സൂപ്പര്‍ഹിറ്റുകളുടെ എഡിറ്റര്‍: കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

സൂപ്പര്‍ഹിറ്റുകളുടെ എഡിറ്റര്‍: കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

അരനൂറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഹരിഹരപുത്രന്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു. 80ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചു.

1971 വിലക്കുവാങ്ങിയ വീണ എന്ന ചിത്രത്തില്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് സിനിമയിലേക്ക് എത്തുന്നത്. 1979 ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം.

സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം. നടനും സംവിധായകനുമായ മധുപാല്‍ ഉള്‍പ്പടെ സിനിമ മേഖലയിലുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍.

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.

കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ശിശുവിന് തൂക്ക കുറവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

ഇടുക്കിയിൽ യുവാവിനെ വെട്ടി; ആക്രമണം പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ

ഇടുക്കിയിൽ യുവാവിനെ വെട്ടി; ആക്രമണം പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് യുവാവിന് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിയില്‍ ഹരിക്കാണ് വെട്ടേറ്റത്. ക്രിമിനല്‍ കേസുകളിലെ പ്രതിയായ കടുക്കന്‍ സന്തോഷ് ആണ് ആക്രമണം നടത്തിയത്.

ഓട്ടോ ഡ്രൈവറായ ഹരിയെ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സുചിപ്പിച്ചു.

പരിക്കേറ്റ ഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി സന്തോഷ് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

‘ഭാവി ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതെന്ന് ജാതകം’; എട്ടുവയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊന്നു

‘ഭാവി ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതെന്ന് ജാതകം’; എട്ടുവയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ എട്ടുവയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നത് വിശ്വസിച്ചാണ് അച്ഛന്‍ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദിലാണ് സംഭവം. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. ഓഗസ്റ്റ് 18നാണ് കുട്ടിയെ കാണാതായത്. അന്ന് വൈകീട്ട് എട്ടുവയസുകാരിയെ അച്ഛന്‍ ചന്ദ്രശേഖര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ചാണ് ചന്ദ്രശേഖര്‍ കൊലപാതകം നടത്തിയത്. എട്ടുവയസുകാരിയുടെ കഴുത്തുമുറിച്ചാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു.

കുട്ടിയെ കാണാതായ ദിവസം ചന്ദ്രശേഖര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കുറ്റം മറയ്ക്കുന്നതിന് മൃതദേഹം ഉപേക്ഷിക്കാന്‍ ഉചിതമായ സ്ഥലം തേടി ചന്ദ്രശേഖര്‍ കാറില്‍ ചുറ്റി നടന്നു. അതിനിടെ രാത്രിയില്‍ ചന്ദ്രശേഖറിന്റെ കാറിന്റെ ടയര്‍ പഞ്ചറായി.

കാറില്‍ മൃതദേഹവും ചന്ദ്രശേഖറിന്റെ ദേഹത്ത് രക്തക്കറയും സഹായിക്കാന്‍ എത്തിയ വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വഴിയാത്രക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാവി ജീവിതത്തില്‍ എട്ടുവയസുകാരി കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നതാണ് ചന്ദ്രശേഖറെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്നു; ​ഗ്രേഡ് എസ്ഐ അറസ്റ്റിൽ

മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്നു; ​ഗ്രേഡ് എസ്ഐ അറസ്റ്റിൽ

കണ്ണൂർ: മയ്യിൽ കൊളച്ചേരി പറമ്പിൽ മധ്യവയസ്കൻ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തിൽ ​ഗ്രേഡ് എസ് ഐ അറസ്റ്റിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ ആണ് അറസ്റ്റിലായത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു. കൊളച്ചേരി പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) യാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സജീവന്റെ ശരീരത്തിൽ ഒന്നിലേറെ തവണ വിറകു കൊള്ളി കൊണ്ടു മർദിച്ചതിന്റെ പാടുകളുണ്ട് . സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ലഭിച്ച വിവരം. ഇവർക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിൽ ചിലർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

മുംബൈ: പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.

ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സീമാ ദേവ് ഏറെ അറിയപ്പെട്ടത്. എണ്‍പതുകളില്‍ ഹിന്ദി, മറാത്തി സിനിമയില്‍ സജീവമായിരുന്നു. എണ്‍പതിലേറെ ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

മൂന്ന വര്‍ഷമായി അല്‍ഷിമേഴ്‌സ് ബാധിതയായിരുന്നു സീമാ ദേവ്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് പൂര്‍ണമായും പൊതുവേദിയില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു അവരെന്ന് മകനും ചലിച്ചിത്ര സംവിധായകനുമായ അഭയ് ദേവ് പറഞ്ഞു.

സീമാ ദേവിന്റെ ഭര്‍ത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.