320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

ദുബൈ : ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐസിസി. ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്‌കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഐസിസി വടിയെടുത്തതോടെ തീരുമാനത്തിൽ നിന്ന് പിസിബി പിന്മാറുകയായിരുന്നു. തുടർന്നാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയില്ലെങ്കിൽ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും.

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ നിയമലംഘനം നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കും എന്ന രീതിയിലേക്ക് പരിഷ്ക്കരണം വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ഉടൻ സമർപ്പിക്കും.

എന്നാൽ ചരക്ക് ലോറികൾ,ബസുകൾ എന്നിവയിലാണ് കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നത്. അവയെ നിയന്ത്രിക്കാൻ കർശനമായി നിയമങ്ങൾ നടപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. രാജ്യത്താകെ ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.എന്നാൽ നിയമഭേദഗതി അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വകുപ്പ് പുതിയ നീക്കം നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂകയുള്ളു എന്നും കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി സ്വീകരികയുള്ളു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി.

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. ജയൻ ജഗദേവൻ (സെക്രട്ടറി, കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) അധ്യക്ഷനായി. അജിൽ മണിമുത്ത് (ചെയർമാൻ, കലാഭവൻ മണി സേവന സമിതി) മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻ സ്നേഹോപഹാര
സമർപ്പണംനടത്തി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ്, ആനക്കുഴി മുഷാദ് (റവന്യൂ ഇൻസ്പെക്ടർ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി) എന്നിവർസംസാരിച്ചു.

ചടങ്ങിൽ ഗോപകുമാർ (രക്ഷാധികാരി, വക്കം യൂണിറ്റ്), രജനി(പ്രസിഡന്റ്, സംസ്ഥാന വനിതാ യൂണിറ്റ്), അനില (വൈസ് പ്രസിഡന്റ് വക്കം യൂണിറ്റ്), ഷിജിനി (ജോയിന്റ് സെക്രട്ടറി, വക്കം യൂണിറ്റ്) എന്നിവർ പങ്കെടുത്തു. സംഗീത( ട്രഷറർ,കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) നന്ദി പറഞ്ഞു.

‘ഇനി സ്‌കൂളില്‍ പോകണം’; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

‘ഇനി സ്‌കൂളില്‍ പോകണം’; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

കൊച്ചി: ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലില്‍ കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്.

കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിയണം. പിന്നീട് സ്‌കൂളില്‍ പോകണം, അതാണ് വിനോദിനിയുടെയും കുടുംബത്തിന്റെയും തീരുമാനം.

2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാല്‍ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു. ഇന്ന് കാക്കനാട്ടെ സ്വകാര്യ പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു. വിഡി സതീശനാണ് ഇതിന്റെ മുഴുവന്‍ ചെലവും വഹിച്ചത്.

വിരലുകള്‍ മടക്കാന്‍ പറ്റുന്ന തരത്തില്‍ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ രണ്ടുമൂന്നു ദിവസം പ്രവര്‍ത്തിക്കും. വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാല്‍ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച വിനോദിനി നാട്ടിലേക്ക് മടങ്ങും. അടുത്ത ദിവസം മുതല്‍ സ്‌കൂളില്‍ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയമെന്നാണ് മന്ത്രിയുടെ പരിഹാസം.

സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചു.

ആമയും പശുവുമൊക്കെ ഉണ്ടാകും. കേന്ദ്രബജറ്റില്‍ മനുഷ്യര്‍ക്ക് ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെയൊക്കെ സമയം എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ബജറ്റില്‍ ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.