by Midhun HP News | Apr 16, 2026 | Latest News, ദേശീയ വാർത്ത
ഇസ്‌ലാമാബാദ്: ലഷ്‌ക്കർ ഇ ത്വയ്‌ബ സഹസ്ഥാപകനും ജമാഅത് ഉദ് ദവ നേതാവുമായ മൗലാന ആമിർ ഹംസയ്ക്കു നേരെ വെടിവയ്പ്. സ്വന്തം കാറിൽ സഞ്ചരിച്ച ഇയാൾക്കു നേരെ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലാണ്. ലഷ്‌കർ ഭീകരനായ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയായ ഇയാൾ തീവ്രവാദ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.


by Midhun HP News | Apr 16, 2026 | Latest News, കേരളം
കഴിഞ്ഞ ദിവസമാണ് വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ നെഞ്ചിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥിയിലാവുകയും ഏപ്രിൽ 12ന് മരണപ്പെടുകയും ചെയ്തത്. കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായമായവരിൽ നെഞ്ചിലെ അണുബാധ പലപ്പോഴും ഗുരുതരമാകാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് നെഞ്ചിലെ അണുബാധ. പ്രധാനമായും രണ്ട് തരത്തിലാണ് ഇത് ഉണ്ടാവുക. ബ്രോങ്കൈറ്റിസ് ( ശ്വാസനാളങ്ങളിലെ അണുബാധ ), ന്യൂമോണിയ (ശ്വാസകോശത്തിലെ അണുബാധ).
ഇത് ശ്വാസകോശത്തിൽ അണുബാധയും വീക്കവും ഉണ്ടാക്കും. കഫം, ചുമ, ശ്വാസതടസ്സം, ശരീരത്തിലെ ഓക്സിജൻ നില കുറയുക എന്നിവയ്ക്ക് കാരണമാകാം. പ്രായമായവരെയാണ് നെഞ്ചിലെ അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുക. ഇത് ജീവന് തന്നെ ഭീഷണിയാകാം.
എന്തുകൊണ്ട് പ്രായമായവരിൽ നെഞ്ചിലെ അണുബാധ ഗുരുതരമാകുന്നു
ശ്വാസകോശ പ്രവർത്തനം പ്രായത്തോടൊപ്പം കുറയുന്നു.
പ്രായമാകുമ്പോൾ പേശിബലം കുറയുന്നത് ഉള്ളിലെ കഫത്തെ പുറന്തള്ളാൻ സാധിക്കാതെ വരുന്നു.
കുറഞ്ഞ പ്രതിരോധശേഷി.
ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ സമ്മർദം ഉണ്ടാകുന്നു.
ഈ സാഹചര്യത്തിൽ, ശരീരത്തിന്റെ ഭൂരിഭാഗം ഊർജ്ജവും ശ്വാസം എടുക്കാനും അണുബാധയെ ചെറുക്കാനും ചെലവാക്കുന്നു. അതിന് പിന്നാലെ ഉണ്ടാകുന്ന ക്ഷീണം പോലുള്ളവ ഒരു സാധാരണ ലക്ഷണം മാത്രമായിരിക്കില്ല, ശരീരം വലിയ സമ്മർദത്തിലാണെന്ന മുന്നറിയിപ്പ് കൂടിയാണ്. ചെറിയ അസ്വസ്ഥതയോടെയാണ് അണുബാധയുടെ തുടക്കമെങ്കിലും പ്രായമായവരിൽ അത് വേഗത്തിൽ വഷളാകാം.
ഓക്സിജൻ നില താഴ്ന്ന് മറ്റ് അവയവങ്ങളെ ബാധിക്കുക. മറ്റുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും
ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാകുക
കഫം കെട്ടിക്കിടന്ന് ന്യൂമോണിയയിലേക്ക് മാറുക
ക്ഷീണം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ താഴുക.
മുതിർന്നവരിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടർച്ചയായ ചുമ
ചെറിയ ശ്വാസംമുട്ടൽ
നേരിയ പനി
അമിത ഉറക്കം / അസാധാരണ മയക്കം
ആശയക്കുഴപ്പം
ഭക്ഷണാഭാവം
പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം
ഈ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ വാർധക്യ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുള്ളതിനാൽ രോഗനിർണയവും ചികിത്സയും വൈകുന്നു.
പ്രായമായവരിൽ നെഞ്ചിലെ അണുബാധ ചെറുക്കാൻ ഫ്ലൂ, ന്യൂമോണിയ വാക്സിനുകൾ എടുക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. ചെറിയ ശ്വാസകോശ പ്രശ്നങ്ങളും അവഗണിക്കാതിരിക്കുക, പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക.
by Midhun HP News | Apr 16, 2026 | Latest News, കേരളം
തൃശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാല്‍ സ്റ്റേഡിയ പാര്‍ക്ക് വില്ലയില്‍ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്.
ക്ഷേത്രം മേല്‍ശാന്തി ചെര്‍പ്പുളശ്ശേരി തെക്കും പറമ്പത്ത് മനയില്‍ ടി എം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. കൊമ്പന്‍ കൃഷ്ണനാരായണന്‍ ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, ഗോപുരം അസി. മാനേജര്‍ ഇ സുന്ദര്‍രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന ദീപക് നാരായണനും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.


by Midhun HP News | Apr 16, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം നാവായിക്കുളത്ത് തട്ടുപാലത്ത് സർവീസ് റോഡിൽ സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് അപകടം. അധ്യാപികമാർക്ക് പരിക്ക്. കല്ലമ്പലം ഭാഗത്തേക്ക് 7 അധ്യാപികമാരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടു പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലായി സ്കൂൾ വാഹനം വന്നിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ നെടുംപറമ്പ് പദ്മതീർത്ഥത്തിൽ ഷാജി (58) ആണ് മരണപ്പെട്ടത്.


by Midhun HP News | Apr 16, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുക. അതിനപ്പുറമൊന്നുമില്ല. കേരളത്തിലെ നേതാക്കള്‍ ശാന്തരാണ്. കെ സുധാകരന്‍ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ വട്ടപ്പൂജ്യമാണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലമായി ഇതു കേള്‍ക്കുകയാണ്. അവരാണ് തീരുമാനിക്കുന്നതെങ്കില്‍, അവര്‍ തീരുമാനിക്കട്ടെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഞാനടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെ യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലുണ്ടാകും, കലാപം ഉണ്ടാകും എന്നൊക്കെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഒന്നുമുണ്ടായില്ല. വളരെ സ്മൂത്തായി കാര്യങ്ങള്‍ നടന്നു. അതുപോലെ സ്മൂത്തായി ഇതും തീരുമാനിക്കും. പാര്‍ട്ടിക്ക് ലീഡര്‍ഷിപ്പുണ്ട്, വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. നേതാക്കന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം മാത്രമാണ്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഡീലിമിറ്റേഷനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ചര്‍ച്ച മുഴുവന്‍ കോണ്‍ഗ്രസിനുള്ളിലേക്കാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്തസത്തയെ ബാധിക്കുന്ന ബില്ലിനെ മാധ്യമങ്ങള്‍ എത്രത്തോളം ഗൗരവമായി കണ്ടിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. 2023 ല്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയിട്ട് മൂന്നുവര്‍ഷത്തോളം അതു വെച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാരിന് ഒരു കുഴപ്പവുമില്ല. കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നത്. എന്തുകൊണ്ട് 543 അംഗ സഭയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
പ്രസ്താവന അനുചിതം: സുധാകരനെ തള്ളി സണ്ണി ജോസഫ്
കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിപ്പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ല. നാലാം തീയതി ഫലം വരട്ടെ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് നടപടിക്രമമുണ്ട്. ജയിച്ചുവന്ന എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആരായും. അതിനുശേഷം ആലോചിച്ച് ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറയും. ആ തീരുമാനം കോണ്‍ഗ്രസിലെ എല്ലാവരും അംഗീകരിക്കും. അതാണ് കീഴ് വഴക്കം. അതിനായിട്ട് കാത്തു നില്‍ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.


Recent Comments