കിളിമാനൂരിൽ ബൈക്ക് ഓടയിൽ  വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റോഡിൽ ഇന്നു പുലർച്ചേയാണ് അപകടം നടന്നത്. കിളിമാനൂർ പുല്ലയിൽ നന്ദനത്തിൽ നന്ദന്റെ മക്കളായ അബി, അഭിഷേക് എന്നിവരാണ് മരിച്ചത്.

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ട്. കേരളത്തില്‍ 30471 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയോധികരും ഭിന്നശേഷിക്കാര്‍ക്കും ആയാസം കൂടാതെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ക്രമക്കേട് തടയാന്‍ പൂര്‍ണ സുരക്ഷ ഒരുക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കും. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും. ആര്‍ക്കും അവസരം നഷ്ടമാകരുത്. അതേസമയം അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്യരുത്. ജനാധിപത്യ ഉത്സവത്തില്‍ യുവജനത പങ്കാളികളാകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടർ കെ വി ജോണിയാണ്. കോന്നി വകയാർ കൈവിളയിൽ കുടുംബാംഗമാണ്.

1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും ഡോക്ടർ ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിലും ഡോക്ടർ പ്രധാന പങ്കുവഹിച്ചിരുന്നു.

കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാനിയായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോ​ഗ്യ പ്രതിനിധി സംഘത്തിലെ അം​ഗമായിരുന്നു.

ആരോ​ഗ്യ രം​ഗത്തെ സമ​ഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ചോറ്റാനിക്കര പുത്തൻവീട്ടിൽ ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാ​ഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി) ആണ് ഭാര്യ. ഡോ. വിനോ ജോൺ വർ​ഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ)എന്നിവരാണ് മക്കൾ.

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകനാണ്.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

സംസ്ഥാനത്തെ എസ്‌ഐആര്‍ ( വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. കേരളത്തില്‍ വോട്ടെടുപ്പിന് ഏതു തീയതി പ്രഖ്യാപിച്ചാലും, നടത്താന്‍ സംസ്ഥാനത്തെ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞതായി രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകീട്ട് നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.