by Midhun HP News | Mar 30, 2026 | Latest News, കായികം
ഗുവാഹത്തി: ഐപിഎൽ 2026 ൽ ഇന്ന് ചെന്നൈ സൂപ്പർ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യത്തേത് വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ വൈഭവിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അണ്ടർ -19 ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നത്. 15 വയസ്സ് തികഞ്ഞതോടെ ഏത് സമയത്തും ദേശീയ സീനിയർ ടീമിലേക്ക് താരത്തിന് വിളി വന്നേക്കാം. അത് കൊണ്ട് തന്നെ ഈ സീസണിലെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്.രണ്ടാമത്തേത് മലയാളി താരം സഞ്ജു സാംസനാണ്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇത്തവണ അവർക്കെതിരെ കളത്തിലിറങ്ങുകയാണ്. ഈ മത്സരത്തിൽ വ്യക്തിഗത പ്രകടനത്തിലൂടെ ആരാധകരെ സഞ്ജു ഞെട്ടിക്കും എന്നാണ് വിലയിരുത്തൽ. ധോനിക്ക് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കാനാകാത്ത സാഹചര്യത്തിൽ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പർ ആകും. സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം. ഇന്നും ഉച്ചക്ക് ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എന്നാൽ മത്സര സമയത്ത് മഴ തടസമാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം.
മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയൻ അറിയിച്ചത്. പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. എന്നാൽ വികസനം മാത്രമല്ല മറ്റുകാര്യങ്ങളും ചർച്ചയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.


by Midhun HP News | Mar 30, 2026 | Latest News, കേരളം
പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ചിറ്റൂര്‍ സ്വദേശി അഭിലാഷ് (20), കാടാങ്കോട് സ്വദേശി സുനില്‍ (40) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാല്‍ രാത്രിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂരില്‍ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സര്‍വീസ് റോഡിലൂടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ ഡിവൈഡര്‍ തകര്‍ത്തുവന്ന് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാര്‍ പിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. തുടര്‍ന്ന് വിനീഷിന്റെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
ഇന്നോവ കാറില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയായ അദിത്ത് (29) എന്നയാളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. സംഭവത്തില്‍ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രനാണ് അജിത്തിന്റെ അച്ഛന്‍. അമ്മ: കല്യാണി. സഹോദരങ്ങള്‍: അരുണ്‍, അഭിലാഷ്. പ്രീതിയാണ് വിനീഷിന്റെ ഭാര്യ. ഏക മകള്‍ ആദ്യ


by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവിലയില്‍ രണ്ടരശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് പ്രവേശിച്ചതും യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തുന്നതില്‍ ഹൂതികളുടെ ട്രാക്ക് റെക്കോര്‍ഡ് ആശങ്കാജനകമാണ്. നേരത്തെ ഈ സംഘം ചെങ്കടല്‍ ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ബന്ധിച്ചിരുന്നു. നിലവിലെ ഭീഷണി ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം.
അതിനിടെ എണ്ണവില കുതിച്ചുയരുന്നത് ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിപണിയില്‍ ഇന്ന് കറുത്ത തിങ്കളാഴ്ചയാണ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. 73,000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ കടന്ന് കുതിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഗ്രാസിം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.


by Midhun HP News | Mar 30, 2026 | Latest News, കേരളം
പാലക്കാട്: പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായും പ്രശോഭ് ശ്രമം തുടങ്ങി.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി. കൗണ്‍സിലര്‍ പ്രശോഭ് വല്‍സന്‍ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കി.
കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി പൊലീസിന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് യുവതി തെളിവുകള്‍ കൈമാറി എന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വിഡിയോ കോള്‍ ചെയ്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു.


Recent Comments