റേഷൻ കടയുടെ മറവിൽ പാൻമസാല ഹോൾസെയിൽ വ്യാപാരം: 170 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ

റേഷൻ കടയുടെ മറവിൽ പാൻമസാല ഹോൾസെയിൽ വ്യാപാരം: 170 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ

ആറ്റിങ്ങൽ: റേഷൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപാരം നടത്തിയിരുന്നയാളെ 170 കിലോയിലധികം പുകയില ഉൽപ്പന്നങ്ങളുമായി ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി. പൂവണതുംമൂട് കല്ലിന്മുട്ടിൽ റേഷൻ കട നടത്തുന്ന നൈഫ് (40) ആണ് അറസ്റ്റിലായത്.

സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ എക്സൈസ് നടത്തിയ തുടർ അന്വേഷണത്തിലാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി അവനവഞ്ചേരി പൂവണത്തും മൂടിൽ ചായക്കട നടത്തുന്ന ശിവൻപിള്ളയെയും ചെമ്പൂർ പാലത്തിനടുത്ത് പലവ്യഞ്ജനക്കട നടത്തുന്ന മറ്റൊരാളെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസ് പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്കിലാണ് പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിതരണക്കാരനായ നൈഫിനെ 170 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസ് സംഘം പിടികൂടിയത്.

ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രചന സി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷിബു എം. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്ബാബു. സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ആദർശ് എന്നിവർ പങ്കെടുത്തു.

സ്കൂൾ കുട്ടികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനായി കൂടുതൽ പരിശോധനകളും നടപടികളും ശക്തമാക്കുമെന്ന്
എക്സ്സൈസ് അധികൃതർ അറിയിച്ചു.

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ

കൊച്ചി: കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂര്‍ സ്‌റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡില്‍ കാത്തു നിന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയില്‍, കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ നിര്‍വഹിച്ചു.

കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിച്ചു. പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി.

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് മോദി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ ശക്തിയിൽ മുന്നിലാണ് രാജ്യം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലാശയങ്ങളുടെ നാടായ കേരളം ഊർജ്ജോൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഒഴുകുന്ന സൗരോർജ്ജ പ്ലാന്റുകൾ കൂടുതലായി ഉണ്ടാകണം. ഇതിലൂടെ വികസിത കേരളം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിൽ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം

ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയായിരുന്നു.

ലാൻഡിങ്ങിനിടെ മുൻചക്രം പൊട്ടിയതിനെതുടർന്ന് വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങിയതായാണ് റിപ്പോർട്ടുകൾ.ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ മുൻചക്രം. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു.

‘പിതാവില്‍ നിന്ന് രക്ഷിക്കണം’; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

‘പിതാവില്‍ നിന്ന് രക്ഷിക്കണം’; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.

ദ ഡയറി ഓഫ് മണിപ്പൂര്‍’ എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടന്‍ രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്.

ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ തിരുകി ‘അതിസാമര്‍ത്ഥ്യം’ വേണ്ട, മുന്നറിയിപ്പുമായി എംവിഡി

ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ തിരുകി ‘അതിസാമര്‍ത്ഥ്യം’ വേണ്ട, മുന്നറിയിപ്പുമായി എംവിഡി

കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന വാഹനത്തില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഹെല്‍മെറ്റിനുള്ളില്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി മുന്നറിയിപ്പ്.

കൈകളില്‍ ഫോണ്‍ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ സംഭാഷണത്തിനായി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവെക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണത്തില്‍ ഡ്രൈവര്‍ക്ക് കൃത്യമായ ശ്രദ്ധ നല്‍കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഇത്തരം അപകടകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രയ്ക്കായി നിയമങ്ങള്‍ പാലിക്കണമെന്നും എംവിഡി ഓര്‍മ്മിപ്പിച്ചു.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുറിപ്പ്

സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ ടെക്‌നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ കുറവായിരിക്കും. കയ്യില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ”സമര്‍ത്ഥ”രാണ് ആണ്‍പെണ്‍ ഭേദമെന്യേ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തില്‍, ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!

ചെവിക്കുള്ളില്‍ വച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഹെല്‍മറ്റ് കൊണ്ട് മറച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും ഉണ്ട്. പക്ഷേ വാഹനം ഓടുമ്പോള്‍ മൊബൈല്‍ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവര്‍ത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയുന്നില്ല. സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തില്‍ പെടുത്താന്‍ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാന്‍ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

Summary