ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

പാലക്കാട്: വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടില്‍ എത്തിച്ചത്. ശ്രീനന്ദയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് ഒരു കണ്ണീര്‍ കാഴ്ചയായി മാറി. നെഞ്ച് പിടഞ്ഞ് പ്രിയപ്പെട്ടവര്‍ കുട്ടിയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ തന്നെ ഉണ്ടായിരുന്നു. ഐവര്‍മഠം ശ്മശാനത്തിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്. ശ്രീനന്ദ പോകാന്‍ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദ സഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെടുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരുക്കുണ്ട്. അസ്ഥികള്‍ പൊട്ടി. പരിക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാന്‍ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ കാണാതായത്. 1500 അടി താഴ്ചയില്‍ ഹര്‍ഷന ഗുപ്പെയിലാണു ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

കോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. ഒരുകുടുംബത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന വൈകീട്ടോടെയാണ് സംഭവം.

അരീക്കുണ്ട് സ്വദേശി അന്‍സാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി കുളിക്കാനായി ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അന്‍സാറും ഭാര്യയും രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.നാദാപുരം ആശുപത്രിയില്‍ നിന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

ആറ്റിങ്ങൽ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന സിലിണ്ടറുകൾ പിടികൂടിയത്. അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ 540 ഓളം സിലിണ്ടറുകളാണ് പിടികൂടിയത്.

വിനോദ് ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സൂപ്പർ ഗ്യാസ് എന്ന് പേരുള്ള സിലിണ്ടറുകളാണ് കൂടിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നത്.

ബൈക്കിടിച്ചു പരിക്കേറ്റ നാലു വയസ്സുകാരി മരിച്ചു

ബൈക്കിടിച്ചു പരിക്കേറ്റ നാലു വയസ്സുകാരി മരിച്ചു

ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോട് കൊച്ചാലുമ്മൂട് ഷഫീഖ് മൻസിലിൽ മുഹമ്മദ് ഷഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ ആണ് മരിച്ചത്.

​വ്യാഴം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. പാങ്ങോട്ട് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മാതാവിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിൽ മടങ്ങിയെത്തിയ കുട്ടി വാഹനത്തിൽ നിന്നും ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.

പാങ്ങോട് ഗവ. എൽ.പി.എസ് എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. സംസ്കാരം ഇന്ന് കൊച്ചാലുമ്മൂട് ജമാഅത്തിൽ നടക്കും. സഹോദരൻ: സയാൻ മാലിക്.

ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

തൃശൂര്‍: വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ദിവസവും പതിനാല് കാന്‍ തൈരു കൊണ്ടു തയ്യാറാക്കുന്ന സംഭാരമാണ് ഭക്തര്‍ക്ക് നല്‍കുന്നത്.

ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീര്‍ പന്തലുകള്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, എം യു ഷിനിജ എന്നിവര്‍ സന്നിഹിതരായി. ദേവസ്വം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എന്‍ രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, മറ്റ് ഉദ്യോഗസ്ഥര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.