by Midhun HP News | Jan 3, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ആനയെ നടയിരുത്തിയത്.
ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, അസി.മാനേജര്‍മാരായ രാമകൃഷ്ണന്‍ ( ക്ഷേത്രം), സുന്ദരരാജന്‍ ( ജീവധനം) പാരമ്പര്യവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന പി എ പ്രദീപ്, വസന്ത, കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം.
തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജോബിക്ക് ജാമ്യം അനുവദിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇയാള്‍ മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയേയും എസ്‌ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘കേസില്‍ പ്രതികള്‍ക്ക് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധം തെളിവ് സഹിതം പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യം അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഭക്തലക്ഷങ്ങളുടെ വികാരമായ ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജ്വല്ലറി ഉടമയും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുമായും അടൂര്‍ പ്രകാശ് എംപി അടക്കമുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കേരളം ഞെട്ടലോടെയാണ് കാണുന്നത്. അതിസുരക്ഷാ മേഖലയായ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇവര്‍ക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും വ്യക്തമാക്കണം. 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരികര്‍മിയായി നിയമിച്ചത്.
അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് പ്രയാര്‍ ഗോപാലകൃഷ്ണനാണ്. അജയ് തറയില്‍ തുടങ്ങിയവരുമായി ഇവര്‍ക്ക് ഉണ്ടായിരുന്ന ബന്ധവും അന്വേഷണ പരിധിയില്‍ വരുന്നു എന്നതും നിസാരമല്ല. എസ്‌ഐടിയുടെ കേസ് അന്വേഷണത്തെ പ്രതിപക്ഷം ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം നേതാക്കള്‍ക്ക് കേസിലുള്ള പങ്ക് വെളിപ്പെടുമോ എന്ന ഭയമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്’- വി ശിവന്‍കുട്ടി പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയുടെ മൊഴി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്.
സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ല എന്ന് അടൂര്‍ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നതെന്നും ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
ഒരിടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് സര്‍വ്വം മായ. രണ്ട് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ തിയേറ്ററിലെത്തുന്നത്. നിവിന്റെ ഒരു സിനിമ വിജയം കാണുന്നതാകട്ടെ ആറ് വര്‍ഷത്തിന് ശേഷവും. അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായ ഇതിനോടകം തന്നെ അമ്പത് കോടി പിന്നിട്ടു കഴിഞ്ഞു. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സര്‍വ്വം. അധികം വൈകാതെ ചിത്രം നൂറ് കോടിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം സര്‍വ്വം മായ നിവിന്റെ മാത്രമല്ല മറ്റൊരു നടന്റെ കൂടെ തിരിച്ചുവരവാണ്. നടന്‍ മധു വാര്യരാണ് സര്‍വ്വം മായയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധു വാര്യര്‍ അഭിനയിക്കുന്നത്. സര്‍വ്വം മായയില്‍ നിവിന്‍ പോളിയുടെ സഹോദരന്റെ വേഷമാണ് മധു വാര്യര്‍ അവതരിപ്പിക്കുന്നത്. തിരിച്ചുവരവില്‍ നടനെന്ന നിലയില്‍ കയ്യടി നേടാന്‍ മധു വാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്.
സര്‍വ്വം മായ കണ്ട ശേഷം സഹോദരി മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മധു വാര്യര്‍ പങ്കുവെക്കുന്നുണ്ട്. ”സിനിമ കണ്ടതിന് ശേഷം മഞ്ജുവിനും വലിയ സന്തോഷമായി. ഞങ്ങളുടെ നാട്ടിലെ തിയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാത്തതുകൊണ്ട് മൂവാറ്റുപുഴ പോയാണ് മഞ്ജു സിനിമ കണ്ടത്. കണ്ടുകഴിഞ്ഞയുടനെ തന്നെ എന്നെ വിളിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. ‘പണ്ടത്തേക്കാള്‍ ചേട്ടന്റെ അഭിനയം ഇപ്പോള്‍ ഒരുപാട് നാച്ചുറല്‍ ആയിട്ടുണ്ട്, പ്രകടനത്തില്‍ വലിയ പുരോഗതി വന്നിട്ടുണ്ട്’ എന്ന മഞ്ജുവിന്റെ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.” മധു വാര്യര്‍ പറയുന്നു.



പടം മഞ്ജുവിന് ഒരുപാട് ഇഷ്ടമായി. എന്റെ സഹോദരി എന്നതിലുപരി ഒരു നല്ല കലാകാരി എന്ന നിലയിലുള്ള മഞ്ജുവിന്റെ ആ വിലയിരുത്തല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ മധു വാര്യര്‍ സംവിധായകനായിരുന്നു. ഈ ചിത്രത്തില്‍ ഒരു സീനില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
”ഏതാണ്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. എന്റെ സിനിമയായ ‘ലളിതം സുന്ദര’ത്തില്‍ ഒരു ഡോക്ടറുടെ വേഷം ചെയ്തിരുന്നു; പക്ഷേ അത് കഥാപാത്രം എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു സീനില്‍ വന്ന് ഒരു വിവരം പറഞ്ഞിട്ട് പോയി. കോവിഡ് കാലമായതുകൊണ്ട് അതിനുവേണ്ടി വേറൊരു ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ഞാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ അതൊരു കഥാപാത്രമായി അഭിനയിച്ചു എന്ന് പറയാന്‍ കഴിയില്ല” എന്നാണ് ലളിതം സുന്ദരത്തെക്കുറിച്ച് മധു വാര്യര്‍ പറയുന്നത്.
മധു വാര്യര്‍ സര്‍വ്വം മായയ്ക്ക് മുമ്പ് അഭിനയിച്ചത് മായാ മോഹിനിയിലായിരുന്നു. അതിനാല്‍ തന്നെ സര്‍വ്വം മായയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് പേടി തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ”ഞാന്‍ അവസാനം അഭിനയിച്ചത് ‘മായാ മോഹിനി’ എന്ന സിനിമയിലാണ്, അതിനുശേഷം ഇപ്പോഴാണ്. ആദ്യം എനിക്ക് ആകെ പേടിയായിരുന്നു. ഞാന്‍ അഖിലിനോട് പറഞ്ഞു, ‘എനിക്ക് അഭിനയത്തില്‍ ഒരു ടച്ച് ഇല്ലാതെ ഇരിക്കുകയാണ്, ശരിയായില്ലെങ്കില്‍ ചീത്തയൊന്നും വിളിക്കരുത്’. അഖില്‍ പറഞ്ഞു, ‘അയ്യോ ചേട്ടാ അങ്ങനെ ഒന്നുമില്ല, അതൊക്കെ ശരിയാകും’.” മധു വാര്യര്‍ പറയുന്നു. സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ സജീവമാകാന്‍ തീരുമാനിച്ചതായാണ് മധു വാര്യര്‍ പറയുന്നത്.
by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാറയടി ഭാഗത്ത് മുൻവൈരാഗ്യം മൂലം അനീഷ് എന്നയാളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. അനീഷ് എന്നയാളുടെ സഹോദരനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിൽ ഉള്ള വിരോധമാണ് കൃത്യത്തിന് കാരണം. ആറ്റിങ്ങൽ പൊയ്ക്കമുക്ക് കവിത ഭവനിൽ ദേവരാജൻ മകൻ വിപിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നിർദേശപ്രകാരം എസ് എച്ച് ഒ അജയൻ, ആറ്റിങ്ങൽ എസ് ഐ ജിഷ്ണു, സിതാര മോഹൻ എസ് സി പി ഒമാരായ അരുൺകുമാർ, സജിത് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. മുൻപും സമാന രീതിയിലുള്ള കേസിൽ വിപിൻ പ്രതിയായിട്ടുണ്ട്.



Recent Comments