by Midhun HP News | Apr 6, 2026 | Latest News, കേരളം
അഗര്‍ത്തല: മാതാപിതാക്കളുടെ മരണശേഷം വിവാഹമോചനം നടന്നാല്‍ മകള്‍ക്ക് കുടുംബപെന്ഷന് അര്‍ഹതയില്ലെന്ന് ത്രിപുര ഹൈക്കോടതി. പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും വിവാഹമോചിതയായിരുന്നില്ലെന്നും നിരീക്ഷിച്ച കോടതി കുടുംബ പെന്ഷന് അര്‍ഹതയുള്ള വിഭാഗത്തിലല്ലെന്നും വ്യക്തമാക്കി.
2017ലെ പുതുക്കിയ പെന്ഷന് നിയമങ്ങളിലെ ചട്ടം 8 പ്രകാരം പെന്‍ഷനറുടെ മരണ സമയത്ത് ചില പ്രത്യേക വിഭാഗത്തിലുള്‍പ്പെട്ടാല്‍ മകള്‍ക്ക് കുടുംബ പെന്‍ഷനുള്ള യോഗ്യത ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് എസ് ദത്ത പുര്‍കായസ്ത വിധിച്ചു. 2017 ലെ പുതുക്കിയ നിയമപ്രകാരം അവിവാഹിതര്‍, വിധവകള്‍ അല്ലെങ്കില്‍ വിവാഹമോചിതരായ പെണ്മക്കള് എന്നിവര്‍ക്ക് കുടുംബ പെന്ഷന് അവകാശമുണ്ട്.
എന്നാല്‍ ഈ കേസില്‍ പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താസമിക്കുന്ന വിവാഹിതയായ മകളാണെന്നും അതിനാല്‍ അര്‍ഹതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയായ പെണ്മക്കളില് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമേ കുടുംബ പെന്‍ഷന്റെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. എല്ലാവര്ക്കും അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെങ്കിലും വിവാഹമോചിതയാകാതെ പിതാവിന്റെ മരണ ശേഷം പിതാവിന്റെ മരണശേഷം കുടുംബ പെന്ഷന് ആവശ്യപ്പെട്ട് ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തൊഴിലാളിയായിരുന്നു യുവതിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുവെന്നും 40 വര്‍ഷത്തിലേറെയായി താന്‍ പിതാവിനൊപ്പം താമസിക്കുന്നുവെന്നും പൂര്‍ണമായും അദ്ദേഹത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് 2021 ഒക്ടോബറില്‍ വിവാഹമോചനം നേടി. തുടര്‍ന്ന് 2022ല്‍ കുടുംബ പെന്ഷന് അപേക്ഷിച്ചു. എന്നാല്‍ ഹര്‍ജിക്കാരി പിതാവിനെ ആശ്രയിച്ചിരുന്നുവെങ്കിലും മരണസമയത്ത് അവരുടെ പദവി വിവാഹമോചിതയായ മകളുടേതല്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹിതരായ പെണ്മക്കള്ക്ക് കുടുംബ പെന്ഷന് അനുദവദിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. തുരങ്കം പ്രധാനപ്പെട്ടതാണെന്നും പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത്. അതിനാല്‍ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വേണ്ടത്ര പാരിസ്ഥിതികാനുമതിയില്ലാതെയാണ് കാറ്റഗറി എയില്‍പ്പെട്ട പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത് എന്ന് ആരോപിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചത്. അതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നും സ്റ്റേ ചെയ്യാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലില്‍ വാദം കേട്ടത്.
വിദഗ്ധരാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നത്. അതിനാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധാഭിപ്രായം കണക്കിലെടുക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി മറ്റു പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെയാണ് നിര്‍മ്മിക്കാന്‍ പോകുന്നത് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റേത് അടക്കമുള്ള വിദഗ്ധ സമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ സാധാരണക്കാരായ ആളുകള്‍ അല്ല, വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്നും കോടതി നിരീക്ഷിച്ചു. തുരങ്കപ്പാത പ്രധാനപ്പെട്ടതാണെന്നും തങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് ഈ പദ്ധതിയെന്നും കോടതി നിരീക്ഷിച്ചു. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനെ ഹര്‍ജിക്കാര്‍ക്ക് സമീപിക്കാവുന്നതാണ്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും പരിശോധിച്ച ശേഷമാണ് അനുമതി നല്‍കാറ്. പദ്ധതിയുടെ എല്ലാ വശങ്ങളെയും കുറിച്ച് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയും പരിശോധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൃത്യമായ തീരുമാനമാണ് ഹൈക്കോടതി സ്വീകരിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കി.


by Midhun HP News | Apr 6, 2026 | Latest News, കേരളം
കോട്ടയം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം കുമരകം സ്വദേശിയായ അരുണിന് പുതുജീവനേകി. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നിന്നും പ്രത്യേക എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹൃദയം കോട്ടയത്ത് എത്തിച്ചത്.
പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയത്. അരുണിന്റെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 14 ലക്ഷം രൂപ മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തിലാണ് സമാഹരിച്ചത്. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നത് വരെ വി എന്‍ വാസവന് മെഡിക്കല്‍ കോളജില്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചു.
കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയവും രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്തത്. വാഹനപകടത്തില്‍ പരിക്കേറ്റ 33കാരനായ കൃഷ്ണലാലിന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. രണ്ടുമാസത്തിനിടെ കേരളത്തില്‍ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്.


by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
സംവിധായകന് രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകന് ആലപ്പി അഷ്റഫ്. ലൈംഗികാതിക്രമ കേസില്‍ അകത്തായ രഞ്ജിത് നടന് ഒടുവില്‍ ഉണ്ണികൃഷ്ണനെ അടിച്ച് നിലത്ത് വീഴ്ത്തിയ സംഭവം കഴിഞ്ഞ ദിവസം അഷ്റഫ് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായി മാറി. എന്നാല്‍ അന്ന് ഒടുവിലിനെ അടിക്കുക മാത്രമല്ല, നാഭിയ്ക്ക് ചവിട്ടുകയും ചെയ്തിരുന്നു എന്നാണ് അഷ്റഫ് ഇപ്പോള്‍ പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫിന്റെ ആരോപണം. താന്‍ കാണാതെ പോയ ആ സംഭവം തന്നെ വിളിച്ച് പറഞ്ഞത് നിര്‍മാതാവ് ജി സുരേഷ് കുമാറാണെന്നും അഷ്റഫ് പറയുന്നു. ആ വാക്കുകളിലേക്ക്:
ഈ സത്യം വെളിപ്പെടുത്തിയപ്പോള്‍ പലരും എന്നോട് കമന്റിലൂടെ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല, അവന്റെ ചെവിക്കല്ല് നോക്കിയൊന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവോ എന്ന്. കോടികള്‍ മുടക്കി ആരംഭിച്ച സിനിമയുടെ ഷൂട്ടിങിനിടെ ഉണ്ടായ പ്രശ്നം കൂടുതല്‍ വഷളാക്കുക എന്നതല്ല, എങ്ങനെയെങ്കിലും പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എല്ലാവരും ചേര്‍ന്ന് പ്രശ്നം സമാധാനമായി അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ കയറി ഇടപ്പെട്ട് വഷളാക്കുന്നത് ന്യായമാണോ?
ഞാന്‍ ഈ സംഭവം വെളിപ്പെടുത്തിയപ്പോള്‍ അത് കണ്ട് ആദ്യം വിളിച്ചത് ആറാം തമ്പുരാന് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജി സുരേഷ് കുമാറാണ്. അദ്ദേഹം എന്നോട് പറഞ്ഞത് ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണ്ടേ എന്നാണ്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ സുരേഷ് പറയുന്നത് ഒടുവിലാന്‍ വീണത് അടി കൊണ്ടല്ല, അടിയുടെ കൂടെ നാഭിക്കിട്ടൊരു തൊഴി കൂടെ ഉണ്ടായിരുന്നു. ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിലാന്‍ വീണത്. ആ ബഹളത്തിനിടെ ഞാനത് ശ്രദ്ധിച്ചിരുന്നില്ല.
കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ നാഭിയ്ക്കിട്ടാണ് ചവിട്ടിയത്. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്. ആ സാധു മനുഷ്യന്റെ നിവൃത്തികേടും നിസ്സഹായവാസ്ഥയും കാരണമാണ് തുടര്‍ന്നും ആ സിനിമയിലും പിന്നീടും അയാളുടെ ഒരു സിനിമയില്‍ അഭിനയിക്കാനും നിര്‍ബന്ധിതനായത്. തന്നെയുമല്ല രഞ്ജിത്തിനെപ്പോലൊരു മനുഷ്യനെ നേരിടാനുള്ള ശക്തിയും പ്രാപ്തിയും ആ പാവം മനുഷ്യനുണ്ടായിരുന്നില്ല.
മനുഷ്യനാണ് തെറ്റുകള്‍ പറ്റാം. ആ തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തുന്നതിലാണ് കാര്യം. അതിന് മനസില്‍ കുറച്ച് നന്മ വേണം. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് ഘോഷയാത്ര നടത്തിയിരുന്ന അയാള്‍ അസുഖബാധിതനായി, കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോഴെങ്കിലും മാനസാന്തരമുണ്ടായിക്കാണും, ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്തപമുണ്ടാകുമെന്ന് ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. ആ ധാരണകളെ തിരുത്തുന്നതാണ് ഇപ്പോള്‍ നടത്തിയ പീഡനം.
ഒടുവിലിനെ തല്ലി താഴെയിട്ടു എന്നത് മാത്രമാണല്ലോ നിങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത്. അയാള്‍ സിനിമാരംഗത്തുള്ള പല പ്രമുഖരെയും തല്ലിയിട്ടുണ്ട്. പാവക്കൂത്ത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇന്നത്തെ ഒരു പ്രശസ്ത നിര്‍മ്മാതാവിനെയും കരണത്തടിച്ചും നാഭിക്ക് ചവിട്ടിയും അയാള്‍ നിലത്തിട്ടിട്ടുണ്ട്. അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പേര് ഞാനിപ്പോള്‍ വെളിപ്പെടുത്താത്തത്.


by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയിലെ ഷാര്‍ജ ഭരണകൂടത്തിന് കീഴിലുള്ള ഖോര്ഫക്കാന് തുറമുഖം ഇറാനിയന്‍ സേന ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ട്. തുറമുഖത്തിനു നേരെ ഇറാന് വ്യോമാക്രമണം നടത്തിയെന്നു ഷാര്‍ജ തുറമുഖ അധികൃതര്‍ സ്ഥിരീകരിച്ചു.
തുറമുഖത്തു നങ്കൂരമിട്ട ഒരു കപ്പലിനു സമീപം മിസൈല്‍ വന്നു പതിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
അതിനിടെ ഇറാനെതിരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ട്രംപ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന് നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച നിര്‍ണായകമാണെന്നാണ് ട്രംപ് നല്കുന്ന സൂചന. ‘പവര്‍ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് ചൊവ്വാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ഇറാന് വെടിവച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിന്റെ അരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കൊപ്പമാണ് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ ഭീഷണിക്കു മറുപടിയുമായി ഇറാന് ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. ആക്രമണം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംഘര്‍ഷത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് ഇറാന് രംഗത്തെത്തിയത്.
ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം ചെയ്യുമെന്ന പ്രഖ്യാപനമാണ്. ട്രംപിന്റെ ‘ക്രൂരമായ പ്രവൃത്തികള്‍’ തടയാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇറാന്റെ പ്രതികരണം. യുഎന്നിലെ ഇറാന് പ്രതിനിധിയാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.


Recent Comments