by Midhun HP News | Apr 17, 2026 | കേരളം
എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക തിരികെ വീട്ടിലേക്ക്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെ മകൻ എത്തി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭർത്താവിനൊപ്പം പെൻഷൻ വാങ്ങാനാണ് വ്യാഴാഴ്ച ഉച്ചയോടെ കമലാക്ഷി എറണാകുളത്ത് എത്തിയത്.
എന്നാൽ അച്ഛന് മറവി രോഗമുള്ളതിനാൽ കമലാക്ഷിയെ തിരികെ കൂട്ടാൻ മറന്നുവെന്നാണ് മകൻ പറയുന്നത്. ഇന്നലെ മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മകൻ കാര്യമറിയുന്നത്. തുടർന്ന് പൊലീസുമായി ബന്ധപ്പെടുകയും എറണാകുളം പോലീസ് സ്റ്റേഷനിലെത്തി കമലാക്ഷിയെ തിരികെ കൊണ്ടുപോവുകയും ചെയ്തു. ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു പോയെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് വയോധികയുടെ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.


by Midhun HP News | Apr 17, 2026 | Latest News, കേരളം
കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ ബോബി കുര്യന്‍ സഹായിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബോബി കുര്യന്‍ മൊഴി നല്‍കിയതെന്നാണ് സൂചന.
പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും നടന്‍ മൊഴി നല്‍കി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ തെളിവ് ശേഖരിച്ചശേഷം ബോബി കുര്യനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. നടന്റെ കാറില്‍ പോകുന്നതിനിടെയാണ് രാത്രി തൊടുപുഴയ്ക്ക് സമീപത്തുവെച്ച് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സഹസംവിധായിക ശാലിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന സിനിമാ സെറ്റിലുണ്ടായിരുന്ന മറ്റു അണിയറ പ്രവര്‍ത്തകരെയും പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിക്കുന്നുണ്ട്. കേസില്‍ അനുബന്ധ തെളിവു ശേഖരണവുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന സംവിധായകന്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.


by Midhun HP News | Apr 17, 2026 | Latest News, കേരളം
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വർഷ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്‌ഐആറിലുണ്ട്.
ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കി. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
ആപ്പില്‍ നിന്ന് 15,000 രൂപയാണ് നിതിന്‍ ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിടിഎ യോഗം വിളിക്കാനും യോഗത്തില്‍ ധാരണയായി.
തിങ്കളാഴ്ച മുതല്‍ ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു. ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.
മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു. നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പിന് ബന്ധമുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞത് ഏറെ വിവാദമായിരുന്നു.


by Midhun HP News | Apr 17, 2026 | Latest News, ദേശീയ വാർത്ത
യുഎഇയിലെ എല്ലാ നഴ്സറികളിലും കിന്റർഗാർട്ടനുകളിലും പൊതു, സ്വകാര്യ സ്കൂളുകളിലും കാമ്പസുകളിൽ ക്ലാസുകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഓൺലൈൻ പഠനം എത്രനാൾ തുടരുമെന്നതിനെക്കുറിച്ചുള്ള ദിവസങ്ങളായുള്ള ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്.
സ്വകാര്യ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും ഏപ്രിൽ 16 മുതൽ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ കെഎച്ച്ഡിഎ കഴിഞ്ഞ ദിവസം അനുമതി നൽകിരുന്നു.
നിലവിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴും ഓൺലൈൻ പഠനം ഉൾപ്പടെയുള്ള സാധ്യതകളും ഇതിനൊപ്പം പല സ്കൂളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂൾ ബസ്സുകൾ സർവീസ് നടത്തില്ല
യുഎഇയിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ എന്നിവയിലേക്കുള്ള സ്‌കൂൾ ബസ് സർവീസുകൾ ഈ സമയത്ത് ആരംഭിക്കുകയില്ലെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആഴ്ചതോറും ഇത് അവലോകനം ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി സ്കൂൾ ബസ് സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനം സ്വീകരിക്കും. അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും.
സ്കൂൾ ബസുകളെ ആശ്രയിക്കുകയും ബദൽ ഗതാഗതം ക്രമീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ സ്കൂൾകളിലെ ഉത്തരവാദിത്തപ്പെട്ടവർ രക്ഷിതാക്കളുമായി വ്യക്തിഗത കേസുകൾ അവലോകനം ചെയ്യണം. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും തടസ്സങ്ങൾ കുറയ്ക്കുന്നതിനൊപ്പം പഠന തുടർച്ച ഉറപ്പാക്കുന്നതിന് സാധ്യമായ രീതിയിൽ അതിന് പരിഹാരം കണ്ടെത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ യുഎഇയിലെ സ്കൂളുകൾ നേരിട്ട് പഠനത്തിലേക്ക് ക്രമേണ മടങ്ങിവരാൻ തയ്യാറെടുക്കുമ്പോൾ, ചില സ്കൂളുകൾ ആ തീയതിയിൽ കാമ്പസുകൾ വീണ്ടും തുറക്കില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട് . അതേസമയം ചില സ്കൂളുകൾ സ്കൂൾ ബസ്സിൽ അല്ലാതെ എത്തുന്ന വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ഹാജർ നിർബന്ധമാക്കിയിട്ടുണ്ട്.
ചില സ്കൂളുകൾ കുറച്ചു ദിവസം കൂടി ഓൺലൈൻ പഠനം തുടരും. ചില സ്കൂളുകൾ ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവിന് മുന്നോടിയായി രക്ഷിതാക്കളുടെ അഭിപ്രായ സർവേ നടത്തുന്നുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ഏത് രീതിയിലുള്ള പഠനമാണ് അവർ മുൻഗണന നൽകുന്നത് എന്നതിനെ കുറിച്ചാണ് സർവേ എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര സിലബസുകൾ പഠിക്കുന്ന യുഎഇയിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ പലരും റദ്ദാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐഎസ് സി, ഐബിഡിപി, കേംബ്രിഡ്ജ് ഇന്റർനാഷണൽ പിയേഴ്സൺ എഡെക്സൽ ഓക്സ്ഫോഡ് എക്യുഎ എന്നിവരാണ് യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയിട്ടുള്ളത്. ഈ പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ ഗ്രേഡുകൾ എങ്ങനെ നിർണ്ണയിക്കുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും അറിയിക്കും. സിബിഎസ്ഇ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
എല്ലാ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രഖ്യാപിച്ചു.
by Midhun HP News | Apr 17, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതായി സൂചന. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചു. തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും, താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.


Recent Comments