by Midhun HP News | Apr 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരും. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
by Midhun HP News | Apr 12, 2026 | Latest News, കേരളം
വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും കാറിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത 6അംഗം സംഘത്തിലെ മൂന്നു പേരെ വർക്കല പോലീസ് പിടികൂടി. നടയറ സ്വദേശിയായ വൈശാഖ്,
വടശ്ശേരി കോണം സ്വദേശികളായ അമീർഖാൻ, ഹിലാൽ എന്നിവരാണ് പോലീസിന്റെ പിടിയിൽ ആയത്.
കഴിഞ്ഞ ദിവസം (11ആം തീയതി) രാത്രി 10. 35ന് വർക്കല വെട്ടൂർ ആശാൻ മുക്ക് സ്വദേശിയായ ജവാദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ വടശ്ശേരിക്കോണം ജുമാത്ത് മസ്ജിദിന്റെ സമീപത്ത് വച്ച് KL 16 P 45 58 ബോലോറോ ജീപ്പ് ൽസഞ്ചരിച്ച 6അംഗം സംഘം ജവാദിന്റെ കാർ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും പുറത്തിറങ്ങിയ സംഘം ജവാദിന്റെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് ഇടിവള കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു.
തുടർന്ന് വാഹനത്തിൻറെ ഡോർ വലിച്ചു തുറന്നു ജവാദിനെ ക്രൂരമായി മർദ്ദിക്കുകയും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 6000രൂപയും വിദേശ പണം 350 ദിർഹവും എമിറൻസ് ഐഡി കാർഡും സംഘം എടുത്തുകൊണ്ടുപോയി. ആ സമയം ജവാദിന്റെ വാഹനത്തിൽ കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് ക്രൂരമായി മർദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
പരാതിയെ തുടർന്ന് വർക്കല എസ് എച്ച് ഒയും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Apr 12, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. 4023 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്.മുന്‍മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയ ഭാസ്‌കര്‍ മത്സരിക്കുന്ന കരൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 79 പേര്‍. ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ സ്റ്റാലിനെതിരെ കൊളത്തൂരില്‍ 34 പേരാണ് മത്സരിക്കുന്നത്. നടന്‍ വിജയ്‌ക്കെതിരെ പെരുമ്പാവൂരില്‍ 46 പേര്‍ രംഗത്തുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കെതിരെ ചെപ്പോക്കില്‍ 25 പേരാണ് മാറ്റുരയ്ക്കുന്നത്. ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖര്‍ ബാബുവിനെതിരെ 22 പേര്‍ മത്സരിക്കുന്നുണ്ട്.
വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യക്ക് പിന്നാലെ മകളും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കൃഷ്ണഗിരിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ വിദ്യാറാണി മേട്ടൂരില്‍ നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയാണ്. 35 കാരിയായ വിദ്യാറാണി അഭിഭാഷകയാണ്. വീരപ്പനെ കൊടുംകുറ്റവാളിയായല്ല, മറിച്ച് തമിഴ് അവകാശങ്ങളുടെ സംരക്ഷനായാണ് അമ്മയും മകളും ചിത്രീകരിക്കുന്നത്.


by Midhun HP News | Apr 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ആ ശ്രമം നടന്നില്ല. പിന്നീട് മുന്‍വശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സെന്തില്‍ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.
രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെപേരില്‍ സംസ്ഥാനത്ത് കാണിക്കവഞ്ചി കവര്‍ച്ചയ്ക്കുള്‍പ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.


by Midhun HP News | Apr 12, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സമാധാന കരാറില്ലാതെ ചര്‍ച്ചകള്‍ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ വാന്‍സ്, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഒരു ഉടമ്പടിയില്ലാതെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കിടെ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ആണവായുധവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച തടസപ്പെട്ടത്. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാര്‍ത്തയാണ്. ഇത് അമേരിക്കയെക്കാള്‍ ഇറാനാണ് കൂടുതല്‍ ബാധിക്കുക എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഞങ്ങള്‍ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ എന്തെങ്കിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവര്‍ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താന്‍ സഹായിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോള്‍ 21 മണിക്കൂറായി ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതാണ് നല്ല വാര്‍ത്ത. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാര്‍ത്ത’ -വാന്‍സ് പറഞ്ഞു.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളും സ്ഥികരിച്ചു.
യുഎസിന്റെ ‘അമിതമായ ആവശ്യങ്ങള്‍ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി’ ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങള്‍, ഇറാന്റെ ആണവ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലും അനിശ്ചിതത്വത്തിലാവും.


Recent Comments