ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം

ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 605 രൂപയാണ് കൂടിയത്. 14,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വെള്ളിവില
ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് സംസ്ഥാനത്ത് 3,20,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി. 320 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.

ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ് വെങ്കിടേശന്‍ തുടങ്ങിയ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുന്‍ കരസേന മേധാവി എം എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.

റെയിൽവേ മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം

റെയിൽവേ മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം

ചിറയിൻകീഴ്: നിർമാണം പുരോഗമിക്കുന്ന ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങും, അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിനായി ഇന്ന് (ചൊവ്വാഴ്ച) (03.02.2026) വൈകിട്ട് 6 മുതൽ വ്യാഴം (05.02.2026) രാത്രി 11 വരെ റോഡ് അടച്ച് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും.

”ഇന്ത്യൻ ടീം അടിപൊളിയാണ്, പക്ഷേ, ‘രോ-കോ’ സഖ്യം കൂടി ഉണ്ടായിരുന്നെങ്കിൽ… ” ; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

”ഇന്ത്യൻ ടീം അടിപൊളിയാണ്, പക്ഷേ, ‘രോ-കോ’ സഖ്യം കൂടി ഉണ്ടായിരുന്നെങ്കിൽ… ” ; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

മുംബൈ: ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് മികച്ചതാണെങ്കിലും 2024ലെ കിരീടം നേടിയ ടീമിന് ചെറിയ മുൻതൂക്കമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. രോഹിത്ത്- കോഹ്‌ലി സഖ്യമുള്ളത് അന്നത്തെ ടീമിന് വലിയ രീതിയിൽ ഗുണം ചെയ്തു. ഇരുവരുടെയും സാന്നിധ്യം ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചുവെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.

“ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലെയുള്ള എക്സ്പീരിയൻസുള്ള താരങ്ങൾ ടീമിൽ ഇല്ലാത്തത് തിരിച്ചടിയാണ്. പക്ഷേ, ഇപ്പോഴത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് കൃത്യമായ ബാലൻസുണ്ട്. ബൗളിംഗ് ഓപ്ഷനുകൾ ശക്തമാണ്, ബാറ്റിങിലും ഒരുപടി മുന്നിലാണ് ടീം” അനിൽ കുംബ്ലെ പറഞ്ഞു.

നിരവധി വെല്ലുവിളികൾ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേരിടേണ്ടി വരും. 2024ലെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ആ ടീമിന് ഞാൻ 10 ശതമാനം മുൻതൂക്കം നൽകും. നിലവിലെ ടീമിന്റെ പ്രകടനവും അതിനടുത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫൈനലിൽ വിരാട് കോഹ്ലിയും അക്സർ പട്ടേലും സമ്മർദ്ദഘട്ടത്തിൽ കാഴ്ചവച്ച പ്രകടനം ഓർമ്മിപ്പിച്ച കുംബ്ലെ ഈ ടൂർണമെന്റിലും സമാനമായ അനുഭവം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി. ആ സമയങ്ങളിൽ കളിക്കാർ അവരുടെ മുഴുവൻ കഴിവും പുറത്തെടുക്കണം.

ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പങ്ക് ഈ ടൂർണമെന്റിൽ നിർണായകമാകുമെന്നും സമ്മർദ്ദഘട്ടങ്ങളിൽ തരണം ചെയ്യാൻ താരത്തിന് കഴിയും. അദ്ദേഹത്തിന്റെ പരിചയസമ്പത്തും നിർണായക ഘട്ടങ്ങളിൽ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിയും ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.