10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി

10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി

ബെനോനി: 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയം വളരെ പെട്ടെന്നാക്കിയാണ് താരം ക്രീസ് വിട്ടത്. തുടരെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു.

ആകെ 24 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ താരം നേരിട്ടത്. അടിച്ചെടുത്തത് 68 റണ്‍സ്! 10 സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഓടിയെടുത്തത് 4 റണ്‍സ് മാത്രം!

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് സൂര്യവംശി 19 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തി. പിന്നാലെ രണ്ട് സിക്‌സും ഒരു ഫോറും ഒരു സിംഗിളും കണ്ടെത്തിയ താരം 24 പന്തില്‍ 68 റണ്‍സുമായി മടങ്ങി.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് കൗമാരപ്പട 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ പിന്നീട് കനത്ത മഴ പെയ്തതോടെ കളി മുടങ്ങി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ജയം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു.

ക്യാപ്റ്റന്റെ സ്‌ഫോടനാത്മക ബാറ്റിങ് കരുത്തില്‍ ഇന്ത്യ 23.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. വൈഭവിനു പുറമെ വേദാന്ത് ത്രിവേദി (പുറത്താകാതെ 31), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 48) എന്നിവര്‍ ജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് 20 റണ്‍സുമായി മടങ്ങി.

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ ഡി സി എ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ ഡി സി എ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന തുടർവിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA) കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി.

അപേക്ഷ ഫോറവും വിശദവിവരങ്ങളും പോളിടെക്ന‌ിക് കോളേജിന്റെ തുടർവിദ്യഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 12 .01. 2026
വിശദവിവരങ്ങൾക്ക്: ഫോൺ നമ്പർ : 6235557495 / 9447322865.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരത്തോടെ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഭരണഘടനാപരമായ സമയപരിധി പ്രകാരം, മേയ് ഏഴിനുമുൻപായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി, കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ തിങ്കളാഴ്ച കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി പ്രാഥമിക ചർച്ച നടത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പ്രത്യേകിച്ച് ക്രമസമാധാന പ്രശ്നങ്ങളുമാണ് യോഗത്തിൽ മുഖ്യമായി പരിഗണിച്ചത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ സിഇഒമാരാണ് ചർച്ചയിൽ പങ്കെടുത്തത്. സുരക്ഷാ സംവിധാനങ്ങൾ, പോളിങ് ക്രമീകരണങ്ങൾ, കേന്ദ്രസേനയുടെ വിന്യാസം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ അവലോകനം നടന്നത്. 2023ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ കേന്ദ്രസേന അനുവദിക്കണമെന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആവശ്യപ്പെട്ടു.

ഇതിന്റെ തുടർനടപടിയായി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഫെബ്രുവരി ആദ്യവാരം അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ടുള്ള പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.

കോൺഗ്രസ്സ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

കോൺഗ്രസ്സ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങോട്: തീവ്ര വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രീയയുമായി (S.I.R) ബന്ധപ്പെട്ട് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് ലെവൽ ഏജൻ്റുമാരുടേയും ബൂത്ത് പ്രസിഡൻ്റ്മാരുടേയും നിശാ ക്യാമ്പ് സംഘടിപ്പിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റ് ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് മണ്ഡലം പ്രസിഡൻ്റ് എം. ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. INTUC ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ്. വിനോദ് മണി വിഷയം സംബന്ധിച്ച് വിശദീകരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി കല്ലുവെട്ടി സജിത്ത് സ്വാഗതവും അബ്ദുൽ ജബ്ബാർ കൃതജ്ഞതയും പറഞ്ഞു. മണ്ഡലം ഭാരവാഹികളും ബൂത്ത് പ്രസിഡൻ്റുമാരുമായ എ.ഷാജഹാൻ, ഇ.സലിം, കെ.നാരായണൻ നായർ, ഷാജി.എസ്.ആർ, എ.വിമലൻ, ഓമന.കെ, മുരളി വേങ്ങോട്, കെ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. പതിനൊന്നു ബി.എൽ.എമാരും ബൂത്ത് പ്രസിഡൻ്റുമാരും പങ്കെടുത്തു.

സർഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു

സർഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗ്ഗോത്സവത്തിൻ്റെ സമാപന സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മാത്യു. റ്റി. അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ്. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായബി.ലില്ലി, എൻ. സുരേഷ്, കെ.എസ്. ഗിരി എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് മുനിസിപ്പൽ ചെയർമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ആറ്റിങ്ങൽ രാമച്ചംവിള നേതാജി ഗ്രന്ഥശാല കരസ്ഥമാക്കി.