ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞത്; സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞത്; സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂളിലെ മാനേജര്‍ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

അധ്യാപികയുടെ പരാതിയില്‍ സെക്യുരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളെ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രധാനാധ്യാപികയെന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്ന് സംഭവത്തില്‍ സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.

എന്നാല്‍ സെക്യൂരിറ്റിയെ മാത്രം പ്രതി ചേര്‍ത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജര്‍ക്കെതിരെയും കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിര്‍ദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറഞ്ഞിരുന്നു. തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തിയത്.

ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു .

ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ നേരത്തെ കുന്നമം​ഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയിരുന്നു. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. ഇതിന് പിന്നാലെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . എന്നാൽ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

വൈഭവ് ‘ആറാടി’; ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിൽ ആറാം കിരീടം

വൈഭവ് ‘ആറാടി’; ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിൽ ആറാം കിരീടം

ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ ഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. മത്സരത്തില്‍ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സെടുത്ത് ഓള്‍ഔട്ടായി.

ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്.

ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 29 ഓവറുകള്‍ക്കിടെ തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ജയത്തിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

14 കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ വൈഭവ്, 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ച്വറി തികച്ചത്.

സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി. ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ 37 റണ്‍സുമായി കനിഷ്‌ക് ചൗഹാന്‍ പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 400 കടത്തി.

15 സിക്‌സ് 15 ഫോര്‍, 80 പന്തില്‍ 175 റണ്‍സ്! ‘വണ്ടര്‍ കിഡ് വൈഭവ്’ തീര്‍ത്ത റെക്കോര്‍ഡുകള്‍

15 സിക്‌സ് 15 ഫോര്‍, 80 പന്തില്‍ 175 റണ്‍സ്! ‘വണ്ടര്‍ കിഡ് വൈഭവ്’ തീര്‍ത്ത റെക്കോര്‍ഡുകള്‍

ഹരാരെ: 14 വയസില്‍ അമ്പരപ്പിക്കുന്ന ബാറ്റിങുമായി കളം വാഴുന്ന ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി അണ്ടര്‍ 19 ലോകകപ്പില്‍ പുതിയ ചരിത്രം എഴുതി. റെക്കോര്‍ഡുകളുടെ പെരുമഴയാണ് ഒറ്റ ഇന്നിങ്‌സിലൂടെ താരം ഹരാരെ ഗ്രൗണ്ടില്‍ തീര്‍ത്തത്. 32 പന്തില്‍ 50ല്‍ എത്തിയ സൂര്യവംശി 55 പന്തില്‍ സെഞ്ച്വറി പിന്നിട്ടു. 71 പന്തില്‍ സ്‌കോര്‍ 150ലും എത്തിച്ചു. ഒടുവില്‍ 80 പന്തില്‍ 15 വീതം സിക്‌സും ഫോറും സഹിതം 175 റണ്‍സ് വാരിയാണ് താരം കളം വിട്ടത്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമായി വൈഭവ് മാറി. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ താരം 55 പന്തില്‍ 100 റണ്‍സ് അടിച്ചെടുത്താണ് പുതിയ റെക്കോര്‍ഡ് തീര്‍ത്തത്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 150 റണ്‍സിനു മുകളില്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും 14കാരന്‍ സ്വന്തമാക്കി.

അണ്ടര്‍ 19 ലോകകപ്പ് പോരില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവിനു തന്നെ. ഈ ടൂര്‍ണമെന്റില്‍ എല്ല മത്സരങ്ങളില്‍ നിന്നുമായി താരം അടിച്ചുകൂട്ടിയത് 26 സിക്‌സുകള്‍.

അണ്ടര്‍ 19 ലോകകപ്പില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവിനു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും വൈഭവ് തന്നെ.

യൂത്ത് ഏകദിനത്തിന്റെ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ തൂക്കുന്ന താരമെന്ന തന്റെ തന്നെ റെക്കോര്‍ഡും താരം പുതുക്കി. ഒരിന്നിങ്‌സില്‍ 14 സിക്‌സുകള്‍ എന്നത് ഒരിന്നിങ്‌സില്‍ 15 സിക്‌സുകള്‍ അടിച്ചാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്.

യൂത്ത് ഏകദിനത്തില്‍ ബൗണ്ടറികളിലൂടെ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായും വൈഭവ് മാറി. താരം അടിച്ചെടുത്ത 175 റണ്‍സില്‍ 150 റണ്‍സും വന്നത് സിക്‌സും ഫോറും വഴിയാണ്.

രാവിലെ ഇടിഞ്ഞു, ഉച്ചയ്ക്ക് കൂടി; സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

രാവിലെ ഇടിഞ്ഞു, ഉച്ചയ്ക്ക് കൂടി; സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില 1,12,720 രൂപയാണ്. ഇന്ന് രാവിലെ പവന് 1520 രൂപയാണ് കുറഞ്ഞെങ്കിലും ഉച്ചയോടെ വില കൂടുകയായിരുന്നു.

രാവിലെ 13,965 രൂപയായിരുന്ന ഗ്രാം വില. ഉച്ചയോടെ ഗ്രാമിന് 125 രൂപയാണ് കൂടിയത്. വന്‍ കുതിപ്പ് കാണിച്ച വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.