പിള്ളേരിനി മോഡിഫൈ ചെയ്യട്ടേ…; നിറം മാറ്റാം, സൺ ഫിലിം ഒട്ടിക്കാം, അനുവദിക്കുക 18 തരം മോഡിഫിക്കേഷൻ

പിള്ളേരിനി മോഡിഫൈ ചെയ്യട്ടേ…; നിറം മാറ്റാം, സൺ ഫിലിം ഒട്ടിക്കാം, അനുവദിക്കുക 18 തരം മോഡിഫിക്കേഷൻ

വാഹന പ്രേമികളായ യുവാക്കള്‍ക്കും പ്രത്യേകിച്ച് ജെന്‍ സി (Gen Z) തലമുറയ്ക്കും ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD). കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട്, സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മാറ്റങ്ങള്‍ (Modifications) വാഹനങ്ങളില്‍ വരുത്താന്‍ അനുമതി നല്‍കാനാണ് എം.വി.ഡി ആലോചിക്കുന്നത്.

വാഹനങ്ങളുടെ സുരക്ഷയെയും ഘടനയെയും ബാധിക്കാത്ത രീതിയിലുള്ള ചെറിയ മാറ്റങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുക. നിലവില്‍ ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയാല്‍ പോലും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുവാക്കളുടെ താല്പര്യങ്ങള്‍ കൂടി പരിഗണിച്ച് നിയമങ്ങളില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നത്.

ബോഡി സ്റ്റിക്കറുകളും ഗ്രാഫിക്സുകളും: വാഹനത്തിന്റെ ലുക്ക് മാറ്റുന്ന തരത്തിലുള്ള ആകര്‍ഷകമായ സ്റ്റിക്കറിങ്.

അധിക ലൈറ്റുകള്‍: സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍.

അലോയ് വീലുകള്‍: കമ്പനി നിര്‍ദ്ദേശിക്കുന്ന അളവിലുള്ള മാറ്റമില്ലാത്ത അലോയ് വീലുകള്‍.
ബോഡി കിറ്റുകള്‍: വലിപ്പത്തിലോ ഘടനയിലോ വലിയ മാറ്റം വരുത്താത്ത ചെറിയ ബോഡി കിറ്റുകള്‍.

വാഹനത്തിന്റെ എഞ്ചിന്‍ ക്ഷമത മാറ്റുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കോ, റോഡിലെ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ക്കോ, അതിശക്തമായ എല്‍.ഇ.ഡി/എച്ച്.ഐ.ഡി ലൈറ്റുകള്‍ക്കോ യാതൊരുവിധ അനുമതിയും ഉണ്ടായിരിക്കില്ല.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും ഏതൊക്കെ മാറ്റങ്ങളാണ് കൃത്യമായി അനുവദിക്കുക എന്നതിന്റെ സമ്പൂര്‍ണ്ണ പട്ടികയും ഉടന്‍ തന്നെ എം.വി.ഡി പുറത്തുവിടുമെന്നാണ് സൂചന. ഇതോടെ വലിയ പിഴപ്പേടിയില്ലാതെ തന്നെ വാഹനങ്ങള്‍ ചെറുതായി അണിയിച്ചൊരുക്കാന്‍ ഉടമകള്‍ക്ക് സാധിക്കും.

കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കിഫ്ബിക്കെതിരെ നിശിത വിമര്‍ശനവുമായി പുതിയ സര്‍ക്കാരിന്റെ ധവളപത്രം. പത്തുവര്‍ഷക്കാലം കിഫ്ബിയെ നയിച്ചത് സംസ്ഥാന താല്പര്യങ്ങളല്ല, രാഷ്ട്രീയ താത്പര്യങ്ങള്‍ ആയിരുന്നെന്നാണ് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം പറയുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി മുടക്കിയ ആകെ തുകയില്‍ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎമ്മിന്റെ ചുവപ്പുകോട്ടയായ കണ്ണൂര്‍ ജില്ല മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ ജന്മസ്ഥലവുമാണ്.

നിലവില്‍ കിഫ്ബിയുടെ കട ബാധ്യത 21,000 കോടി രൂപയാണ്. ഏറ്റെടുത്ത പദ്ധതികള്‍ക്കായി മറ്റൊരു 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയുടെ കട ബാധ്യത സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. കണ്ണൂരിന് ശേഷവും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കിഫ്ബി കൂടുതല്‍ പണം മുടക്കിയത്, അകെ തുകയുടെ 17 ശതമാനം. അത് കഴിഞ്ഞാല്‍ എറണാകുളം, 11 ശതമാനം. ഈ മൂന്നു ജില്ലകളിലുമായാണ് കിഫ്ബിയുടെ 50 ശതമാനം പണവും മുടക്കിയത്. ഇങ്ങനെ മൂന്നു ജില്ലകളില്‍ മാത്രമായി ഇത്രയധികം പണം മുടക്കാന്‍ യാതൊരു ന്യായീകരണവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചികയുടെ മാനദണ്ഡങ്ങളോ സാമ്പത്തിക ആവശ്യങ്ങളോ ഒന്നും കണക്കിലെടുത്തായിരുന്നില്ല കിഫ്ബിയുടെ ഫണ്ട് വിതരണമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

കിഫ്ബി സിഇഓ ആയിരുന്ന കെ എം എബ്രഹാമിന് 2017 ല്‍ ധനവകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ സെക്രട്ടറിയുടെ അധികാരങ്ങള്‍ നല്‍കിയതിനെയും ധവളപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നടപടി സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ ലംഘനമായിരുന്നു. ഗവണ്മെന്റിനു വേണ്ടി ഉത്തരവുകളിറക്കാന്‍ ഗവണ്മെന്റിനു പുറത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് നല്ല ധന മാനേജ്‌മെന്റ് നടപടി ആയിരുന്നില്ല.

കിഫ്ബി ധീരമായൊരു കണ്ടെത്തല്‍ ആയിരുന്നെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റങ്ങള്‍ വന്നു. കിഫ്ബിയുടെ കടമെടുപ്പ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പില്‍ പെടും. സര്‍ക്കാര്‍ കടമെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവിലാണ് കിഫ്ബിയുടെ കടമെടുപ്പ്. കിഫ്ബി ഇപ്പോഴുള്ള രീതിയിലല്ല തുടരേണ്ടത് എന്ന് സിഎജി തന്നെ മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ട മാറ്റങ്ങള്‍ എങ്ങനെ വരുത്താം എന്നാണ് ഇനി ചിന്തിക്കേണ്ടതെന്നും ധവളപത്രത്തില്‍ പറയുന്നു.

മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖര്‍, ഫിനാന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി വീരമണി, സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. നാരായണ എന്നിവരടങ്ങുന്ന ടീമാണ് ധവളപത്രം തയ്യാറാക്കിയത്.

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; 1,14,500ല്‍ താഴെ

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; 1,14,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 1,14,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 14,310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വർക്കല: ധർമ്മപുരി ബൈനായ്ക്കർപ്പെട്ടി സ്വദേശി 21 വയസ്സുള്ള ശക്തി വേലിനെയാണ് ആയിരൂർ പോലീസിൻ്റെ പിടിയിലായത്. 2025 ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയും ഇയാളുടെ സഹോദരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ആയിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ അയിരൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി പെൺകുട്ടിയുമായി കേരളത്തിൽ എത്തുകയും പോലീസിന്റെ പിടിയിൽപെടാതിരിക്കാൻ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

തുടർന്ന് പ്രതിയെ കണ്ടെത്താൻ അയിരൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അയിരൂർ എസ് എച്ച് ഒ മോഹൻദാസിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ രജിത്തിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു ശ്രീദേവി, നൂർ അമീൻ, വിഷ്ണു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ തിരുവണ്ണാമലയ്ക്ക് സമീപമുള്ള കോറിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായി അയിരൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റീമാൻഡ് ചെയ്തു.

വിഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ കേരളത്തിന്റെ ധനപ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

വിഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ കേരളത്തിന്റെ ധനപ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

തിരുവനന്തപുരം: മുൻ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുൻ ആരോപണത്തെത്തുടർന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലിൽ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.

കേരളത്തിന്റെ ആകെ കടബാധ്യത ഇപ്പോൾ 5.07 ലക്ഷം കോടി രൂപയാണെന്നാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും (മറ്റൊരു കണക്കിൽ ഏകദേശം 80 ശതമാനത്തോളം) ശമ്പളം, പെൻഷൻ, പലിശ അടവ് തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രമാണ് നിലവിൽ വിനിയോഗിക്കുന്നത്. ഈ നിലവിലെ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തികമായി ഒട്ടും നിലനിൽക്കുന്നതല്ലെന്ന് ധനകാര്യ റിപ്പോർട്ട് ഗൌരവമായി വിലയിരുത്തുന്നു.

സംസ്ഥാനം നേരിടുന്ന ട്രഷറി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. കഴിഞ്ഞ 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും സർക്കാരിന് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് പുറമെ മുൻ സർക്കാർ വരുത്തിവെച്ച 48,733 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാരിന് പൂർണ്ണമായും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ രീതിയിൽ ശമ്പളത്തിനും പലിശയ്ക്കുമായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ, പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ മുൻ സർക്കാർ രൂപീകരിച്ച കിഫ്ബിഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി യാതൊരു വരുമാനവുമില്ലാത്തതിനാൽ നിലവിലുള്ള 21,000 കോടി രൂപയുടെ വലിയ വായ്പാബാധ്യതയും അതിന്റെ തിരിച്ചടവും പൂർണ്ണമായും ഇനി സർക്കാരിന്റെ മേലാകും വരിക. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള പ്രാദേശിക അസമത്വമുണ്ടെന്നും, കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20 ശതമാനത്തോളം ഫണ്ട് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.