മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള – കര്‍ണാടക- ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഒമാന്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ മ്യാന്മാര്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍,മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

ഡല്‍ഹി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര സമയം രാവിലെ ഒന്‍പത് മണിയില്‍ നിന്ന് ആറ് മണിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി. സൗജന്യയാത്രയ്ക്ക് സമയ പരിധിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അമളിപിണഞ്ഞതറിഞ്ഞ് സോറി പറഞ്ഞ് തടിയൂരി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സംഭവം.

‘കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രയെ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. എന്ന് മാത്രമല്ല ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. പക്ഷേ എന്താണ് അവസ്ഥ എന്നറിയോ? ഇന്നലെ ധാരാളം സ്ത്രീകള്‍ ബസ്സില്‍ കയറി എന്നൊക്കെ പറയുമ്പോള്‍, ഈ യാത്ര ചെയ്യുന്നവരുടെ 90 ശതമാനം പേരും എവിടെയെങ്കിലും ജോലി ചെയ്യുന്നവരായിരിക്കും. ടെക്‌സ്‌റ്റൈല്‍സിലും ഫാര്‍മസിയിലും കണ്‍സ്ട്രക്ഷനിലും കൈത്തറിയിലുമൊക്കെ തുച്ഛമായ വരുമാനം ഉള്ളവരായിരിക്കും. അവര്‍ക്ക് സൗജന്യയാത്ര കിട്ടുന്നത് തീര്‍ച്ചയായും വ്യക്തിപരമായി സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഒരു വരുമാനവുമില്ലാത്ത നമ്മുടെ സഹോദരിമാര്‍ക്ക് കിട്ടുന്ന 1000 രൂപ നഷ്ടപ്പെടുക എന്നടത്തേക്ക് വന്നു. രാവിലെ അഞ്ചുമണി മുതല്‍ രാത്രി 12 മണി വരെ വീട്ടിലെ പണി എടുത്തുകൊണ്ടിരിക്കുന്നവരാണ് അവര്‍.

രണ്ടാമത്, സൗജന്യ യാത്രക്ക് ഒന്‍പത് മണി എന്ന സമയം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കാണ് പല തൊഴിലിനും നമ്മുടെ സഹോദരിമാര്‍ പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത്. ഞാന്‍ താമസിക്കുന്ന കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് തലശ്ശേരിയില്‍ ജോലി ചെയ്യുന്ന ഒരു സഹോദരിയുണ്ട്. എത്രയോ സ്ത്രീകള്‍ അങ്ങനെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ പോകുന്ന ഒരു സഹോദരി ഒന്‍പത് മണിക്ക് പോയാല്‍ 11 മണിക്ക് എത്തും. രാവിലെ ആറുമണി മുതലോ അതിനേക്കാളും നേരത്തെയോ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുണ്ട്, എനിക്കറിയാം. എങ്കില്‍ പോലും രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെ എന്നെങ്കിലും സൗജന്യ യാത്രസമയം ആക്കണം. ജോലിക്ക് വേണ്ടി യാത്ര ചെയ്യുന്ന സഹോദരിമാര്‍ക്ക് അത് വളരെ അത്യാവശ്യമാണ്. അവരാണ് 90 ശതമാനം യാത്രക്കാരും എന്ന് ഞാന്‍ പറയും. പിന്നെ വിരുന്നു പോകുന്നവരും അല്ലാത്തവരും ഒക്കെ കുറച്ചു പേരുണ്ടാവും. അടുത്ത കാലത്തായി അങ്ങനെ പോകുന്നവരൊക്കെ ഒന്നിച്ചുപോകുമ്പോള്‍ ഒരു ചെറിയ കാര്‍ പിടിച്ചങ്ങ് പോകും. ബസ്സില്‍ പോകുന്നവര്‍ മിക്കവാറും തൊഴിലെടുക്കുന്ന സ്ത്രീകളാണ്. ഈ തൊഴിലെടുക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ ഒരു സൗജന്യ യാത്ര ഉദ്ദേശിക്കുന്നതെങ്കില്‍ ഗവണ്‍മെന്റ് ചെയ്യേണ്ടിയിരിക്കുന്നത് അതിന്റെ ടൈം മാറ്റണം. അതിന്റെ സമയം ആറുമണി മുതല്‍ ആറുമണി വരെ ആക്കണം’ -എന്നായിരുന്നു ശ്രീമതിയുടെ വാക്കുകള്‍.

‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം’; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം’; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അനന്തന്‍ കാട്. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം ആര്യ മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.

ട്രെയ്‌ലര്‍ ലോഞ്ചില്‍ നടന്‍ ഇന്ദ്രന്‍സിനേയും ആര്യയേയും കുറിച്ച് മുരളി ഗോപി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ദ്രന്‍സ് തന്റെ ചങ്കാണെന്നാണ് മുരളി ഗോപി പറഞ്ഞത്. സിനിമ എഴുതി തുടങ്ങിയപ്പോള്‍ തന്നെ നായകനായി മനസില്‍ കണ്ടത് ആര്യയെയായിരുന്നുവെന്നും മുരളി ഗോപി പറയുന്നു.

‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴൊരു എനര്‍ജിയുണ്ടാകാറുണ്ട്. ഞങ്ങള്‍ ഒരുമിച്ച് എട്ട് സിനിമകളായി എന്നാണ് എന്റെ കണക്ക് കൂട്ടല്‍. എട്ടാമത്തെ സിനിമയാണ് ഇത്. ഓരോ തവണയും ഇന്ദ്രന്‍സേട്ടനെ കാണുമ്പോള്‍ എനിക്ക് ഊര്‍ജ്ജം കിട്ടാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇന്ദ്രന്‍സേട്ടന്റൊപ്പം വര്‍ക്ക് ചെയ്യാന്‍’ മുരളി ഗോപി പറയുന്നു.

‘നാന്‍ കടവുള്‍ എന്ന ബാല സാറിന്റെ സിനിമ കണ്ട മൊമന്റ് മുതല്‍ ഈ കഥാപാത്രത്തിന്റെ ആദ്യത്തെ വാക്കുകള്‍ കടലാസില്‍ പതിഞ്ഞ നിമിഷം മുതല്‍ എന്റെ മനസില്‍ പതിഞ്ഞ മുഖമാണ്, എന്റെ ശാഠ്യമാണ് ഇത് ആര്യ തന്നെ ചെയ്യണമെന്നത്. കാരണം അദ്ദേഹത്തിന്റെ കണ്ണുകളിലൊരു ഇന്റന്‍സിറ്റിയുണ്ട്. അദ്ദേഹം കൊണ്ടു വരുന്ന ഗാംഭീര്യമുണ്ട്. അതൊക്കെ ആവശ്യമുള്ള കഥാപാത്രമാണ് വെട്രി’ എന്നും അദ്ദേഹം പറയുന്നു.

‘ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. ഡാമയും സെന്റിമെന്റ്സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ജൂണ്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

ആർ. ഹരീഷ് ബാബു (52) അന്തരിച്ചു

ആർ. ഹരീഷ് ബാബു (52) അന്തരിച്ചു

ചിറയിൻകീഴ്: കൂന്തള്ളൂർ തെന്നുവിളാകം വീട്ടിൽ ആർ. ഹരീഷ് ബാബു (സി.പി.ഐ.എം കൂന്തള്ളൂർ ബ്രാഞ്ച് കമ്മിറ്റി അംഗം, മുൻ ബ്രാഞ്ച് സെക്രട്ടറി) (52) അന്തരിച്ചു.
ഭാര്യ: ഷീജ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്

‘കളി തീർന്നു, വേ​ഗം രാജ്യം വിടണം’; ഇറാൻ ടീമിനോട് അമേരിക്ക; ‘ക്രൂരതയെന്ന്’ പരിശീലകൻ

‘കളി തീർന്നു, വേ​ഗം രാജ്യം വിടണം’; ഇറാൻ ടീമിനോട് അമേരിക്ക; ‘ക്രൂരതയെന്ന്’ പരിശീലകൻ

ലൊസാഞ്ചലസ്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫിഫ ലോകകപ്പ് കളിക്കാൻ അമേരിക്കൻ മണ്ണിൽ വന്നിറങ്ങിയ ഇറാൻ ടീമിനോട് ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനു പിന്നാലെ രാജ്യം വിടാൻ ഉത്തരവിട്ട് യുഎസ് അധികൃതർ. ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായി 2-2 എന്ന സ്കോറിന് സമനില വഴങ്ങിയതിന് പിന്നാലെയാണ് ഇറാൻ ടീമിനോട് അടിയന്തരമായി അമേരിക്ക വിട്ട് മെക്സിക്കോയിലെ പരിശീലന ക്യാംപിലേക്ക് മടങ്ങാൻ അധികൃതർ ഉത്തരവിട്ടത്.

അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കകമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തങ്ങളോട് എത്രയും പെട്ടെന്നു തന്നെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടെന്നു ഇറാൻ മുഖ്യ പരിശീലകൻ അമീർ ​ഗാലെനോയിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ആരാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കാൻ അമീർ ഗാലെനോയി തയ്യാറായില്ല.

മത്സര ശേഷം കളിക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കാൻ കാലിഫോർണിയയിൽ രാത്രി തങ്ങാനായിരുന്നു ടീം പദ്ധതിയിട്ടിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ മെക്സിക്കോയിലെ ടിഹുവാനയിലേക്കുള്ള 140 മൈൽ യാത്രയ്ക്കായി എല്ലാവരും ഉടൻ തന്നെ വിമാനത്തിൽ കയറണമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

‘ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ ‘നിങ്ങൾ ഉടൻ തന്നെ ഇവിടെനിന്ന് പോകണം’ എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഞങ്ങളോട് വിമാനത്തിൽ കയറി ടിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങളോടുള്ള ഈ സമീപനത്തിൽ കടുത്ത നിരാശയുണ്ട്.’

‘എന്തുകൊണ്ടാണ് അവർ ഇത്ര വേ​ഗം തന്നെ ഞങ്ങളെ മടക്കി അയക്കുന്നതെന്ന് സത്യത്തിൽ ഞങ്ങൾക്കറിയില്ല. ഇത് വളരെ വിചിത്രമാണ്. ഞങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റാരോ ആണെന്ന് തോന്നുന്നു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും’- ഇറാൻ പരിശീലകൻ തുറന്നടിച്ചു.

‘മത്സരം തീർന്ന ഉടൻ തന്നെ ഞങ്ങൾക്ക് ലൊസാഞ്ചലസ് വിടേണ്ടി വന്നിരിക്കുന്നു. ഇത് ടീമിന് ഒട്ടും നല്ലതല്ല. ഫിഫയിൽ നിന്നു ഇതിലും കൂടുതൽ പരി​ഗണനയും സഹായവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങളെ സംബന്ധിച്ച് കാര്യങ്ങളെല്ലാം ദുരന്തമാണെന്നു പറയാതെ വയ്യ’- ഇറാൻ നായകൻ മെഹ്ദി താരെമിയും വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പ്രഖ്യാപിച്ചതു മുതൽ ഇറാന്റെ ലോകകപ്പ് മുന്നൊരുക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. യുഎസിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ നിരസിച്ചിരുന്നു. ഇതിന് പുറമെ ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഹപരിശീലകർ, മീഡിയ ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെയുള്ള പ്രധാന ജീവനക്കാർക്ക് അമേരിക്ക വിസ നിഷേധിച്ചതും ടീമിനെ വലിയ രീതിയിൽ ബാധിച്ചു.

അതിനിടെ മത്സരം അരങ്ങേറുമ്പോൾ ​ഗാലറിയിൽ നിന്നു ഇറാൻ ടീമിനു നേരെ കൂക്കിവിളി ഉയർന്നിരുന്നു. മാത്രമല്ല രാഷ്ട്രീയ മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തിൽ നിന്നു കളിക്കിടെ ഉയർന്നു.

ത്രില്ലർ പോരാട്ടമാണ് അരങ്ങേറിയത്. മത്സരം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നു. എന്നാൽ രണ്ട് തവണയും ഇറാൻ മറുപടി ​ഗോൾ വലയിലിട്ട് മത്സരം സമനിലയിൽ ആക്കിയാണ് പിരിഞ്ഞത്. ഇറാൻ അടുത്ത മത്സരത്തിൽ ബെൽജിയവുമായാണ് ഏറ്റുമുട്ടുന്നത്. മത്സരം സോഫി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.