by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: ഫിഫ ലോകകപ്പ് ഫുട്ബോൾ ആരവങ്ങള്‍ക്കിടെ ക്രിക്കറ്റ് ആസ്വാദകര്‍ക്കായി ടി20 ലോകകപ്പ്. വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.00 മണി മുതലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും.
12 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് പോരാട്ടം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ഇതാദ്യമായാണ് വനിതാ ടി20 ലോകകപ്പ് കളിക്കുന്നത്. ഇടവേളയ്ക്കു ശേഷമാണ് അയര്‍ലന്‍ഡ് ലോക പോരിനെത്തുന്നത്.
6 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് പോര്. ഗ്രൗപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍.
ഇന്ത്യയുടെ പോരാട്ടങ്ങള്‍
ചിരൈവരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മാസം 14നാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. രണ്ടാം പോരില്‍ 17ന് ഇന്ത്യ നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. 21 ഇന്ത്യ- ദക്ഷിണാഫ്രിക്ക, 25ന് ഇന്ത്യ- ബംഗ്ലാദേശ്, 28ന് ഇന്ത്യ- ഓസ്‌ട്രേലിയ.
2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീം ലക്ഷ്യമിടുന്നത് കന്നി ടി20 ലോക കിരീടമാണ്. 2020 ഫൈനലിലെത്താന്‍ ഇന്ത്യക്കു സാധിച്ചെങ്കിലും അന്ന് കിരീടം കനിഞ്ഞില്ല. ന്യൂസിലന്‍ഡാണ് നിലവിലെ ചാംപ്യന്‍മാര്‍. ആറ് കിരീടങ്ങളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും നേരത്തെ കിരീടം നേടിയിട്ടുണ്ട്.

by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: ഗൂഗിള്‍ മീറ്റ് ഇന്‍വിറ്റേഷന്റെ പേരില്‍ നടുക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ യുഎഇയില്‍ മുന്നറിയിപ്പ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. ഗൂഗിള്‍ മീറ്റ് കോളുകളും വ്യാജ ഇമെയില്‍ അക്കൗണ്ടുകളും ഉപയോഗിച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങളും പണവും കവരുന്ന തട്ടിപ്പുകള്‍ക്കെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്.
‘governmenticfederal15@gmail.com’ പോലുള്ള ജിമെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ ഇമെയില്‍ അക്കൗണ്ടുകളില്‍ നിന്ന് ഗൂഗിള്‍ മീറ്റ് ഇന്‍വിറ്റേഷന്‍ അയച്ചാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങള്‍ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. തട്ടിപ്പുകാര്‍ ഗൂഗിള്‍ മീറ്റ് കോളിനിടെ, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി ഫയല്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നില്ലെന്നും പിഴകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും ഇരകളെ അറിയിക്കുന്നു. പിഴ അടച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് സന്ദേശം.
തട്ടിപ്പുകാര്‍ ഇരകളോട് അവരുടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, മറ്റ് വ്യക്തിഗത ഡാറ്റ എന്നിവയില്‍ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ നടത്തുകയോ സര്‍ക്കാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതായി തട്ടിപ്പുകാര്‍ അവകാശപ്പെടുകയും സഹകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഭരണപരമായ പിഴകളോ നിയന്ത്രണങ്ങളോ ഉണ്ടാകുമെന്ന് ഇരകള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ ഷെഹ്ഹി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ ഇമെയിലുകള്‍, കോളുകള്‍ അല്ലെങ്കില്‍ മീറ്റിങ് ക്ഷണങ്ങള്‍ ലഭിക്കുന്നവര്‍ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പ്ലാറ്റ്ഫോമുകളില്‍ പരാതി നല്‍കണമെന്നും അധികൃയര്‍ നിര്‍ദേശിച്ചു.

by Midhun HP News | Jun 12, 2026 | Latest News, കായികം
വാഷിങ്ടൻ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന ഏഷ്യൻ പവർ ഹൗസായ ജപ്പാന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്നു അവരുടെ നായകൻ വതാരു എൻഡോ ലോകകപ്പിൽ നിന്നു പുറത്തായി. പിന്നാലെ 33 കാരനായ ലിവർപൂൾ മിഡ്ഫീൽഡർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നായകന്റെ അപ്രതീക്ഷിത പുറത്താകൽ.
കാലിനേറ്റ പരിക്കാണ് വില്ലനായത്. പൂർണമായി ഭേദമാകാത്തതിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്നു പിൻമാറിയത്. ബൊറൂസിയ മോൺചൻഗ്ലെഡ്ബാച് താരം ഷൂട്ടോ മാചിനോയാണ് നായകനു പകരം ടീമിലെത്തിയത്. കോ ഇറ്റാകുറയാണ് ജപ്പാന്റെ പുതിയ നായകൻ. കാരം പ്രതിരോധത്തിലെ ശക്തിദുർഗമാണ്.
ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ടെന്ന് എൻഡോ എക്സിലൂടെ വ്യക്തമാക്കി. എങ്കിലും നോർത്ത് അമേരിക്കയിൽ നടക്കുന്ന ഈ ലോകകപ്പിൽ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘ഭാവിയിൽ ജപ്പാൻ ലോകകപ്പ് ഉയർത്തുന്ന ഒരു സമയം തീർച്ചയായും വരും. നമുക്ക് അതിൽ വിശ്വസിക്കാം, ടീമിനെ പിന്തുണയ്ക്കാം. ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഞാൻ ജപ്പാനെ പിന്തുണയ്ക്കും’- വിരമിക്കൽ തീരുമാനം വ്യക്തമാക്കി താരം കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലിവർപൂളിനായി കളിക്കുന്നതിനിടയിലാണ് എൻഡോയ്ക്ക് പരിക്കേറ്റത്. മെയ് 31ന് ഐസ്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ പകുതി സമയം കളിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും, മെക്സിക്കോയിലെ പരിശീലന ക്യാംപ്യൽ വച്ച് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
2015ൽ അരങ്ങേറ്റം കുറിച്ച എൻഡോ ജപ്പാനായി 73 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിൽ അദ്ദേഹം കളിച്ചു.
ലോകകപ്പിൽ പ്രമുഖ താരങ്ങളുടെ പരിക്കുകൾ ജപ്പാന് വലിയ തിരിച്ചടിയാവുകയാണ്. ബ്രൈറ്റൻ താരം കൗരു മിറ്റോമ, മൊണാക്കോ താരം താകുമി മിനാമിനോ എന്നിവർ പരിക്കിനെ തുടർന്നു ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരുന്നില്ല. പിന്നാലെയാണ് നായകന്റെ പുറത്താകലും. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സ്, ടുണീഷ്യ, സ്വീഡൻ എന്നിവരാണ് ജപ്പാന്റെ എതിരാളികൾ.

by Midhun HP News | Jun 12, 2026 | Latest News, കേരളം
കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതിയായ യുവതിക്കെതിരെ മുൻപും സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാലോളം പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ സ്നേഹ മെർളിനെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മാത്രം മുൻപ് മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിൽ രണ്ട് കേസുകൾ സ്വന്തം സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം ഈ പെൺകുട്ടിയുടെ വീട്ടിലെത്തിയ സമയത്താണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കടുത്ത ഭയവും മാനസിക വിഷമവും കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും തുറന്നുപറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കുട്ടി കൗൺസിലിംഗിന് വിധേയയായപ്പോഴാണ് മാതാവിന്റെ സുഹൃത്തിൽ നിന്നും നേരിട്ട ദാരുണമായ പീഡന വിവരം പുറത്തുപറഞ്ഞത്. ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

by Midhun HP News | Jun 12, 2026 | Latest News, കേരളം
കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എംഎസ് മാധവിക്കുട്ടി. സംശയനിവരാണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസല്‍ കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2373 901, 9072007767.
43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ഫീല്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്‍.ആര്‍.ടി യോഗം ചേര്‍ന്നിരുന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.

Recent Comments