ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്ക ഭാഗത്തു എത്തുന്നതിനു അനുസരിച്ചു വരുംദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തെക്കന്‍ തമിഴ്‌നാട് മേഖലയിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യ- തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴം ‘വികലമാക്കി’; വിവാദ ചിത്രം ബിനാലെയിൽ നിന്നു നീക്കി

ക്രിസ്തുവിന്റെ അന്ത്യ അത്താഴം ‘വികലമാക്കി’; വിവാദ ചിത്രം ബിനാലെയിൽ നിന്നു നീക്കി

കൊച്ചി: വിവാദങ്ങൾക്കു പിന്നാലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മുസിരിസ് ബിനാലെയിൽ നിന്നു പിൻവലിച്ചു. ചിത്രം വികലമാക്കിയെന്ന വിമർശനത്തെ തുടർന്നാണ് ചിത്രം നീക്കിയത്.

ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററും കലാകാരനും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.

പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ കെ ജയന്‍ ആണ് മരിച്ചത്.ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്

തൃശൂർ: ഗുരുവായൂർ മമ്മിയൂർ സെൻ്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നരയ്ക്ക്.

ദീര്‍ഘനാള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

1965ല്‍ വ്യോമസേനയില്‍ പൈലറ്റായി ഔദ്യോഗക ജീവിതം ആരംഭിച്ച കല്‍മാഡി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ എട്ടു സേനാ മെഡലുകള്‍ ലഭിച്ചു. 1978ല്‍ മഹാരാഷ്ട്രാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അദ്ദേഹം 1982ല്‍ രാജ്യസഭാംഗമായി. 1996ല്‍ പൂനെയില്‍ നിന്നു ലോക്സഭയിലെത്തി. 1995 സെപ്റ്റംബര്‍ 16 മുതല്‍ 1996 ജൂണ്‍ 15 വരെ പിവി നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയും കല്‍മാഡി ആയിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996ല്‍ ഐഒഎ പ്രസിഡന്റായ കല്‍മാഡി, 2004ലും 2008ലും പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.