by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നത് പരിഗണിക്കുന്നുവെന്നു പറയുമ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ. പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോയെന്നും മുരളീധരന്‍ പറഞ്ഞു. ലൈംഗിക പീഡന പരാതികളെത്തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് സിപിഎം 50 ലക്ഷം രൂപ കോഴ കൊടുത്തതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ഒരു ബ്ലോക്ക് പ്രസിഡന്റ് പോയാല്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നം. വെറുതെ 50 ലക്ഷം രൂപയൊക്കെ കൊടുക്കണമായിരുന്നോ. അത് ഏതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഇപ്പോള്‍ നല്ല ഐക്യത്തിലാണെന്നും, കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റു തര്‍ക്കം ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആവണീശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ജനുവരി 3 മുതൽ 8 വരെ നടക്കും. ഒന്നാം ദിവസം (ജനുവരി3)
9.30ന് കൊടിമര ഘോഷയാത്ര, വൈകുന്നേരം 5.30ന് ദീപ കാഴ്ച, 7.15നു
ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിര.
രണ്ടാം ദിവസം രാത്രി 7. 30ന് ശ്രീഭൂതബലി, മൂന്നാം ദിവസം രാവിലെ 9 മണിക്ക് വലിയപാണി, ഉത്സവ ബലി ആരംഭം.
നാലാം ദിവസം രാവിലെ 10.30 ന് ആയില്യം പൂജ, അഞ്ചാം ദിവസം രാത്രി ഏഴിന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള,
ആറാം ദിവസം രാവിലെ 8നു ആറാട്ട് എഴുന്നള്ളിപ്പ് ഘോഷയാത്ര, 10.30 ന് കൊടിമരച്ചുവട്ടിൽ ദീപാരാധന, തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും. എല്ലാദിവസവും രാത്രി 8.15ന് ലഘുഭക്ഷണമുണ്ടായിരിക്കും.
by Midhun HP News | Jan 3, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ മണ്ഡലത്തിലെ താമസക്കാരനാണ്. അയാള്‍ കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ല. പോറ്റി ഡല്‍ഹിയിലെത്തിയപ്പോള്‍ വിളിച്ചു. അപ്പോയിന്റ്‌മെന്റ് ലഭിച്ചശേഷമാണ് തന്നെ വിളിച്ചത്. സോണിയയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും, കൂടെ വരണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് എംപി എന്ന നിലയില്‍ കൂടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പലരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.
സ്വര്‍ണ്ണക്കൊള്ളയിലെ സ്വര്‍ണം എവിടേക്ക് പോയി എന്നു കണ്ടെത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതില്‍ കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കുന്നത്. എനിക്കെതിരെ അന്വേഷണമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തായാലും അന്വേഷണവുമായി സഹകരിക്കും. എസ്‌ഐടി വിളിച്ചാല്‍ അറിയാവുന്ന, കൃത്യമായ കാര്യങ്ങള്‍ പറയുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും. മുന്നണി സംവിധാനം എന്ന നിലയില്‍ പാര്‍ട്ടികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ വിട്ടുവീഴ്ചകള്‍ ചെയത് മുന്നോട്ടു പോകും. യുഡിഎഫില്‍ പാര്‍ട്ടികളുടെ സീറ്റുമായി ബന്ധപ്പെട്ട കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിം ലീഗ് മുന്നണിയിലെ പ്രധാന കക്ഷിയാണ്. അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ കേള്‍ക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. മുന്‍ മന്ത്രിയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്.
കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് നിലവിലെ ഉത്തരവ് മരവിപ്പിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധന ഹര്‍ജി നല്‍കും.

കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.


Recent Comments