തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.

അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കുംഭമേളയ്ക്ക് നാളെ സമാപനം; 2028ല്‍ മഹാകുംഭമേള നടത്തുമെന്ന് സംഘാടകര്‍

കുംഭമേളയ്ക്ക് നാളെ സമാപനം; 2028ല്‍ മഹാകുംഭമേള നടത്തുമെന്ന് സംഘാടകര്‍

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരളത്തിന്റെ കുംഭമേള നാളെ സമാപിക്കും. നാളെ രാവിലെ യോഗീശ്വര പൂജയും തുടര്‍ന്ന് സന്യാസിമാരും ഭക്തരും ചേര്‍ന്നുള്ള അമൃത സ്‌നാനവും നടക്കും. ഉച്ചയ്ക്ക് അന്നപ്രസാദമുണ്ടാകും. വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. അടുത്ത വര്‍ഷവും ഇതേ രീതിയില്‍ കുംഭമേളയുണ്ട്. 2028ല്‍ മഹാകുംഭമേള നടക്കും. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028ല്‍ നിളാ തീരത്തെ മഹാകുംഭമേളയില്‍ പങ്കെടുക്കും.

ഇന്ന് പ്രഥമ തിഥിയും ആയില്യം നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം രാവിലെ 6 മുതല്‍ പ്രത്യേക പൂജകള്‍ നടക്കും. തൃപ്രങ്ങോട്ടപ്പന്‍, തളി ശിവന്‍, ബ്രഹ്മാവ്, മഹാലക്ഷ്മി, നവാമുകുന്ദന്‍, തിരുമാന്ധാംകുന്നിലമ്മ എന്നീ ദേവീദേവന്മാര്‍ക്ക് പൂജ നടത്തും. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കും. വൈകിട്ട് കുളപ്പുറത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സര്‍പ്പബലിയുമുണ്ട്. ഇന്നലെ തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ പൂജ, മഹാഗണപതി ഹോമം, കാവടിയാട്ടം എന്നിവ നടന്നു. സൂര്യകാലടി മന പരമേശ്വരന്‍ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമത്തിന് കാര്‍മികത്വം വഹിച്ചു. രാവിലെ നടന്ന കാവടിയാട്ടത്തിന് ആര്‍.രജിത് കുമാറും വൈകിട്ട് സന്ദീപ് നെടുമ്പാളും നേതൃത്വം നല്‍കി. ജ്യോതിസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും നടന്നു.

രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ ബോധവത്കരണ റാലി നടത്തി

രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ ബോധവത്കരണ റാലി നടത്തി

രാജകുമാരി ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ “കനിവിനൊരു കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി, You & RK Blood Donation വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ടൗണിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

രക്തദാനത്തിന്റെ മഹത്വം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ഇതോടൊപ്പം തന്നെ മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരായ ശക്തമായ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പങ്കാളികൾ റാലിയിൽ അണിനിരന്നത്.

സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും യുവതലമുറയെ ലഹരിമുക്തമായ വഴിയിലേക്ക് നയിക്കാനും ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതി വഴി സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങൾ തുടർന്നും പത്തനംത്തിട്ടയിൽ ശക്തിപ്പെടുത്തുമെന്നും, രക്തദാനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ പിന്തുണ നൽകുമെന്നും നേതൃത്വം അറിയിച്ചു. റാലിയുടെ ഉദ്‌ഘാടനം പത്തനംത്തിട്ട DYSP എസ്.നുഅ്മാൻ അവർകൾ നിർവഹിച്ചു. വെരി റവ.ജോൺസൺ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി) പത്തനംത്തിട്ട എസ്.എച്ച്.ഒ അരുൺ അലങ്കാർ ഗ്രുപ്പ് എംഡി അഷ്‌റഫുദീൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാർ രാജകുമാരി ഗ്രൂപ്പ് ജീവനക്കാർ ഉൾപ്പെടെ ഇരുന്നുറിലധികം പേർ റാലിയിൽ പങ്കെടുത്തു.

‘ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി’; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

‘ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി’; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

ഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കമാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചത്. ചൈന അതിര്‍ത്തിയില്‍ ഇന്ത്യ ഉറച്ച നിലപാടെടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു. പുസ്തകങ്ങളിലെ പരാമര്‍ശത്തോടെ ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷം രൂക്ഷമായതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി.

രാഹുല്‍ഗാന്ധി സംസാരിക്കുമ്പോള്‍, പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഒരു മാഗസിനില്‍ വന്ന റിപ്പോര്‍ട്ടാണ് വായിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല സൂചിപ്പിച്ചു. സഭാചട്ടം പാലിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

എന്നാല്‍ വഴങ്ങാതെ രാഹുല്‍ പ്രസംഗം തുടരാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമായി. പുസ്തകം പ്രസിദ്ധീകരിച്ചോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു. പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എങ്ങനെ ശരിയാകും. മാഗസിനുകള്‍ക്ക് എന്തും പറയാമെന്നും അമിത് ഷാ പറഞ്ഞു. ജനറല്‍ നരവനെയെ പുസ്തകം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

അതിനിടെ, ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. ചൈനയുമായി ബന്ധപ്പെട്ട വിഷയം വളരെ ​ഗൗരവമേറിയതാണെന്നും, ലോക്സഭ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കമെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെത്തുടർന്ന് ലോക്സഭ മൂന്നു മണി വരെ നിർത്തിവച്ചു.

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളത്തെ തഴഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, സര്‍വ്വകലാശാലകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം എന്നൊരു സംസ്ഥാനം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര ബജറ്റില്‍ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.