ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട് വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് കോടതി തള്ളിയത്.

ഒളിംപിക് മെഡല്‍ ജേതാക്കളായ വിനേശ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ കേസെടുത്തത്. 1500 പേജുള്ള കുറ്റപത്രം 2023 ജൂണ്‍ 15ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഗുസ്തി താരങ്ങള്‍, ഫെഡറേഷന്‍ തലവനായിരുന്ന ബ്രിജ് ഭൂഷനില്‍ നിന്ന് അതിക്രമം നേരിട്ടതായി ആരോപിച്ചിരുന്നു.

2023ല്‍ ഉയര്‍ന്ന ലൈംഗികാരോപം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മാസങ്ങളോളം ധര്‍ണയും പ്രതിഷേധവും നടത്തിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ചിനിടെ നിരവധി കായികതാരങ്ങളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ലോകമെമ്പാടുമുള്ള പ്രമുഖ കായിക സംഘടനകളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

കേസില്‍ പരാതി നല്‍കിയ ആറ് പേരില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ഫോഗട്ട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മുന്‍പ് തന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ വിനേശ് വ്യക്തമാക്കിയിരുന്നു. റെസ്ലിംഗ് ഫെഡറേഷന്‍ ഒഇപ്പോഴും ബ്രിജ് ഭൂഷണിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഗോണ്ടയിലെ ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ റാങ്കിങ് ടൂര്‍ണമെന്റുകള്‍ നടത്തുന്നത്, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി താരങ്ങള്‍ക്ക് നിഷ്പക്ഷമായി മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിനേഷ് ചൂണ്ടിക്കാണിച്ചിരുന്നു.

എണ്ണ വിലയിടിവില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി; രൂപയ്ക്ക് 31 പൈസയുടെ നേട്ടം

എണ്ണ വിലയിടിവില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി; രൂപയ്ക്ക് 31 പൈസയുടെ നേട്ടം

മുംബൈ: ആഗോള തലത്തിലെ എണ്ണ വിലയിടിവ് അനുകൂലമാക്കി ഓഹരി വിപണിയും രൂപയും. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95.12ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 85 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയുമെന്ന പ്രതീക്ഷയാണ്് രൂപയില്‍ പ്രതിഫലിച്ചത്. ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് കരുത്തു പകര്‍ന്നു. ഇറാനെതിരായ സൈനിക നടപടി ശക്തമാക്കാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിവെച്ചതാണ് എണ്ണവിപണിയില്‍ പ്രതിഫലിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അമേരിക്ക തീരുമാനം പുനഃ പരിശോധിച്ചത്. ഉടന്‍ തന്നെ ഇറാനുമായുള്ള സമാധാന കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് കരുത്തായി. ഇതിന് പുറമേ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളും ഫലം കണ്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപ കരുത്തുകാട്ടുന്നത്.

അതിനിടെ ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. എണ്ണവില കുറഞ്ഞത് അടക്കമുള്ള അനുകൂല ഘടകങ്ങള്‍ തന്നെയാണ് ഓഹരി വിപണിക്ക് കരുത്തായത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് പ്രധാനമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. വിദേശ നിക്ഷപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. ഐടിസി, ബജാജ് ഫിനാന്‍സ്, ജിയോ ഫിനാന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

തലസ്ഥാന നഗരിയില്‍ ‘അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം’; പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല!

തലസ്ഥാന നഗരിയില്‍ ‘അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം’; പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല!

തിരുവനന്തപുരം: സ്ത്രീകളാല്‍ സ്ത്രീകള്‍ക്ക് വേണ്ടി അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യ പ്രഖാപനം നടത്താനൊരുങ്ങുകയാണ് വനിതാ ശിശുവികസന വകുപ്പ്. 14ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ 1 മണിവരെ തിരുവനന്തപുരം ഓവര്‍ബ്രിഡ്ജ് മുതല്‍ പിഎംജി വരെയുള്ള റോഡ് സ്ത്രീകള്‍ക്ക് മാത്രമായി തുറക്കും. ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുന്ന ഈ സമയത്ത് പുരുഷന്‍മാര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

സ്ത്രീകള്‍ക്ക് അര്‍ധരാത്രിയില്‍ നടക്കാനും നൃത്തം ചെയ്യാനും കളിക്കാനും പാടാനും സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനും പൊതുഇടം സ്വന്തമാക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ നിയന്ത്രണവും സുരക്ഷയും സ്റ്റാളുകളുടെ നടത്തിപ്പുമെല്ലാം സ്ത്രീകള്‍ കൈകാര്യം ചെയ്യും. ഔദ്യോഗിക ഉദ്ഘാടനമോ പ്രസംഗമോ ഉണ്ടാകില്ല. പ്രത്യേക വസ്ത്ര ശൈലിയും ക്ഷണക്കത്തും ഉണ്ടാകില്ല.

സംഗീതജ്ഞര്‍, നര്‍ത്തകര്‍, കവികള്‍, കൊമേഡിയന്‍മാര്‍, നാടക സംഘങ്ങള്‍, ട്രൂപ്പുകള്‍ തുടങ്ങിയവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കാം. സ്റ്റാള്‍ ഇടാന്‍ ആഗ്രഹിക്കുന്ന വനിതാ സംരഭകരും രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7907112181,dirwcdkerala@gmail.com

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം അടക്കമുള്ള പദവികളാണ് രാജിവെച്ചത്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ സര്‍ക്കാരിന്റെ മൂന്നു സുപ്രധാന പദവികളില്‍ ഇപ്പോഴും തുടരുന്നത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ രതീഷിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

കേരള റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ പദവികളും രതീഷ് വഹിച്ചിരുന്നു. ഈ പദവികളും രതീഷ് രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. കശുവണ്ടി അഴിമതിക്കേസ് പരിഗണിക്കുമ്പോള്‍, കെ എ രതീഷ് ഇപ്പോഴും സുപ്രധാന പദവികള്‍ വഹിക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. എങ്ങനെയാണ് വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന ഒരാള്‍, അഴിമതി നടത്താന്‍ വളരെ അവസരമുള്ള ഉന്നത പദവികള്‍ വഹിക്കുന്നതെന്ന് കോടതി ചോദിച്ചു.

ഇതൊന്നും സര്‍ക്കാര്‍ കാണുന്നില്ലേയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. കശുവണ്ടി അഴിമതിക്കേസില്‍ ഹൈക്കോടതി നിരവധി തവണ നിര്‍ദേശിച്ചിട്ടും കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. അഴിമതിയൊന്നും നടന്നിട്ടില്ലെന്നും, നടപടിക്രമങ്ങളിലെ ചില വീഴ്ചകള്‍ മാത്രമാണ് സംഭവിച്ചത് എന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ നിലപാട്. യുഡിഎഫ് സര്‍ക്കാരാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.

600 കോടിയുടെ കശുവണ്ടി അഴിമതിക്കേസില്‍ കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളാണ്. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തി സിബിഐ കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ അനുബന്ധ കുറ്റപത്രം നല്‍കിയത്.

ടോയ്‌ലറ്റില്‍ പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി

ടോയ്‌ലറ്റില്‍ പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി

തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ ക്ലോസലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സെപ്റ്റിക് ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഇവര്‍ അവിവാഹിതയാണെന്നാണ് വിവരം.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്. അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ കയറി പ്രസവിക്കുകയായിരുന്നു. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോര്‍ഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ബ്ലീഡിങ് ഉണ്ടാവുകയും ശുചിമുറിയിലേയ്ക്ക് പോവുകയുമായിരുന്നു. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഷ്‌ളഷ് ചെയ്യുകയുമായിരുന്നു.

ബാത്‌റൂമിന് സമീപം രക്തം കണ്ട ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്കൊപ്പം മൂന്ന് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇവര്‍ സംഭവത്തിന് പിന്നാലെ സ്ഥലംവിട്ടതാണ് എന്നാണ് വിവരം.

ഒരുമണിക്കൂറോളം സമയമാണ് ഗ്രീഷ്മ ശുചിമുറിയിലുണ്ടായിരുന്നത്. ഇതിനുശേഷം പുറത്തിറങ്ങിയപ്പോള്‍ വസ്ത്രം മുഴുവന്‍ രക്തക്കറയുണ്ടായിരുന്നത് അവിടെയുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു. കൂടാതെ നിറവയറുമായി ശുചിമുറിയില്‍ കയറിയശേഷം തിരിച്ചിറങ്ങിയപ്പോള്‍ വയറിന്റെ വലിപ്പം കുറഞ്ഞതും സംശയത്തിനിടയാക്കി. രക്തസ്രാവത്തെത്തുടര്‍ന്ന് ഗ്രീഷ്മ ഇപ്പോള്‍ ചികിത്സയിലാണ്.