ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചത്.

ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. ഇടതു ശക്തികേന്ദ്രമായ മട്ടന്നൂരില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമാക്കി കുറയ്ക്കാന്‍ ചന്ദ്രന്‍ തില്ലങ്കേരിക്ക് കഴിഞ്ഞിരുന്നു.

നേരത്തെ സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ സ്‌പെഷല്‍ പിഎസ് ആയി നിയമിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചൊഴിഞ്ഞത്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മന്ത്രി ശക്തമായ മറുപടി നൽകി. സർവകലാശാലകളിലെ ഇത്തരം അനാവശ്യ ഇടപെടലുകൾക്ക് തുടക്കമിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്. സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എൽഡിഎഫ് സർക്കാരാണെന്നും, ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതോടെ അത്തരം സമരങ്ങൾ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ ഫലം പൂർണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കൂ. പ്രവേശന നടപടികൾ വൈകുന്നത് മറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും, അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.

നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെയാണ് മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒരുരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം റിട്ടേണിങ് ഓഫീസര്‍ തള്ളിയാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണ് ഉചിതമായ പ്രതിവിധി എന്ന് കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് പി കെ മിശ്രയും അതുല്‍ എസ് ചന്ദൂര്‍ക്കറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. അത്തരം ഇടപെടല്‍ നടന്ന ഏതെങ്കിലും മുന്‍കാല വിധികള്‍ ഉണ്ടോയെന്നും കോടതി ഹര്‍ജിക്കാരിയോട് ആരാഞ്ഞു. നാമനിര്‍ദ്ദേശം നിരസിക്കപ്പെട്ട തീരുമാനം തെറ്റാണെങ്കില്‍, പ്രതിവിധി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെയായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്.

വിവിധ ജില്ലകളിലെ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട്

12/06/2026: കണ്ണൂര്‍

മഞ്ഞ അലര്‍ട്ട്

12/06/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്

13/06/2026:കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

14/06/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കാണാം കാനഡ- ബോസ്നിയ, യുഎസ്എ- പരാ​ഗ്വെ പോര്; മത്സരം ഇന്ന് രാത്രി 12.30നും നാളെ പുലർച്ചെ 6.30നും

കാണാം കാനഡ- ബോസ്നിയ, യുഎസ്എ- പരാ​ഗ്വെ പോര്; മത്സരം ഇന്ന് രാത്രി 12.30നും നാളെ പുലർച്ചെ 6.30നും

ടൊറന്റോ: ഫിഫ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് ബിയിലെ പോരാട്ടവും നാളെ പുലർച്ചെ 6.30ന് ഗ്രൂപ്പ് ഡി മത്സരവും അരങ്ങേറും. ഉദ്ഘാടന ദിനത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും (2-0), ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെയും (2-1) പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 12.30നു അരങ്ങേറുന്ന പോരാട്ടത്തിൽ സഹ ആതിഥേയരായ കാനഡ ആദ്യ മത്സരത്തിനിറങ്ങും. എതിരാളികൾ ബോസ്നിയ ആൻഡ് ഹെർസ​ഗോവിന. നാളെ പുലർച്ചെ 6.30നു നടക്കുന്ന പോരിൽ ആതിഥേയ രാജ്യമായ അമേരിക്ക- പ​രാ​ഗ്വെ പോരാട്ടം കാണാം.

കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന, ഗ്രൂപ്പ് ബി

സഹ ആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. യോ​ഗ്യതാ പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്നിയ ചില്ലറക്കാരല്ലെന്ന് ചുരുക്കം. ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവിസ് അടക്കമുള്ള താരങ്ങളിലാണ് കാനഡയുടെ പ്രതീക്ഷ. അമേരിക്കയിലെ സെന്റ് ലൂയിസ് പോലുള്ള നഗരങ്ങളിൽ വലിയ തോതിൽ ബോസ്നിയൻ വംശജർ താമസിക്കുന്നതിനാൽ കാനഡയിലാണ് മത്സരമെങ്കിലും തങ്ങൾക്ക് മികച്ച ഗാലറി പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോസ്നിയൻ ടീം. ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

യുഎസ്എ vs പരാ​ഗ്വെ, ഗ്രൂപ്പ് ഡി

ആതിഥേയരായ യുഎസ്എ- പരാഗ്വെയ്‌ക്കെതിരെ കളിച്ച് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. ക്രിസ്റ്റ്യൻ പുലിസിച്ച്, തിമോത്തി വിയ, ഫൊളാരിൻ ബലോഗൻ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് യുഎസ്എ ഇറങ്ങുന്നത്. മുൻ ടോട്ടനം ഹോട്സ്പർ പരിശീലകൻ മൗറീസിയോ പൊചെറ്റിനോയാണ് യുഎസ്എ കോച്ച്. മറുഭാഗത്ത് മിഗേൽ അൽമിറോൺ, ജൂലിയോ എൻസിസോ എന്നിവരാണ് പരാഗ്വെയുടെ പ്രധാന താരങ്ങൾ. ഇം​ഗ്ലിവുഡിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തിലാണ് പോരാട്ടം.