by Midhun HP News | Aug 14, 2026 | Latest News, കേരളം
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിലേക്ക് ഓഫ്‌റോഡ് ജീപ്പ് ഇറക്കി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. വാഹവും മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഇരുമ്പകച്ചോല മേഖലയിലാണ് ജീപ്പ് റിസർവോയറിലേക്ക് ഇറക്കി വെള്ളത്തിലൂടെ ഓടിച്ചത്.

ജീപ്പ് അപകടകരമായ രീതിയിൽ വെള്ളത്തിലൂടെ പായുന്നതിന്റെയും വാഹനത്തിന്റെ മുകളിൽ കയറിനിന്ന് ഒരു യുവാവ് റിസർവോയറിലേക്ക് എടുത്തുചാടുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡാമിലേക്കും പരിസരങ്ങളിലേക്കും അതിക്രമിച്ചു കടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് ആളുകൾ റിസർവോയറിലേക്ക് എത്തുന്നത്. വിനോദത്തിനും സമൂഹമാധ്യമങ്ങളിലെ റീൽസ് ചിത്രീകരണങ്ങൾക്കുമായി അപകടകരമായ രീതിയിൽ വെള്ളത്തിലിറങ്ങുന്നത് ഈ മേഖലകളിൽ പതിവായിരിക്കുകയാണ്.
ഇരുമ്പകച്ചോല, ചപ്പാത്ത്, വെള്ളത്തോട്, കൊർണ്ണക്കുന്ന് തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ചതിക്കുഴികളും ചെളിയും മണ്ണും അടിഞ്ഞുകൂടിയ റിസർവോയറിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ താഴ്ന്നുപോകാനും ആളുകൾ അപകടത്തിൽപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അപകടസാധ്യത അവഗണിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.


by Midhun HP News | Aug 14, 2026 | Latest News, കേരളം
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത ഗതാഗതക്കുരുക്ക്. റോഡുകളിൽ വാഹനത്തിരക്ക് ഉയർന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഡ്രൈവർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ 75 പുതിയ ട്രാഫിക് വാർഡൻമാരെ സിറ്റി പൊലീസും റോട്ടറി കാലിക്കറ്റ് ഈസ്റ്റും ചേർന്ന് രംഗത്തിറക്കിയെങ്കിലും ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമൊന്നുമുണ്ടായിട്ടില്ല.

എരഞ്ഞിപ്പാലം, കോഴിക്കോട് ബീച്ച്, സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയ്ക്ക് സമീപം രാവിലെയും വൈകുന്നേരവും ട്രാഫിക് വാർഡൻമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാന വില്ലനാകുന്നത്. എരഞ്ഞിപ്പാലം ജങ്ഷനിലെയും സിഎച്ച് ഫ്ലൈഓവറിലെയും ഇടുങ്ങിയ റോഡുകൾ, കൃത്യമായ ലെയ്ൻ മാർക്കിംഗുകളുടെ കുറവ്, അനിയന്ത്രിതമായ ഫ്രീ-ലെഫ്റ്റുകൾ എന്നിവയാണ് കുരുക്കിന് ആക്കം കൂട്ടുന്നതെന്ന് എൻഐടി കാലിക്കറ്റിന്റെ പഠനവും വ്യക്തമാക്കുന്നു.
തുടർച്ചയായ ഗതാഗതക്കുരുക്ക് കാരണം ഓട്ടോ ഡ്രൈവർമാർ നേരിടുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഓട്ടോ ഡ്രൈവർ നാസർ പെരുമണ്ണ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും ചർച്ചയായിട്ടുണ്ട്. 30 രൂപയുടെ ചെറിയ ട്രിപ്പുകൾക്ക് പോലും വാഹനം എഞ്ചിൻ ഓഫ് ചെയ്യാതെ കുരുക്കിൽ കിടക്കുന്നതിലൂടെ 20 രൂപയോളം ഇന്ധനച്ചെലവ് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നഗരത്തിൽ എത്തുന്നവരിൽ 70 ശതമാനവും സ്വന്തം കാറുകളിലാണ് വരുന്നത്. കൂടാതെ പെർമിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം 4,337-ൽ നിന്ന് 7,500 ഓളമായി ഉയർന്നതും കുരുക്ക് കൂട്ടുന്നു.

ഓണക്കാലത്ത് ഒറ്റ യാത്രക്കാറുള്ള സ്വകാര്യ കാറുകൾക്ക് നഗരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തണമെന്നും എലത്തൂർ, കല്ലായി തുടങ്ങിയ എൻട്രി പോയിന്റുകളിൽ ട്രാഫിക് നിയന്ത്രണം കർശനമാക്കണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നു. നഗരത്തിലെ വാഹനസാന്ദ്രത വളരെ ഉയർന്നതാണെന്ന് സമ്മതിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എപി ഷൗക്കത്തലി, ഓണം തിരക്ക് നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഒരളുടെ സഞ്ചാരത്തിന് മാത്രമായി കാറുമായി നഗരത്തിലേക്കുള്ള യാത്ര കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചു.

by Midhun HP News | Aug 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിച്ചില്ല. മെഡലിന് അർഹരായവരുടെ പട്ടികയിൽ കൃത്യസമയത്ത് പരിശോധന പൂർത്തിയാക്കാത്തതാണ് പ്രഖ്യാപനം മുടങ്ങാൻ കാരണം. സംഭവത്തിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് സൂചന.
മാർച്ച് മാസത്തിൽ തന്നെ പൊലീസ് ആസ്ഥാനത്തുനിന്ന് മെഡലുകൾക്ക് അർഹരായ ഉദ്യോഗസ്ഥരുടെ ശുപാർശ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ സമയബന്ധിതമായി പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് നടപടി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. പട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെ തുടർന്ന് ഇത് തിരിച്ചയച്ചെങ്കിലും പിന്നീട് തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പട്ടിക അന്തിമമായി പരിശോധിച്ച് അംഗീകാരം നൽകുന്നതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം ഓഗസ്റ്റ് 20-നാണ് ചേരുന്നത്. കേരളപ്പിറവി ദിനമായ നവംബർ 1-ന് മെഡലുകൾ വിതരണം ചെയ്യും.



by Midhun HP News | Aug 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നോൺ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും
പൊതുയോഗവും നാളെ (ഓഗസ്റ്റ് 15) ന് ആറ്റിങ്ങൽ മാമം റോയൽ ക്ലബ്ബിൽ വെച്ചു രാവിലെ 10 മണി മുതൽ നടത്തുന്നു.
പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കായിക കലാപരിപാടികൾക്കൊപ്പം അത്തപ്പൂക്കളം, കരോക്കെ ഗാനമേള, നൃത്ത നൃത്യങ്ങൾ, വടംവലി മത്സരം, ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.



by Midhun HP News | Aug 14, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്.
സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റര്‍മാര്‍ രേഖപ്പെടുത്തുക. ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം ഉണ്ടാവില്ല.

രാജ്യത്തെ മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ മുപ്പതു വരെ വിവര ശേഖരണം നടത്തും. ഇവിടത്തുകാര്‍ക്ക് ഈ മാസം 17 മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാനും സൗകര്യമുണ്ടാവും. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ മാസം മുതല്‍ വിവര ശേഖരണം നടത്തുക. ശേഷിച്ച മേഖലകളില്‍ അടുത്ത വര്‍ഷമാണ് സെന്‍സസ്.
ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരാണോ, വിവാഹ സമയത്തെ പ്രായം, പങ്കാളിയുടെ പേര്, ഏതു രാജ്യത്തുനിന്നുള്ളയാളാണ്, മതം, മാതാപിതാക്കളുടെ വിവരങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നയാളാണോ, മാതൃഭാഷ, അറിയാവുന്ന മറ്റു ഭാഷകള്‍, സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്.
എത്ര വരെ പഠിച്ചു, ഏതു വിഷയത്തില്‍, ജോലിയുണ്ടോ, സാമ്പത്തിക സ്ഥിതി, വ്യവസായമോ ബിസിനസ്സോ നടത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. ജോലി സമീപത്തു തന്നെയാണോ യാത്ര വേണ്ടിവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആരായും.ജനന സ്ഥലം, താസമിക്കുന്ന സ്ഥലം, താമസം മാറാനുണ്ടായ കാരണം, ഓരോയിടത്തും താമസിച്ച കാലയളവ്, സ്ഥിരം വിലാസം എന്നിവയും ചോദ്യാവലിയിലുണ്ട്.
എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ എന്നീ കാര്യങ്ങളും എന്യൂമറേറ്റര്‍മാര്‍ ചോദിക്കും.


Recent Comments