ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാ​ഗ്രത പുലർത്തണം. കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് 02.30 മുതൽ ഈ മാസം 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ‌നാളെ പകൽ 08.30 മുതൽ 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും


ആറ്റിങ്ങൽ:ഇന്ന് വൈകുന്നേരം ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചത്തെിയ ഗുണ്ടാസംഘം യുവാവിനെ മർദിക്കുകയും കൊലപെടുത്താൻ ശ്രമിക്കുകയും ചെയ്തു.കാറിലെത്തിയ ആറംഗ സംഘമാണ് ഇതിന് പിന്നിൽ എന്ന് ആരോപിക്കപെടുന്നു.ഗുണ്ടാ സംഘം സ്ഥാപനത്തിനുള്ളിലെ ലക്ഷകണക്കിന് രൂപയുടെ സാധന സാമഗ്രികളും നശിപ്പിച്ചു.അക്രമത്തിന് ഇരയായ യുവാവിനെ പാരിപള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമാണ് എന്ന് അറിയുന്നു

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിന് നിർണായ പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ ലോകകപ്പിലെ ആദ്യ 11 പേരിൽ നിന്നും സഞ്ജു പുറത്തായിരുന്നു.

ഒടുവിൽ നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ടൂർണമെന്റിനിടയിൽ സഞ്ജു കടന്നു പോയ സാഹചര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

“ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ്കീപ്പിങ്ങും ചെയ്യാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയിരുന്നത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്?. ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന വെടിക്കെട്ട് ബാറ്ററായ ആ പഴയ ആ സഞ്ജു സാംസണെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി” സൂര്യകുമാർ പറഞ്ഞു. ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ട കാര്യമില്ല. പകരം ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിയുമെന്നും സഞ്ജു ടീം മീറ്റിങ്ങിൽ സഹതാരങ്ങളോട് പറഞ്ഞതും സൂര്യകുമാർ എടുത്തു പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന സമയത്ത് സഞ്ജുവിനോട് താൻ പറഞ്ഞ വാക്കുകളും ഇന്ത്യൻ നായകൻ പങ്കുവെച്ചു. “ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമാണ്. പക്ഷേ അതിനെ നീ മറികടക്കണം. ദൈവം നിനക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെകിൽ അത് നിന്നെ തേടി വരും” എന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത സമയത്തും സഞ്ജു പരിശീലനം തുടരുകയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു. അതാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.

‘എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ…’

‘എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ…’

തന്റെ കുട്ടിക്കാലത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവക്കുകയാണ് നടൻ മോഹൻലാൽ. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. നാടകത്തിൽ അഭിനയിച്ചിരുന്നപ്പോൾ താൻ ബെസ്റ്റ് ആക്ടർ ആയിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് മോഹൻലാൽ തന്റെ കുടുംബത്തെക്കുറിച്ചും അഭിനയത്തിന്റെ ആദ്യ നാളുകളെ കുറിച്ചുമൊക്കെ പറഞ്ഞത്.

“ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ ഒരു നാടകത്തിലാണ് അഭിനയിച്ചത്. അന്ന് ഞാന്‍ ആയിരുന്നു ബെസ്റ്റ് ആക്ടര്‍. വളരെ സാധാരണ രീതിയിലുള്ള ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി. ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്. കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്.

അതില്‍ 90 വയസുള്ള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. പിന്നീട് 10-ാം ക്ലാസില്‍ നിന്നും കോളജില്‍ നിന്നുമെല്ലാം ഞാന്‍ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ ഒരു മിഡില്‍ ക്ലാസ് സ്റ്റുഡന്റ് ആയിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്യുമായിരുന്നു.

എനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും വിചാരിച്ചിരുന്നില്ല സിനിമയില്‍ ഒരു നടനായി എത്തുമെന്ന്. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകര്‍ക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങനെയാണ് ഇപ്പോള്‍ ഞാന്‍ താങ്കളുടെ മുന്നിലിരിക്കുന്നത്”. – മോഹൻലാൽ പറഞ്ഞു.

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: പാചകവാതക ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി. ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം എന്ന നിലയിലാണ് ക്രമീകരണം. പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അനുമതി നല്‍കി.

സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഗ്യാസ് ദൗര്‍ലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിനെത്തുടര്‍ന്നാണ് തീരുമാനം. പാചക വാതകം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാം. ഗ്യാസ് വിതരണം പുനരാരംഭിക്കുന്ന മുറയ്ക്ക് വിറകടുപ്പിന്റെ ഉപയോഗം നിറുത്തലാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാന്‍ നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമൃദ്ധിയിലും പാചകം വിറക് അടുപ്പില്‍
പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനകീയ ഭക്ഷണ ശാലയായ സമൃദ്ധിയിലും പാചകം വിറക് അടുപ്പിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ഹോട്ടലാണ് സമൃദ്ധി. നിലവില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് സമൃദ്ധി വിറക് അടുപ്പിലേക്ക് മാറുന്ന നടപടി ആരംഭിച്ചത്. നിലവില്‍ ലൈവ് വിഭവങ്ങളുടെ പാചകം ഉള്‍പ്പെടെ നിയന്ത്രിച്ചിട്ടുണ്ട്.