വട്ടിയൂര്‍ക്കാവിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി പേര് പരാമര്‍ശിച്ചില്ല; ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

വട്ടിയൂര്‍ക്കാവിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി പേര് പരാമര്‍ശിച്ചില്ല; ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രകോപിതയായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി പരാമര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ പേരുമാത്രമാണ്. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ വേദിയില്‍ എത്തിക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടിക്കായാണ് കേന്ദ്രമന്ത്രിയെത്തിയത്. അവിടുത്തെ സ്ഥാനാര്‍ഥിയായ തന്റെ പേര് പരാമര്‍ശിക്കാതെ സമീപ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പേര് മാത്രം കേന്ദ്രമന്ത്രി പരാമര്‍ശിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രതിഷേധിച്ച് വേദിയില്‍ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് നേതാക്കളെല്ലാം അടുത്തെത്തി അവരെ അനുനയിപ്പിക്കുകയായിരുന്നു.

വേദിയിലുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖരനോടും മേയര്‍ വിവി രാജേഷിനോടും തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി സോമനോട് ശ്രീലേഖ കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഒടുവില്‍ നേതാക്കളുടെ അനുനയനത്തിന് വഴങ്ങി ശ്രീലേഖ തിരികെ വേദിയില്‍ എത്തുകയായിരുന്നു.

രാവിലെ കുറഞ്ഞു; ഉച്ചയ്ക്ക് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം

രാവിലെ കുറഞ്ഞു; ഉച്ചയ്ക്ക് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 1320 രൂപ കുറഞ്ഞ് 1,10,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. 1,09,360 രൂപയായിരുന്ന സ്വര്‍ണവില 1,10,480 രൂപയായാണ് ഉയര്‍ന്നത്. 1,120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,810 രൂപയായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയിച്ച് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു വരികയാണെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും താഴ്ന്നിരുന്നു. ബാരലിന് 108 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല, യുപിഐ വഴി അടയ്ക്കാം; ഏപ്രില്‍ 10 മുതല്‍ പുതിയ വ്യവസ്ഥകള്‍

ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല, യുപിഐ വഴി അടയ്ക്കാം; ഏപ്രില്‍ 10 മുതല്‍ പുതിയ വ്യവസ്ഥകള്‍

ഡല്‍ഹി: ഫാസ് ടാഗുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍. ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല. ടോള്‍ പിരിവിനായി ഫാസ് ടാഗ് തന്നെ പ്രധാന മാര്‍ഗമായി തുടരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യുപിഐ വഴി പണമടയ്ക്കാം. ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനുമാണ് ഈ നീക്കം.

ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് യുപിഐ ഉപയോഗിക്കാമെങ്കിലും, സാധാരണ ടോള്‍ നിരക്കിനേക്കാള്‍ 25 ശതമാനം അധികം തുക നല്‍കേണ്ടി വരും. ഫാസ്ടാഗ്, യുപിഐ എന്നിവ ഉപയോഗിച്ച് ടോള്‍ നല്‍കാന്‍ മടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. കൂടാതെ, ഇ-നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ പിഴ തുക ഇരട്ടിയാകുമെന്നും വ്യവസ്ഥയില്‍ പറയുന്നു.

സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍ കാണിച്ച് സ്വകാര്യ വാഹനങ്ങളില്‍ ടോള്‍ ഇളവ് നേടുന്ന രീതി ഇനി മുതല്‍ ഉണ്ടാകില്ല. ഔദ്യോഗികമായി ഇളവുകള്‍ക്ക് അര്‍ഹതയുള്ള വാഹനങ്ങളില്‍ ‘Exempted FASTag’ ഉണ്ടെങ്കില്‍ മാത്രമേ ഇനി ടോള്‍ ഇല്ലാതെ കടത്തിവിടുകയുള്ളൂ.

വാര്‍ഷിക ടോള്‍ പാസ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് 3,075 രൂപയാണ് പുതിയ നിരക്ക്. ഒരു വര്‍ഷത്തെ കാലാവധി അല്ലെങ്കില്‍ 200 യാത്രകള്‍ (ഏതാണോ ആദ്യം വരുന്നത്) വരെ ഈ പാസ് ഉപയോഗിക്കാം. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ലാഭകരമാണ്.

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

അഗര്‍ത്തല: മാതാപിതാക്കളുടെ മരണശേഷം വിവാഹമോചനം നടന്നാല്‍ മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ലെന്ന് ത്രിപുര ഹൈക്കോടതി. പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും വിവാഹമോചിതയായിരുന്നില്ലെന്നും നിരീക്ഷിച്ച കോടതി കുടുംബ പെന്‍ഷന് അര്‍ഹതയുള്ള വിഭാഗത്തിലല്ലെന്നും വ്യക്തമാക്കി.

2017ലെ പുതുക്കിയ പെന്‍ഷന്‍ നിയമങ്ങളിലെ ചട്ടം 8 പ്രകാരം പെന്‍ഷനറുടെ മരണ സമയത്ത് ചില പ്രത്യേക വിഭാഗത്തിലുള്‍പ്പെട്ടാല്‍ മകള്‍ക്ക് കുടുംബ പെന്‍ഷനുള്ള യോഗ്യത ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് എസ് ദത്ത പുര്‍കായസ്ത വിധിച്ചു. 2017 ലെ പുതുക്കിയ നിയമപ്രകാരം അവിവാഹിതര്‍, വിധവകള്‍ അല്ലെങ്കില്‍ വിവാഹമോചിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ട്.

എന്നാല്‍ ഈ കേസില്‍ പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താസമിക്കുന്ന വിവാഹിതയായ മകളാണെന്നും അതിനാല്‍ അര്‍ഹതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയായ പെണ്‍മക്കളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമേ കുടുംബ പെന്‍ഷന്റെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. എല്ലാവര്‍ക്കും അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെങ്കിലും വിവാഹമോചിതയാകാതെ പിതാവിന്റെ മരണ ശേഷം പിതാവിന്റെ മരണശേഷം കുടുംബ പെന്‍ഷന്‍ ആവശ്യപ്പെട്ട് ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തൊഴിലാളിയായിരുന്നു യുവതിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുവെന്നും 40 വര്‍ഷത്തിലേറെയായി താന്‍ പിതാവിനൊപ്പം താമസിക്കുന്നുവെന്നും പൂര്‍ണമായും അദ്ദേഹത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് 2021 ഒക്ടോബറില്‍ വിവാഹമോചനം നേടി. തുടര്‍ന്ന് 2022ല്‍ കുടുംബ പെന്‍ഷന് അപേക്ഷിച്ചു. എന്നാല്‍ ഹര്‍ജിക്കാരി പിതാവിനെ ആശ്രയിച്ചിരുന്നുവെങ്കിലും മരണസമയത്ത് അവരുടെ പദവി വിവാഹമോചിതയായ മകളുടേതല്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹിതരായ പെണ്‍മക്കള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുദവദിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. തുരങ്കം പ്രധാനപ്പെട്ടതാണെന്നും പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത്. അതിനാല്‍ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വേണ്ടത്ര പാരിസ്ഥിതികാനുമതിയില്ലാതെയാണ് കാറ്റഗറി എയില്‍പ്പെട്ട പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത് എന്ന് ആരോപിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചത്. അതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നും സ്റ്റേ ചെയ്യാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലില്‍ വാദം കേട്ടത്.

വിദഗ്ധരാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നത്. അതിനാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധാഭിപ്രായം കണക്കിലെടുക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതെയാണ് നിര്‍മ്മിക്കാന്‍ പോകുന്നത് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റേത് അടക്കമുള്ള വിദഗ്ധ സമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയത്തില്‍ സാധാരണക്കാരായ ആളുകള്‍ അല്ല, വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്നും കോടതി നിരീക്ഷിച്ചു. തുരങ്കപ്പാത പ്രധാനപ്പെട്ടതാണെന്നും തങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് ഈ പദ്ധതിയെന്നും കോടതി നിരീക്ഷിച്ചു. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനെ ഹര്‍ജിക്കാര്‍ക്ക് സമീപിക്കാവുന്നതാണ്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും പരിശോധിച്ച ശേഷമാണ് അനുമതി നല്‍കാറ്. പദ്ധതിയുടെ എല്ലാ വശങ്ങളെയും കുറിച്ച് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയും പരിശോധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൃത്യമായ തീരുമാനമാണ് ഹൈക്കോടതി സ്വീകരിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കി.