അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രത നിർദേശം

അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രത നിർദേശം

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകളാണ് 10 സെന്റീമീറ്റർ വീതം ഉയർത്തുക. ഡാമിന്റെ സമീപത്ത് താമസിക്കുന്നവർക്ക്‌ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞദിവസം 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി,മലപ്പുറം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ മഴ കനത്തേക്കും.കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

10 വർഷം, വ്യാജ തിരിച്ചറിയൽ രേഖകളുമായി താമസം; കൊല്ലത്ത് ബം​ഗ്ലാദേശി ദമ്പതികൾ പിടിയിൽ

10 വർഷം, വ്യാജ തിരിച്ചറിയൽ രേഖകളുമായി താമസം; കൊല്ലത്ത് ബം​ഗ്ലാദേശി ദമ്പതികൾ പിടിയിൽ

കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബം​ഗ്ലാദേശി ദമ്പതികൾ കൊല്ലത്ത് പിടിയിൽ. 10 വ​ർഷം മുൻപാണ് ദമ്പതികൾ കേരളത്തിൽ എത്തിയത്. ഇരുവരും കൊല്ലം നീണ്ടകരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബംഗ്ലദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശി മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ കൈവശം വച്ചാണ് ഇരുവരും അനധികൃതമായി താമസിച്ചിരുന്നത്. പാസ്പോർട്ട്, വിസ എന്നിവയോ മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. ചാലക്കുടിയിൽ 7 വർഷം താമസിച്ച ഇവർ 3 വർഷമായി കരുനാഗപ്പള്ളിയിലായിരുന്നു. അവിടെ നിന്ന് ഒന്നര മാസം മുൻപാണ് നീണ്ടകരയിൽ എത്തിയത്.പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റാണ് ഇവർ ജീവിച്ചു വന്നത്. സ്വന്തം പൗരത്വം മറച്ചുവച്ച് അന്യ സംസ്ഥാന തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. വ്യാജ തിരിച്ചറിയൽ രേഖകളും ഇവരിൽ നിന്നു കണ്ടെടുത്തു.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ചവറ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു. മെലൻ ഖാനെ ജില്ലാ ജയിലിലേക്കും മുഗൾ ഖണ്ഡാലിനെ കൊട്ടാരക്കര വനിതാ ജയിലിലേക്കും മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി മനോജ് കുമാർ, എസ്ഐ എഎം നിസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

ഒന്നരവര്‍ഷം മുമ്പ് ടര്‍ഫിലെ വഴക്കില്‍ വൈരാഗ്യം; 18 കാരന്‍ ചില്ലുകള്‍ തറച്ച് മരിച്ച കേസിൽ പ്രതികള്‍ പിടിയില്‍

ഒന്നരവര്‍ഷം മുമ്പ് ടര്‍ഫിലെ വഴക്കില്‍ വൈരാഗ്യം; 18 കാരന്‍ ചില്ലുകള്‍ തറച്ച് മരിച്ച കേസിൽ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശിവസൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ കാര്‍ത്തിക, അജിത്, ആരോമല്‍, പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്.

ഒന്നര വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ ടര്‍ഫില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം രാത്രി എട്ടരയ്ക്ക് ഒരു വസ്ത്രശാലയ്ക്ക് മുന്നില്‍ ശിവസൂര്യ നില്‍ക്കുന്നത് ബൈക്കുകളിലെത്തിയ പ്രതികള്‍ കണ്ടു. പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നു.

ശിവസൂര്യ തുറിച്ചു നോക്കി എന്നാരോപിച്ച് പ്രതികള്‍ ശിവസൂര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വസ്്ത്രശാലയുടെ കണ്ണാടിയിലേക്ക് ശിവസൂര്യയെ തള്ളിയിട്ടു. മറിഞ്ഞു വീണ ശിവസൂര്യയുടെ വയറില്‍ ചില്ല് തറച്ചു കയറി. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ ബൈക്കിന് നടുവില്‍ വെച്ച് ശാന്തിവിള ആശുപത്രിയിലെത്തിച്ചു.

പിഎംശ്രീയുടെ പേരിൽ നയാ പൈസ വാങ്ങിയിട്ടില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവന്‍കുട്ടി

പിഎംശ്രീയുടെ പേരിൽ നയാ പൈസ വാങ്ങിയിട്ടില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ കേരളം ഫണ്ടു വാങ്ങിയെന്ന വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല. വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. അതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കണം. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കൂ.

കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. പദ്ധതിയില്‍ ഒപ്പിട്ടാല്‍ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം. എന്നാല്‍, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒരു കാര്യം സത്യം പറഞ്ഞു; ‘നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം’ എന്ന്. അതെ, ഞങ്ങള്‍ അത് ഉറക്കെ പറയുകയാണ്; എല്‍ഡിഎഫ് നയമല്ല യുഡിഎഫിന്റേത്.

ഇപ്പോള്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി പറയുന്നത് കേരളം പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്നാണ്. ഇത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്:

1. ധാരണാപത്രം ഒപ്പിടല്‍.

2. UDISE+ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക എന്‍ഐസി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന്, ആ സ്‌കൂളുകള്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.

3. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീം ഈ സ്‌കൂളുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നു. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കൂ.

കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം. എന്നാല്‍, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ട്. പിന്നീട്, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ‘സമഗ്ര ശിക്ഷാ കേരള’യുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്. ഇത് പി എം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്സ്മെന്റ് തുകയില്‍ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്.

യഥാര്‍ത്ഥത്തില്‍, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നയവുമാണ് ഇവര്‍ക്കുള്ളത്. സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കീഴ്‌പ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമാകുകയാണ്. പി എം ശ്രീ ധാരണാപത്രം മരവിപ്പിച്ചു എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തുടര്‍ നടപടികള്‍ ഇല്ലാതിരുന്നത്. ഇതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്.

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

തിരുവനന്തപുരം​ : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാനാകും. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർഥികൾക്കും അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർക്ക്, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ ഈ മാസം 10 ന് വൈകിട്ട്‌ 5 വരെ വരുത്താം.