by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
ബംഗളൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.
മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.
വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.
പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


by Midhun HP News | Feb 2, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വീഡിയോ പകര്‍ത്തിയ ബസില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും.
ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.
ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ടെന്നും മറ്റുള്ളവരും ഇത്തരത്തില്‍ പ്രവൃത്തികള്‍ ചെയ്യുമെന്നും ജാമ്യം നല്‍കുന്നത് അവര്‍ക്ക് പ്രേരണയാകുമെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു.
ഗോവിന്ദപുരം സ്വദേശി യു ദീപക് ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നല്‍കിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് ഷിംജിത.


by Midhun HP News | Feb 2, 2026 | Latest News, കായികം
തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരവുമായി ബന്ധപ്പെട്ട് കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള അമിത വില ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നു.
അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്. ബിസിസിഐ കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്.
പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെസിഎ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഈ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നടപടികൾ എടുക്കുമെന്ന് ബിസിസിഐ മറുപടി നൽകിയെന്നും കെസിഎ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കെസിഎ അറിയിച്ചു. വരും കാലങ്ങളിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.


by Midhun HP News | Feb 2, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
എന്നാല്‍. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തുടരും. അതേസമയം, കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.
ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. സെന്‍ട്രല്‍ ജയിലില്‍ അഡ്മിഷന്‍ ബ്ലോക്കിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യും.
ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരെയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ തുടങ്ങിയതിനാല്‍ എംഎല്‍എമാരുടെ ഹാജര്‍ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എംവി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റന്‍. ജാഥ കടന്നുപോകുന്ന വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ മണ്ഡലങ്ങളിലാകുമെന്നതിനാല്‍ ഇവര്‍ സഭാ സമ്മേളനത്തിനെത്തില്ല.


Recent Comments