ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം’സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുക എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു. ഷെഡ്യൂൾ കെ, സീരിയൽ നമ്പർ 13, ഐറ്റം നമ്പർ (7) എന്ന വ്യവസ്ഥയ്ക്ക് കീഴിലായിരുന്നു ഇതുവരെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ദ്രവരൂപത്തിലുള്ള മരുന്നുകൾക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്. ചില നിശ്ചിത ഉപാധികളോടെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ കടുത്ത നിബന്ധനകളിൽ നിന്ന് ഇളവ് ലഭിക്കുന്ന മരുന്നുകളാണ് സാധാരണയായി ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്താറുള്ളത്. പുതിയ ഭേദഗതിയോടെ ഈ ആനുകൂല്യം സിറപ്പുകൾക്ക് പൂർണ്ണമായി നഷ്ടമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ സൗജന്യ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി ‘ഹിറ്റ്’

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ സൗജന്യ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി ‘ഹിറ്റ്’

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ’ പദ്ധതി വന്‍ ഹിറ്റ്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.

ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുന്‍പുള്ള തിങ്കളാഴ്ച ഇത് 7,83,115 ആയിരുന്നു. ഒറ്റദിവസം കൊണ്ട് 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷിതമായ യാത്രയ്ക്കും ഈ പദ്ധതി വലിയ തോതില്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, ഈ സൗജന്യ യാത്ര ഗതാഗത വകുപ്പിന് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം സീറോ ടിക്കറ്റ് നല്‍കിയകിലൂടെ 1,59,56,801 രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

ഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂണ്‍ 21നാണ് എന്‍ടിഎ പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം പ്ലാറ്റ്ഫോമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ എന്‍ടിഎ സ്വാഗതം ചെയ്തു.

ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദേശിച്ചതായി എന്‍ടിഎ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്ലാറ്റ്‌ഫോമില്‍ മെസേജ് എഡിറ്റിങ് ഫീച്ചര്‍ ലഭ്യമാക്കരുതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചു. എന്‍ടിഎ അറിയിച്ചു.

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

കൊച്ചി: ആറു ദശാബ്ദത്തോളം നീണ്ട കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമായി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചു. എറണാകുളം കലക്ട്രേറ്റില്‍ രാത്രി വൈകിയും നടന്ന അവസാന വട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവച്ചത്. മലയിടുംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സമവായത്തില്‍ എത്തിച്ചേര്‍ന്ന കാര്യം സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ അറിയിക്കും.

കരാര്‍ പ്രകാരം, കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്ത്കാവിലെ ഏഴു ദലിത് കുടുംബങ്ങള്‍ക്ക് നിലവില്‍ താമസിക്കുന്ന ഭൂമിയുടെ പിന്‍ഭാഗത്തായി 5 സെന്റ് വീതം ഭൂവുടമകളായ ശങ്കരന്‍ നായരുടെ കുടുംബം വിട്ടു നല്‍കും. ഈ സ്ഥലത്തേക്ക് റോഡിന് ആവശ്യമായ സ്ഥലവും ഉടമകള്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ 1000 ചതുരശ്ര അടിയില്‍ കുറയാത്ത വീടുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും.

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പര്യത്ത്കാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചെടുക്കാനും കുടുംബങ്ങള്‍ക്ക് അവകാശമുണ്ട്. വീടുകളുടെ നിര്‍മാണം അടക്കം എല്ലാ നടപടിക്രമങ്ങളുടെയും ഉത്തരവാദിത്തം മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവര്‍ക്കാണ്.

കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും പരസ്പരം പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രി റോജി എം ജോണ്‍, എംഎല്‍എ വിപി സജീന്ദ്രന്‍, കലക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ നാലുതവണ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയാണ് സമവായത്തിലെത്തിയത്. കരാറില്‍ റോജി എം ജോണും സജീന്ദ്രനുമാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.

തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളു കുറുമ്പൻ അന്യായമായി കയ്യേറിയെന്ന് ആരോപിച്ച് 58 വർഷം മുമ്പാണ് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ നിയമപോരാട്ടം തുടങ്ങിയത്. ശങ്കരൻ നായരും കാളു കുറുമ്പനും മരിച്ചിട്ടും നിയമപോരാട്ടം അവസാനിച്ചില്ല. ശങ്കരൻ നായരുടെ പെൺമക്കളുടെ മക്കൾ കേസ് ഏറ്റെടുത്ത് മുന്നോട്ടുപോവുകയായിരുന്നു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ പോരാട്ടം നീണ്ടു. സുപ്രീംകോടതിയും ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. ഇതേത്തുടർന്ന് ഭൂമി അളന്നുതിരിക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ, സ്വയം രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്‌ക്യൂ ടീം കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്‌ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയദേവൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു.എം.സി, മനീഷ്, ബൈജു എന്നിവർ ക്ലാസ് നയിച്ചു.

അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, ജലസുരക്ഷാ മാർഗ്ഗങ്ങൾ, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. വിവിധ സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ.എസ് സ്വാഗതവും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന നന്ദിയും പറഞ്ഞു.