യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല

യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല

യുഎഇയിലെ എല്ലാ നഴ്സറികളിലും കിന്റർഗാർട്ടനുകളിലും പൊതു, സ്വകാര്യ സ്കൂളുകളിലും കാമ്പസുകളിൽ ക്ലാസുകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഓൺലൈൻ പഠനം എത്രനാൾ തുടരുമെന്നതിനെക്കുറിച്ചുള്ള ദിവസങ്ങളായുള്ള ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തി​ന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്.

സ്വകാര്യ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും ഏപ്രിൽ 16 മുതൽ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ കെഎച്ച്ഡിഎ കഴിഞ്ഞ ദിവസം അനുമതി നൽകിരുന്നു.

നിലവിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴും ഓൺലൈൻ പഠനം ഉൾപ്പടെയുള്ള സാധ്യതകളും ഇതിനൊപ്പം പല സ്കൂളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾ ബസ്സുകൾ സർവീസ് നടത്തില്ല
യുഎഇയിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ എന്നിവയിലേക്കുള്ള സ്‌കൂൾ ബസ് സർവീസുകൾ ഈ സമയത്ത് ആരംഭിക്കുകയില്ലെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആഴ്ചതോറും ഇത് അവലോകനം ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി സ്കൂൾ ബസ് സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനം സ്വീകരിക്കും. അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും.

സ്കൂൾ ബസുകളെ ആശ്രയിക്കുകയും ബദൽ ഗതാഗതം ക്രമീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ സ്കൂൾകളിലെ ഉത്തരവാദിത്തപ്പെട്ടവർ രക്ഷിതാക്കളുമായി വ്യക്തിഗത കേസുകൾ അവലോകനം ചെയ്യണം. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും തടസ്സങ്ങൾ കുറയ്ക്കുന്നതിനൊപ്പം പഠന തുടർച്ച ഉറപ്പാക്കുന്നതിന് സാധ്യമായ രീതിയിൽ അതിന് പരിഹാരം കണ്ടെത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ യുഎഇയിലെ സ്കൂളുകൾ നേരിട്ട് പഠനത്തിലേക്ക് ക്രമേണ മടങ്ങിവരാൻ തയ്യാറെടുക്കുമ്പോൾ, ചില സ്കൂളുകൾ ആ തീയതിയിൽ കാമ്പസുകൾ വീണ്ടും തുറക്കില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട് . അതേസമയം ചില സ്കൂളുകൾ സ്കൂൾ ബസ്സിൽ അല്ലാതെ എത്തുന്ന വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ഹാജർ നിർബന്ധമാക്കിയിട്ടുണ്ട്.

ചില സ്കൂളുകൾ കുറച്ചു ദിവസം കൂടി ഓൺലൈൻ പഠനം തുടരും. ചില സ്കൂളുകൾ ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവിന് മുന്നോടിയായി രക്ഷിതാക്കളുടെ അഭിപ്രായ സർവേ നടത്തുന്നുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ഏത് രീതിയിലുള്ള പഠനമാണ് അവർ മുൻഗണന നൽകുന്നത് എന്നതിനെ കുറിച്ചാണ് സർവേ എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര സിലബസുകൾ പഠിക്കുന്ന യുഎഇയിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ പലരും റദ്ദാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐഎസ് സി, ഐബിഡിപി, കേംബ്രിഡ്ജ് ഇന്റർനാഷണൽ പിയേഴ്സൺ എഡെക്സൽ ഓക്സ്ഫോഡ് എക്യുഎ എന്നിവരാണ് യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയിട്ടുള്ളത്. ഈ പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ ഗ്രേഡുകൾ എങ്ങനെ നിർണ്ണയിക്കുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും അറിയിക്കും. സിബിഎസ്ഇ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

എല്ലാ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രഖ്യാപിച്ചു.

‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതായി സൂചന. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചു. തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും, താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെ, കേരളത്തിലെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

രണ്ടു ജില്ലകളിലൊഴികെ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.അതിനിടെ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81) അന്തരിച്ചു

റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം പടിഞ്ഞാറ്റതിൽ വീട്ടിൽ (വി.എസ്.ആർ.എ:287) റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81)അന്തരിച്ചു.

ഭാര്യ: പ്രസന്നകുമാരി
മക്കൾ: ബിന്ദു പി.ജി, ബിന്ധ്യ. പി.ജി, ബിജു പി.ജി
മരുമക്കൾ: വിജയകുമാർ.വി, മണിക്കുട്ടൻ.വി, ഷിജാമോൾ.
സഞ്ചയനം ചൊവ്വാഴ്ച (21-04-2026) രാവിലെ 8 മണിക്ക്.

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

തിരുവനന്തപുരം: ആ​ഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ‘വിസിലു’മായി (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) പ്രാഥമിക ചർച്ചകൾ നടത്തി. രാജ്യത്ത് തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാൽ വിഷൻ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. നിലവിലുള്ള ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിനെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തിയാക്കുമ്പോൾ ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററാകും. ആഗോളതലത്തിൽ മികവ് വേണമെങ്കിൽ കുറഞ്ഞത് അഞ്ച് കിലോമീറ്റർ വേണം. ബെർത്ത് നിർമിക്കാൻ സ്വകാര്യസംരംഭകർ വരുമെന്നാണ് വിലയിരുത്തൽ. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടെയാണ്.

ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാവുന്ന ബങ്കറിങ് സംവിധാനവും ആരംഭിക്കണം. വമ്പൻ തുറമുഖങ്ങളുടെ മാതൃകയിൽ ഫ്രീ ട്രേഡ് ഉൾപ്പെടെ സാധ്യമാക്കണം. പ്രതിരോധസേനകളുടെ സാന്നിധ്യവും ഇടപെടലും ഉറപ്പാക്കണം. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പിന് പുറമേ നിക്ഷേപതാത്‌പര്യമുള്ള സ്വകാര്യമേഖലയിലുള്ളവർക്കും അവസരമൊരുക്കും. ഇതിനുള്ള വിഷൻ ഡോക്യുമെന്റ് തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി.