ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

കൊച്ചി : എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയില്‍ ഡിവൈഎഫ്‌ഐ നേതാവിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഷിയാസിനാണ് മര്‍ദ്ദനമേറ്റത്. കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഷിയാസിന്റെ സുഹൃത്തും പ്രതികളുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ സംഭവത്തില്‍ സുഹൃത്തിനെ മര്‍ദ്ദിച്ചത് പ്രതികളെ കണ്ടപ്പോള്‍ ഷിയാസ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായിട്ടാണ് ഷിയാസിനെ സംഘം മര്‍ദ്ദിച്ചത്.ഷിയാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിലാണ് ഷിയാസിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

മുംബൈ: നാസിക്ക് ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ, മതപരിവർത്തന കേസുകളിലെ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്. മതപരിവർത്തന ആരോപണങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നടപടി. പ്രതികൾക്ക് വിദേശ ഫണ്ട് ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ‌ ഒരു സ്ത്രീ അടക്കം 8 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മലേഷ്യയിൽ നിന്നുള്ള ഒരാളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്തരാഷ്ട്ര ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് എൻഐഎയെ സമീപിച്ചിരിക്കുന്നത്.

ഒൻപത് എഫ്ഐആറുകളാണ് കേസിൽ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രധാന പ്രതിയായ നിദാഖാൻ എന്ന എച്ച്ആർ മേധാവി ഇപ്പോഴും ഒളിവിലാണ്. ഏഴു പേരാണ് പോലീസിൽ പരാതി നൽകിയത്. ടീം ലീഡർ ഉൾപ്പെടുന്ന ഉയർന്ന ജീവനക്കാർ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും എന്നതടക്കമുള്ള പരാതികളാണ് ഉയർന്നത്.

എച്ച് ആർ ഹെഡായ നിദാഖാനാണ് പ്രതികളെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നതിനായി സഹായിച്ചത്. പരാതി പറഞ്ഞപ്പോൾ ഒത്തുതീർപ്പാക്കാനും നിദാഖാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ആദ്യ പരാതിയ്ക്കു പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് പൊലീസ് സംഘം ശുചീകരണ തൊഴിലാളികളായി വേഷം മാറി ഓഫീസിനുള്ളിൽ കയറി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതികളെല്ലാം നിലവിൽ റിമാൻഡിലാണ്.

ലഷ്‌കർ ഭീകരന് നേരെ അജ്ഞാതൻ്റെ വെടിവയ്‌പ്

ലഷ്‌കർ ഭീകരന് നേരെ അജ്ഞാതൻ്റെ വെടിവയ്‌പ്

ഇസ്‌ലാമാബാദ്: ലഷ്‌ക്കർ ഇ ത്വയ്‌ബ സഹസ്ഥാപകനും ജമാഅത് ഉദ് ദവ നേതാവുമായ മൗലാന ആമിർ ഹംസയ്ക്കു നേരെ വെടിവയ്പ്. സ്വന്തം കാറിൽ സഞ്ചരിച്ച ഇയാൾക്കു നേരെ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലാണ്. ലഷ്‌കർ ഭീകരനായ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയായ ഇയാൾ തീവ്രവാദ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

കഴിഞ്ഞ ദിവസമാണ് വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ നെഞ്ചിലെ അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥിയിലാവുകയും ഏപ്രിൽ 12ന് മരണപ്പെടുകയും ചെയ്തത്. കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായമായവരിൽ നെഞ്ചിലെ അണുബാധ പലപ്പോഴും ​ഗുരുതരമാകാറുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് നെഞ്ചിലെ അണുബാധ. പ്രധാനമായും രണ്ട് തരത്തിലാണ് ഇത് ഉണ്ടാവുക. ബ്രോങ്കൈറ്റിസ് ( ശ്വാസനാളങ്ങളിലെ അണുബാധ ), ന്യൂമോണിയ (ശ്വാസകോശത്തിലെ അണുബാധ).

ഇത് ശ്വാസകോശത്തിൽ അണുബാധയും വീക്കവും ഉണ്ടാക്കും. കഫം, ചുമ, ശ്വാസതടസ്സം, ശരീരത്തിലെ ഓക്സിജൻ നില കുറയുക എന്നിവയ്ക്ക് കാരണമാകാം. പ്രായമായവരെയാണ് നെഞ്ചിലെ അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുക. ഇത് ജീവന് തന്നെ ഭീഷണിയാകാം.

എന്തുകൊണ്ട് പ്രായമായവരിൽ നെഞ്ചിലെ അണുബാധ ​ഗുരുതരമാകുന്നു
ശ്വാസകോശ പ്രവർത്തനം പ്രായത്തോടൊപ്പം കുറയുന്നു.

പ്രായമാകുമ്പോൾ പേശിബലം കുറയുന്നത് ഉള്ളിലെ കഫത്തെ പുറന്തള്ളാൻ സാധിക്കാതെ വരുന്നു.

കുറഞ്ഞ പ്രതിരോധശേഷി.

ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ സമ്മർദം ഉണ്ടാകുന്നു.

ഈ സാഹചര്യത്തിൽ, ശരീരത്തിന്റെ ഭൂരിഭാ​ഗം ഊർജ്ജവും ശ്വാസം എടുക്കാനും അണുബാധയെ ചെറുക്കാനും ചെലവാക്കുന്നു. അതിന് പിന്നാലെ ഉണ്ടാകുന്ന ക്ഷീണം പോലുള്ളവ ഒരു സാധാരണ ലക്ഷണം മാത്രമായിരിക്കില്ല, ശരീരം വലിയ സമ്മർദത്തിലാണെന്ന മുന്നറിയിപ്പ് കൂടിയാണ്. ചെറിയ അസ്വസ്ഥതയോടെയാണ് അണുബാധയുടെ തുടക്കമെങ്കിലും പ്രായമായവരിൽ അത് വേ​ഗത്തിൽ വഷളാകാം.

ഓക്സിജൻ നില താഴ്ന്ന് മറ്റ് അവയവങ്ങളെ ബാധിക്കുക. മറ്റുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും

ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാകുക

കഫം കെട്ടിക്കിടന്ന് ന്യൂമോണിയയിലേക്ക് മാറുക

ക്ഷീണം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ താഴുക.

മുതിർന്നവരിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടർച്ചയായ ചുമ

ചെറിയ ശ്വാസംമുട്ടൽ

നേരിയ പനി

അമിത ഉറക്കം / അസാധാരണ മയക്കം

ആശയക്കുഴപ്പം

ഭക്ഷണാഭാവം

പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം

ഈ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ വാർധക്യ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുള്ളതിനാൽ രോ​ഗനിർണയവും ചികിത്സയും വൈകുന്നു.

പ്രായമായവരിൽ നെഞ്ചിലെ അണുബാധ ചെറുക്കാൻ ഫ്ലൂ, ന്യൂമോണിയ വാക്സിനുകൾ എടുക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. ചെറിയ ശ്വാസകോശ പ്രശ്നങ്ങളും അവഗണിക്കാതിരിക്കുക, പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക.

പത്തുലക്ഷം രൂപ അടച്ചു; വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

പത്തുലക്ഷം രൂപ അടച്ചു; വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

തൃശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാല്‍ സ്റ്റേഡിയ പാര്‍ക്ക് വില്ലയില്‍ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്.

ക്ഷേത്രം മേല്‍ശാന്തി ചെര്‍പ്പുളശ്ശേരി തെക്കും പറമ്പത്ത് മനയില്‍ ടി എം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. കൊമ്പന്‍ കൃഷ്ണനാരായണന്‍ ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, ഗോപുരം അസി. മാനേജര്‍ ഇ സുന്ദര്‍രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന ദീപക് നാരായണനും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.