ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാ​ഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ സംസ്ഥാനത്ത് കൃത്യവും സൂക്ഷ്മവുമായി പൂർത്തീകരിച്ചിട്ടുള്ളതാണ്. ഇതിനായി ജോലി ചെയ്ത ബി എൽ ഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്ക്കരണം പൂർത്തിയാക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത ബി എൽ ഒ മാർക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശാനുസരണം സ്പെഷ്യൽ ഡ്രൈവ് എന്ന വിഭാഗത്തിൽ അർഹമായ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു കൊണ്ട് 24/07/2025 ലെ no23/BLO/2025-ERS നമ്പർ നിർദേശമുണ്ട്. ബി എൽ ഒ മാർക്ക് വാർഷിക വേതനം എന്ന വിഭാഗത്തിൽ പന്ത്രണ്ടായിരം രൂപയും ബി എൽ ഒ സൂപ്പർവൈസർക്ക് വാർഷിക വേതനം പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തി ആണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയിൽ ഇത്തരം തെറ്റായ സന്ദേശങ്ങൾ പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി.

നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയന്‍, അരുവിക്കര വിവേക് ഗോപന്‍, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

ബി എസ് അനൂപ്, ആര്‍ എസ് അരുണ്‍ രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു ആര്‍ എസ് അരുണ്‍ രാജ്.

ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.

ആര്‍ജെഡി വിട്ട് ഐഎസ്‌ജെഡിയില്‍ ചേര്‍ന്ന ടി എന്‍ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയായിരുന്നു സുരേഷ് ആര്‍ ജെ ഡി വിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്, ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്, ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്. പ്രതിമാസ പെന്‍ഷന്‍ 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. 26.62 ലക്ഷം പേരുടെ പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടും തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.

ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിന്‍ ഗണേഷും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോദിയെ കണ്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പങ്കുവച്ചിട്ടില്ല. ”ദൈവീകം ഈ ബന്ധം. ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കൃഷ്ണ കുമാര്‍ പറയുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അഹാനയുടെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയതാണോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. നിരവധി പേരാണ് താര കുടുംബം പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്. അതേസമയം കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.തങ്ങളെ ക്ഷയോടെ കേള്‍ക്കുകയും ചെറിയ ചോദ്യങ്ങള്‍ക്കു വരെ മറുപടിയും ചെയ്തു കൊണ്ട് വളരെ ലളിതവും സത്യസന്ധവുമായ സംഭാഷണത്തിലേര്‍പ്പെട്ട മോദിയെയാണ് അഹാന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഒരാളെന്ന് പോലും മറന്നു പോയെന്നും അഹാന പറയുന്നു.

അച്ഛന്‍ കൃഷ്ണ കുമാര്‍ ഇത്രയധികം പ്രമുഖ വ്യക്തികള്‍ക്കിടയില്‍ വര്‍ഷങ്ങളായി ലഭിക്കുന്ന ബഹുമാനവും പരിഗണനയും താന്‍ കണ്ടുവെന്നും അച്ഛനെ കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും അഹാന പറയുന്നു. അതിന്റെ പ്രതിഫലനമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച സ്വീകരണമെന്നും അഹാന പറയുന്നു.

വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍

വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍

ലാഗോസ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി 15കാരി. റുവാന്‍ഡയുടെ ഫാനി ഉഡാഗുഷിമാനിന്ദെയാണ് റെക്കോര്‍ഡ് ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. അരങ്ങേറ്റ അന്താരാഷ്ട്ര ടി20 പോരാട്ടത്തില്‍ താരം സെഞ്ച്വറി നേടി. വനിതാ ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാനി മാറുകയും ചെയ്തു.

നൈജീരിയ ഇന്‍വിറ്റേഷണല്‍ ടി20 ടൂര്‍ണമെന്റില്‍ താരം ഘാനയ്‌ക്കെതിരെയാണ് ശതകം സ്വന്തമാക്കിയത്. 65 പന്തില്‍ താരം 17 ഫോറുകള്‍ സഹിതം 111 റണ്‍സടിച്ചു. സെഞ്ച്വറി നേടുമ്പോള്‍ ഫാനിയുടെ പ്രായം 15 വര്‍ഷവും 223 ദിവസവുമായിരുന്നു. ഉഗാണ്ടയുടെ പ്രൊസ്‌കോവിയ അലാകോ 2019ല്‍ 16 വയസും 233 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ 116 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്.

വനിതാ ടി20യില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഫാനി സ്വന്തമാക്കി. 2005ല്‍ കരന്‍ റോള്‍ടന്‍ നേടിയ പുറത്താകാതെ 96 റണ്‍സാണ് ഇതുവരെ വനിതാ ക്രിക്കറ്റിലെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

പുരുഷ ക്രിക്കറ്റില്‍ ഫ്രാന്‍സിന്റെ ഗുസ്താവ് മക്കീനാണ് റെക്കോര്‍ഡ്. താരം 18 വയസും 280 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 2022ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം.