by Midhun HP News | Apr 30, 2026 | Latest News, കേരളം
വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഭക്ഷണം ഒഴിവാക്കി വെള്ളം അമിതമായി കുടിച്ച് ‘പണി’ കിട്ടിയ ഒരു യുവാവിന്റെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വൈറലാകുന്നത്. ഡയൽഹിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന 25കാരനായ യുവാവ് ദിവസം മുഴുവൻ കഠിനമായ വെയിലത്താണ് ജോലി ചെയ്തിരുന്നത്.
ദിവസം അഞ്ച് ലിറ്ററോളം വെള്ളം ഇയാൾ കുടിച്ചിരുന്നു. ജോലിത്തിരക്കിനിടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യുവാവ് ഒഴിവാക്കിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം മാത്രം കുടിച്ച യുവാവിനെ പിന്നീട് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പഴങ്ങളോ ഉപ്പിന്റെ അംശമുള്ള മറ്റ് പാനീയങ്ങളോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈകുന്നേരത്തോടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ സോഡിയത്തിന്റെ അളവ് 124 mEq/L ആയി കുറഞ്ഞതായി കണ്ടെത്തി (സാധാരണ നില 135-145 mEq/L ആണ്). ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ (Acute Hyponatremia) എന്ന ഈ അവസ്ഥ തലച്ചോറിലെ കോശങ്ങളിൽ നീർക്കെട്ടുണ്ടാക്കാൻ കാരണമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വേനൽക്കാലത്ത് ‘ഹൈഡ്രേഷൻ’ എന്നാൽ വെറും വെള്ളം കുടിക്കൽ മാത്രമല്ല. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികെ ലഭിക്കാൻ ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ കുടിക്കണം. ഒആർഎസ് ലായനി ഒരു മികച്ച ഓപ്ഷൻ ആണ്. കൂടാതെ ഇളനീർ, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൃത്യസമയത്തുള്ള ഭക്ഷണവും ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ അമ്മാവന്‍ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി മദ്യപാന സദസുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ആഘോഷ പരിപാടികള്‍ക്ക് ശേഷം ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.
ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

by Midhun HP News | Apr 30, 2026 | Latest News, ദേശീയ വാർത്ത
മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഫോണില്‍ സംഭാഷണം നടത്തി. 90 മിനിറ്റിലേറെ നീണ്ടു നിന്ന സംഭാഷണത്തില്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം തുടങ്ങിയവ ചര്‍ച്ചയായതായി ക്രെലിന്‍ അറിയിച്ചു. തുറന്നതും ഔദ്യോഗികവുമായ ഫോണ്‍ സംഭാഷണം എന്നാണ് ക്രെംലിന്‍ വക്താവ് യുറി ഉഷകോവ് അഭിപ്രായപ്പെട്ടത്.
ഇറാനിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലെയും സാഹചര്യങ്ങള്‍ ഇരു പ്രസിഡന്റുമാരും വിലയിരുത്തി. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനം ശരിയായ ഒന്നാണെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഇത് ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുമെന്നും സാഹചര്യം ശാന്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍, അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടികളിലേക്ക് കടക്കുകയാണെങ്കില്‍, അത് ഇറാനും അയല്‍രാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകസമൂഹത്തിന് ഒന്നടങ്കം അങ്ങേയറ്റം ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുടിന്‍ അറിയിച്ചു.

by Midhun HP News | Apr 30, 2026 | Latest News, കേരളം
കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.
വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പയ്യന്നൂര്‍ ആശുപത്രിയില്‍ വെച്ച് ആന്റിവെനം നല്‍കിയിരുന്നു. പരിയാരത്ത് എത്തിച്ചപ്പോഴേക്കും അവശനിലയിലായ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയാണത്. സസ്‌പെന്‍ഷന് കാരണം എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിനെതിരെ ഓടി കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. കേവലം നാലു ദിവസത്തേക്ക് മാത്രമുള്ള ഉത്തരവാണത്. ഏപ്രില്‍ 9 ന് തന്നെ ഈ സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ബി അശോക് പറഞ്ഞു.
കാരണമില്ലാത്ത ആ ഉത്തരവ് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അന്നു തന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുമെന്നും, പഴയ പദവിയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. പോകുന്ന പോക്കില്‍ ശത്രുക്കളെന്ന് കരുതുന്നവരുടെ നേര്‍ക്ക് ഒരു റൗണ്ട് വെടിയുതിര്‍ക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നടപടിയെ സസ്‌പെന്‍ഷനായിട്ടല്ല, മറിച്ച് അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബി അശോക് പറഞ്ഞു.
മുഖ്യമന്ത്രിക്ക് വൈക്ലബ്യവും മനഃക്ലേശവും
പൊതുഭരണ വകുപ്പില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ. ചരിത്രപരമായ പോരാട്ടത്തിലൂടെ, ഐഎഎസ് അസോസിയേഷന്‍ കേരള മുഖ്യമന്ത്രിയെ അഞ്ചുവട്ടം ട്രൈബ്യൂണലില്‍ കയറ്റി. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദു ചെയ്യിച്ചു. പ്രസിഡന്റ് അംഗീകരിച്ച സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചു മാത്രമേ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടു പോകാന്‍ പാടുള്ളൂ എന്ന് അന്തിമ ഉത്തരവ് നേടിയെടുത്തു. അതില്‍ വലിയ വൈക്ലബ്യവും മനഃക്ലേശവുമാണ് സര്‍ക്കാരിനുണ്ടായത്.
അതിനെത്തുടര്‍ന്ന് 2025 ജനുവരി 25 തൊട്ട് തന്നെ സര്‍ക്കാരിന് പുറത്തേക്ക് ഓടിക്കാന്‍ നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളുമാണ് പ്രയോഗിച്ചത്. തദ്ദേശ ഭരണ കമ്മീഷന്‍ രൂപീകരിച്ച് മേധാവിയാക്കാന്‍ ശ്രമിച്ചു, 20 വര്‍ഷം ജൂനിയറായ കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് തട്ടാന്‍ ശ്രമിച്ചു, അങ്ങനെ എല്ലാ പോരിലും നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിനാണ്, ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയെന്നു പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്ന് ബി അശോക് പറഞ്ഞു.
വാഴ്ത്തുപാട്ട് പാടിക്കോ എന്ന മനോഭാവക്കാരുടെ നടപടി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ അടിമവേലക്കാരാണെന്നും, തന്നെ പുകഴ്ത്തിപ്പാടാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണെന്നും, വേണമെങ്കില്‍ നിങ്ങള്‍ക്ക് കോറസായി നിന്ന് വാഴ്ത്തുപാട്ട് പാടിത്തരാം, അതല്ലാതെ ഒരവകാശവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലെന്നുള്ള ചിലരുടെ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമായിട്ട് സസ്‌പെന്‍ഷന്‍ ഉത്തരവിനെ കണക്കാക്കാം. അതിനെ ബാഡ്ജായി കുത്തുകയാണ്. ആ ഉത്തരവിന് ഒരു നിലനില്‍പ്പുമില്ല. അതു ചവറ്റു കുട്ടയിലേക്ക് പോകുമെന്നും ബി അശോക് പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൽ നല്ല ടീം വർക്ക്
മുഖ്യമന്ത്രിയുടെ താഴെയുള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സാമാന്യം നല്ല നിലയില്‍ ടീം വര്‍ക്ക്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും, സീനിയര്‍ ഉദ്യോഗസ്ഥരുമായി സര്‍ക്കാരിനുണ്ടായിരുന്നു. പ്രളയം, കോവിഡ് സമയത്തെല്ലാം അക്ഷീണം പ്രവര്‍ത്തിച്ച സിവില്‍ സര്‍വീസാണുണ്ടായത്. എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ടീമായി പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍, പത്തോ പന്ത്രണ്ടോ വിരമിച്ച ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സുപ്രധാന പദവികളില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലവിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ പദവി നിര്‍ണായകമാണ്. ആ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്കൊപ്പം എല്ലാ വകുപ്പുകളേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏകോപിപ്പിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം ശിവശങ്കറാണ് ആ ചുമതലയില്‍ ഉണ്ടായിരുന്നത്.
കെ എം എബ്രഹാമിന്റേത് ചട്ടവിരുദ്ധ നിയമനം
ശിവശങ്കർ പുറത്തായ ശേഷം ആ പദവി ഒഴിച്ചിട്ടു. പിന്നീട് 2018 ല്‍ വിരമിച്ച ഐഎഎസുകാരനായ ഡോ. കെ എം എബ്രഹാമിനെ, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. അങ്ങനെയൊരു പദവി ഐഎഎസ് കേഡറിലോ സംസ്ഥാന സര്‍വീസിലോ ഇല്ല. അവിടെ ഒരു കോക്കസ് രൂപപ്പെട്ടതോടെ, സിവില്‍ സര്‍വീസുമായി ബന്ധമില്ലാതായി മാറി. അദ്ദേഹം ചീഫ് സെക്രട്ടറിയെ തന്റെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥനായി കണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ ഇരട്ട നിയന്ത്രണങ്ങള്‍ വരുന്ന സ്ഥിതിയായി. ഇതോടെ സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ഏകോപനം ആകെ താളം തെറ്റിയെന്നും ബി അശോക് പറയുന്നു.

Recent Comments