലെ തീപിടിത്തം ആയിരുന്നു. വൈകിട്ട് 5.54ന് ആയൂരിലേക്ക് പോയി തീ കെടുത്തി രാത്രി 8.50ന് തിരികെ എത്തി. 10.15ന് രണ്ടാമത്തെ വിളിയെത്തി. എംസി റോഡില്‍ കരിക്കത്ത് മരം വീണ് ബൈക്ക് അടിയില്‍പെട്ടു എന്നായിരുന്നു വിളി. സഹപ്രവര്‍ത്തകരായ ജയകൃഷ്ണനും സുഹൈലിനും ഒപ്പം മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി. മഴയില്‍ ഇഞ്ചക്കാട് വീട്ടില്‍ വെള്ളം കയറുന്നത് തടഞ്ഞ് അവിടെ നിന്നു മടങ്ങിയതിന് പിന്നാലെയാണ് യുവതി കിണറ്റില്‍ വീണു എന്ന ഫോണ്‍ കോള്‍ എത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് അഞ്ചുവരെ പേര് ചേര്‍ക്കാം. തിരുത്തലിനും വാര്‍ഡ് മാറ്റാനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍പട്ടിക 25ന് പ്രസിദ്ധീകരിക്കും.

ഇതുവരെ 2,95,875 അപേക്ഷകള്‍ പേര് ചേര്‍ക്കാന്‍ ലഭിച്ചു. 3,535 അപേക്ഷ തിരുത്തലിനും 36,084 അപേക്ഷ വാര്‍ഡ് മാറ്റുന്നതിനും ലഭിച്ചു. 1,21,618 പേരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ അപേക്ഷ നല്‍കി. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്

ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികില്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 121 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയില്‍. 9 വിക്കറ്റും ഒരു ദിവസവും ശേഷിക്കേ ഇന്ത്യക്ക് ഇനി ആകെ വേണ്ടത് 58 റണ്‍സ് കൂടി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 248 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 390 റണ്‍സില്‍ ഓള്‍ ഔട്ടായി. വിന്‍ഡീസിനു പരമ്പരയില്‍ ആകെ ഓര്‍ത്തിരിക്കാനുള്ള ഇന്നിങ്‌സായി അവരുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് മാറി.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടോപ് സ്‌കോററായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. താരം 8 റണ്‍സുമായി മടങ്ങി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ കെഎല്‍ രാഹുല്‍ (25), സായ് സുദര്‍ശന്‍ (30) എന്നിവരാണ് ക്രീസില്‍. ജോമല്‍ വാറിക്കനാണ് യശസ്വിയെ മടക്കിയത്.

പരമ്പരയില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്കു മുന്നില്‍ ലീഡുയര്‍ത്തുന്ന കാഴ്ചയായിരുന്നു ഡല്‍ഹിയില്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ് നിര ക്രീസില്‍ പൊരുതി നിന്നു. ഫോളോ ഓണ്‍ ചെയ്ത അവര്‍ പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ വീരോചിത പോരാട്ടം പുറത്തെടുത്തു.

2 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് നാലാം ദിനം വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. ജോണ്‍ കാംപെല്‍, ഷായ് ഹോപ് എന്നിവര്‍ കിടിലന്‍ സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. കാംപെല്‍ 199 പന്തുകള്‍ ചെറുത്ത് 3 സിക്‌സും 12 ഫോറും സഹിതം 115 റണ്‍സെടുത്തു. ഹോപ് 214 പന്തുകള്‍ പ്രതിരോധിച്ച് 103 റണ്‍സും സ്വന്തമാക്കി. താരം 12 ഫോറും 2 സിക്‌സും തൂക്കി. കാംപെലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഡല്‍ഹിയില്‍ പിറന്നത്. ഷായ് ഹോപിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

പിന്നീട് എത്തിയവരില്‍ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സും പിടിച്ചു നിന്നു. താരം 72 പന്തില്‍ 40 റണ്‍സുമായി പുറത്തായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിനു നഷ്ടമായി. എന്നാല്‍ പത്താം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന്‍ ഗ്രീവ്‌സ്- ജയ്ഡന്‍ സീല്‍സ് സഖ്യം ലീഡ് 100 കടത്തി വിന്‍ഡീസിനു ആശ്വാസം സമ്മാനിക്കുകയായിരുന്നു.

ജസ്റ്റിന്‍ ഗ്രീവ്‌സ് അര്‍ധ സെഞ്ച്വറിയടിച്ചു. താരം 85 പന്തുകള്‍ ചെറുത്ത് 50 റണ്‍സുമായി പൊരുതി. ഗ്രീവ്‌സ് പുറത്താകാതെ നിന്നു. പത്താമനായി എത്തിയ ജയ്ഡന്‍ സീല്‍സ് 67 പന്തുകള്‍ പ്രതിരോധിച്ച് വിലപ്പെട്ട 32 റണ്‍സുകള്‍ ബോര്‍ഡില്‍ ചേര്‍ത്തു. താരത്തെ വീഴ്ത്തി ഒടുവില്‍ ജസ്പ്രിത് ബുംറയാണ് വിന്‍ഡീസിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്.

ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി രണ്ടിന്നിങ്‌സിലുമായി നേട്ടം 8 വിക്കറ്റാക്കി. ജസ്പ്രിത് ബുംറയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സിലും വാലറ്റത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. വാലറ്റമാണ് വിന്‍ഡീസ് സ്‌കോര്‍ പരമ്പരയില്‍ ആദ്യമായി 200 കടത്തിയത്. 9ാം വിക്കറ്റില്‍ ഖെരി പിയറി (23)യേയും പത്താം വിക്കറ്റില്‍ ജയ്ഡന്‍ സീല്‍സിനേയും (13) കൂട്ടുപിടിച്ച് ആന്‍ഡേഴ്സന്‍ ഫിലിപാണ് ടീം സ്‌കോര്‍ 200 കടത്തി 250ന്റെ വക്കില്‍ എത്തിച്ചത്. താരം 93 പന്തുകള്‍ ചെറുത്ത് 24 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പന്തുകള്‍ നേരിട്ടതിന്റെ കണക്കെടുത്താല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ചെറുത്ത താരവും ആന്‍ഡേഴ്സന്‍ ഫിലിപ്പ് തന്നെ. ജയ്ഡന്‍ സീല്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപാണ് വിന്‍ഡീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്. 175 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തിനിടെ 73 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് സ്‌കോര്‍ 248ല്‍ എത്തിച്ചത്.

5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.