പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (PSC) ആരോഗ്യ, ജലസേചന വകുപ്പുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍) എന്നി തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 14.01.2026.

സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
1. വകുപ്പ് : ആരോഗ്യ വകുപ്പ്

2. ഉദ്യോഗപേര് : സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍

3. ശമ്പളം : ₹ 59,300 – 1,20,900/-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 01.01.2025 – ല്‍ 44 (നാല്പത്തിനാല്) വയസ്സ് തികയാന്‍ പാടില്ല.

7. യോഗ്യതകള്‍ : 1. കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്നി ശാഖകളിൽ എഞ്ചിനീയറിങ്ങോ അല്ലെങ്കിൽ ഡിപ്ലോമയോ പാസായിരിക്കണം. 2. ഒരു ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും ബോഡി നിര്‍മാണത്തിലുള്ള പരിചയം ഉള്‍പ്പെടെ (a) ബിരുദധാരികള്‍ക്ക് 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം (b) ഡിപ്ലോമക്കാര്‍ക്ക് 8 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2025-12/noti-536-25.pdf

അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)
1. വകുപ്പ് : ജലസേചന വകുപ്പ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)

3. ശമ്പളം : ₹ 55,200 – 1,15,300/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-36 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1989 -നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

7. യോഗ്യതകള്‍ : (I) കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള സിവില്‍ എഞ്ചിനീയറിങിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും യോഗ്യത . അല്ലെങ്കില്‍ (ii) ഇൻഡ്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ സിവില്‍ എഞ്ചിനീയറിങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-537-25.pdf

യുഎസ് പൗരനെ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണവും കവർന്നു; 2 പേർ പിടിയിൽ

യുഎസ് പൗരനെ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണവും കവർന്നു; 2 പേർ പിടിയിൽ

കൊച്ചി: യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണ മോതിരവുമടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരന്റെ പക്കൽ നിന്നാണ് ഇരുവരും ചേർന്നു പണവും സാധനങ്ങളും തട്ടിയെടുത്തത്.

യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രൊഫഷണലുമായ ഒഡിഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്തു ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിനു എത്തുകയായിരുന്നു.

പിന്നീട് അനധികൃത മദ്യം വാങ്ങി നൽകിയ ആദർശും മദ്യപിക്കാൻ യുഎസ് പൗരനൊപ്പം ഹോട്ടൽ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയിൽത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചനകൾ.

വാതിലിൽ മുട്ടുന്നതു കേട്ട് താൻ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന ആൾ തന്നെ കയറിപ്പിടിച്ചെന്നും ഈ സമയം ആദർശ് പുറകിൽ നിന്നു പിടിച്ചെന്നുമാണ് യുഎസ് പൗരൻ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. തങ്ങൾ പറയുന്നതനുസരിച്ചാൽ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.

തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. മൊത്തം 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

ഹോട്ടൽ ജീവനക്കാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പൊലീസ് എത്തുന്നത്. സെൻട്രൽ പൊലീസിന്റെ പരിശോധനയിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആദർശ് മരടിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇയാൾ രക്ഷപെട്ടു. ഒരു കിലോമീറ്ററോളം ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശും കുമ്പളങ്ങിയിൽ വച്ച് പിടിയിലായി.

പള്ളുരുത്തിയിൽ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ആദർശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. യുഎസ് പൗരനിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണ മോതിരവും പ്രതികളിൽ നിന്നു കണ്ടെത്തി.

മുദാക്കൽ സ്വദേശി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

മുദാക്കൽ സ്വദേശി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

മുദാക്കൽ ചെമ്പൂർ കാവുവിള രാജീവ് ഭവനിൽ ശ്രീരാജ്( 25)നെയാണ് കാപ്പ നിയമ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ജിഷ്ണു എം.എസ്, സിതാരമോഹൻ, സി പി ഒ മാരായ പ്രശാന്ത്, മഹേഷ്, അരുണ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത് ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21 ന് രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.

സത്യപ്രതിജ്ഞാ ചടങ്ങ്കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.