‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’

‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’

മലപ്പുറം: ഇനി താനും ഭാര്യയും സിപിഎമ്മിന്റെ ഭാഗമെന്ന് കെടി ജലീല്‍. ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ജലീല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണമെന്ന് ജലീല്‍ പറയുന്നു.

‘മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം. പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്’ – ജലീല്‍ കുറിപ്പില്‍ പറയുന്നു.

കെടി ജലീലിന്റെ കുറിപ്പ്

ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം

എന്റെ പൊതുജീവിതത്തില്‍ വലിയ താങ്ങും തണലും നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. 2006-ല്‍ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയില്‍ ഒരു ഘട്ടത്തിലും ദുര്‍ബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പിഎം എന്നിലര്‍പ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാര്‍ശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയുമാക്കിയ പാര്‍ട്ടിയോട് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ ഫണം വിടര്‍ത്തി ആടുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമൊരുക്കി ആശയ രംഗത്തും കര്‍മ്മ മേഖലയിലും അക്ഷരാര്‍ത്ഥത്തില്‍ പൊരുതിനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണം.

കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തില്‍ ജീവിത സാഹചര്യങ്ങള്‍ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമര്‍ശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും തുലനം ചെയ്യുമ്പോള്‍ നാട്ടുകാരെ പറ്റിക്കാതെയും ധാര്‍മ്മിക ബോധം സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും. അപവാദമുണ്ടാകാം. ഞാന്‍ നിഷേധിക്കുന്നില്ല. അത്തരക്കാര്‍ പക്ഷെ ന്യൂനാല്‍ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാല്‍ അവരെ മാറ്റി നിര്‍ത്താന്‍ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികള്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പന്‍മാരും ഏറ്റവും കുറഞ്ഞ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നര്‍ത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവര്‍. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.

മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.എമ്മില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മതത്തില്‍ നിന്ന് പുറത്താണെന്നുമുള്ള വാദമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതില്‍ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതതു വിഭാഗങ്ങളിലെ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ നാട്ടില്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വര്‍ഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സിപിഎമ്മില്‍ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.

ഒരാള്‍ക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാന്‍ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയര്‍ത്തിയിരിക്കുന്ന ഐക്യനിര എല്ലാ ‘മുന്‍ധാരണ’കളെയും കീഴ്‌മേല്‍ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം.

പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കര്‍ഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാര്‍ത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്‌കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയില്‍ അണിചേരുക എന്നത് ഓരോ മനുഷ്യ സ്‌നേഹിയുടെയും ജീവിത ധര്‍മ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാര്‍ട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം; 10 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം; 10 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്.

അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ പാക്ക്അപ്പായി

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ പാക്ക്അപ്പായി

പാർവതി തിരുവോത്ത് പൊലീസ് ഉദ്യോ​ഗസ്ഥയായി എത്തുന്ന ചിത്രം പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ പാക്ക്അപ്പായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ഗണത്തിൽപ്പെടുന്ന ചിത്രം ഭർത്താവിന്റെ മരണ ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയമാക്കുന്നത്.

പാർവതിയ്ക്കൊപ്പം വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ദാർഥ് ഭരതൻ, ഉണ്ണി മായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശസ്ത തമിഴ് നടൻ പാർഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രചന – പി എസ് സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിങ് – ചമൻ ചാക്കോ, കലാസംവിധാനം – മഹേഷ് മോഹൻ, മേക്കപ്പ് – അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീറ സനീഷ്, ലൈൻ പ്രൊഡ്യൂസർ – ദീപക്, പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശേരി. ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മാണം. വിതരണം. സെൻട്രൽ പിക്ചേഴ്സ്, പിആർഒ വാഴൂർ ജോസ്.

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി

കൊല്ലം: പത്തു വയസ്സുള്ള കുട്ടി ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. ചൂടുവെള്ളം ശരീരത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിക്ക് അന്ന് വേണ്ട ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍, അദികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിച്ചു. അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്തു. സംഭവത്തിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചു വരികയാണ്.

നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍

നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍, ആരോപണ വിധേയരായ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. തെളിവുകള്‍ പോലും നശിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സഞ്ചരിച്ച നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദം കളവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിണറായിയുടെ ഗണ്‍മാനെ അടക്കം രക്ഷിച്ചെടുക്കാന്‍ ഉന്നത ഇടപെടലുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മര്‍ദ്ദനമാണ് നടന്നത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവനു വരെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇടപെടല്‍ നടത്തിയതെന്നാണ്, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറോ, ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ബസിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതായി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുൻമുഖ്യമന്ത്രിയുടെ ഗൺമാനും അകമ്പടിസേനയും പ്രയോഗിച്ചതു ലാത്തിയെക്കാൾ നീളമുള്ള ചൂരൽവടിയായിരുന്നു. പ്രതിഷേധക്കാരുടെ കഴുത്തിലും തലയ്ക്കും അടിച്ചിട്ടുണ്ട്. ഈ വടി ഉപയോഗിച്ച് ശക്തമായി തലയ്ക്കൊരു അടി അടിച്ചാൽ മരണത്തിനു കാരണമാകാം എന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണു കേസിൽ നരഹത്യാശ്രമം (ഐപിസി 308) ചുമത്തിയതെന്ന് എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.

ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ ബസിനു സമീപം പ്രതിഷേധിച്ചതിനാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാസംഘവും തല്ലിച്ചതച്ചത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന നവകേരള സദസ്സിനു പ്രത്യേകം രൂപകൽപന ചെയ്ത ബസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്.