പു ക സ സ്ഥാപക ജനറൽ സെക്രട്ടറി പ്രൊഫ. പി രവീന്ദ്രനാഥ് അന്തരിച്ചു

പു ക സ സ്ഥാപക ജനറൽ സെക്രട്ടറി പ്രൊഫ. പി രവീന്ദ്രനാഥ് അന്തരിച്ചു

പുരോഗമന കലാ – സാഹിത്യ സംഘം സ്ഥാപക ജനറൽ സെക്രട്ടറിയും എകെപിസിടിഎ ആദ്യകാല നേതാവുമായ പാലാ നെച്ചിപ്പുഴൂർ ദർശനയിൽ പ്രൊഫ. പി രവീന്ദ്രനാഥ് (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. വെള്ളി പുലർച്ചെ 5.30നായിരുന്നു അന്ത്യം. സംസ്കാരം ശനി പകൽ രണ്ടിന്ന് വീട്ടുവളപ്പിൽ.

ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ സാംസ്കാരിക പ്രവർത്തന രംഗത്ത് എത്തിയ രവീന്ദ്രനാഥ് സ്റ്റഡി സർക്കിൾ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇഎംഎസ് ഉൾപ്പെടെയുള്ള ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രവീന്ദ്രനാഥ് പുരോഗമന കലാസാഹിത്യ സംഘം രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പുകസ സംസ്ഥാന പ്രസിഡൻ്റായ വൈലോപ്പള്ളി ശ്രീധരമേനോനോടൊപ്പം സ്ഥാപക ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ഉൾപ്പെടെ കമ്യൂണിസ്റ്റ് ആശയപ്രചാരണ രംഗത്ത് സജീവമായി നിലകൊണ്ടു. സംസ്ഥാനത്താകെ പാർട്ടി ക്ലാസ് അധ്യാപകനായും നിരവധി കാലം പ്രവർത്തിച്ച രവീന്ദ്രനാഥ് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾക്കടക്കം പരിശീലനം നൽകി. ദേശാഭിമാനി കോട്ടയം യൂണിറ്റ് ആരംഭഘട്ടത്തിൽ എഡിറ്റോറിയൽ രംഗത്ത് സജീവ പങ്കാളിയായി. കേരള, എംജി സർവകലാശാലകളിൽ സെനറ്റ് മെമ്പറായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മെമ്പർ ആയിരുന്നു. മാർക്സിയൻ അർത്ഥശാസ്ത്രം, കുട്ടികളുടെ അർത്ഥശാസ്ത്രം, ഒരു നോൺ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ ഗ്രന്ഥങ്ങളും, നിരവധി സാഹിത്യ-ചരിത്ര സംബന്ധമായ നിരവധി ലേഖനങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നെടുമുടി മാത്തൂർ കുടുംബാംഗമായ രവീന്ദ്രനാഥ് പന്തളം എൻഎസ്എസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം വാഴൂർ എൻഎസ്എസ് കോളേജ് എക്കണോമിക്സ് വിഭാഗം തലവനായാണ് വിരമിച്ചത്. കോളേജ് അധ്യാപക സംഘടന എകെപിസിറ്റിഎയുടെ സംസ്ഥാന പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പി ആർ സരസമ്മ (റിട്ട. കോളേജ് അധ്യാപിക പ്രൊഫ. എൻഎസ്എസ് കോളേജ്) നെച്ചിപ്പുഴൂർ പുളിക്കോളിൽ കുടുംബാംഗം. മക്കൾ: ആർ രഘുനാഥ് (സോഫ്റ്റ്‌വെയർ എൻജിനീയർ യുഎസ്എ)
ഡോ. സ്മിതപിള്ള (ശാസ്ത്രജ്ഞ യുഎസ്എ). മരുമകൾ: സ്വപ്നപിള്ള (യുഎസ്എ). സഹോദരങ്ങൾ: ഡോ. ജി കെ പിള്ള (ഐആർഎസ്),
പരേതനായ ഡോ. മോഹനൻപിള്ള (അധ്യാപകൻ സിഡിഎസ് തിരുവനന്തപുരം)
അഡ്വ. ജയകുമാർപിള്ള , പ്രസന്നകുമാരി, സുഷമകുമാരി.

പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ(90) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവൻ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടൻ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.

1931-ൽ സുബ്രഹ്മണ്യൻ-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബയോളജിയിൽ ബിരുദമെടുത്ത സേതുമാധവൻ കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എൽ.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദർ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. കമൽഹാസൻ ബാലതാരമായ ‘കണ്ണും കരളും’ ആണ് ആദ്യ ചിത്രം.

ഓടയില്‍ നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഒട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

എറണാകുളം: സി.ഐ.എസ്.എഫ്. കോൺസ്റ്റബിളും എറണാകുളം സ്വദേശിയുമായ അജേഷ് (36) ട്രെയിനിൽ നിന്ന് വീണു മരിച്ചു .
ഇന്നു (23.12.2021) രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

മാതാപിതാക്കളെ യാത്രയാക്കാൻ എത്തിയതായിരുന്ന അജേഷ് ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു.ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുമ്പ വിഎസ്എസ്ഇയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.

എസ്.എസ്.നടരാജൻ ആചാരി (85) അന്തരിച്ചു

എസ്.എസ്.നടരാജൻ ആചാരി (85) അന്തരിച്ചു

ആറ്റിങ്ങൽ: എം.ജി റോഡ് ജയാനിവാസിൽ എസ്.എസ്.നടരാജൻ ആചാരി (85) അന്തരിച്ചു. ഭാര്യ പരേതയായ എസ്.അഴകമ്മാൾ. മക്കൾ എ.ജയലക്ഷ്മി, എൻ.മണികണ്ഠൻ (റിട്ട. അധ്യാപകൻ, ഗവ. എച്ച്‌.എസ്‌.എസ്‌, പാളയംകുന്ന്), എൻ.പത്മനാഭൻ (ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ), എൻ.മുരുകൻ, എ ലത (ടീച്ചർ, ഗവ. എച്ച്.എസ്.എസ്, പാറശ്ശാല), എൻ.അയ്യപ്പൻ ( അഴക് പ്രിൻ്റേഴ്സ് ) , എൻ.മനോജ് (ആലപ്പി പാഴ്സൽ സർവീസ് ). മരുമക്കൾ എൻ.ശക്തിവേൽ പ്രിറ്റ്മാൻസ് പ്രസ്), കെ.എസ്.ശ്രീലേഖ, ബേബി, ബിന്ദു, മണികണ്ഠൻ (എസ്.എ.റ്റി തിരുവനന്തപുരം), യമുന . സംസ്കാരം വൈകുന്നേരം 4 ന്‌.

നവജാതശിശുവിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തു, അമ്മയും കാമുകനും പിടിയിൽ

നവജാതശിശുവിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തു, അമ്മയും കാമുകനും പിടിയിൽ

തൃശൂര്‍: കനാലിൽ നിന്ന് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22),ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ് .

അവിവാഹിതയായ മേഘ വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊല്ലുകയായിരുന്നു.ശേഷം കാമുകനും സുഹൃത്തും ചേർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്.
ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസി ടീവി ദൃശ്യങ്ങളിൽ ചാക്ക് ഉപേക്ഷിച്ചു പോയവർ ഇമ്മാനുവലും സുഹൃത്തും ആണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
വീട്ടുകാരിൽ നിന്നും ഗർഭം മറച്ചു പിടിച്ച മേഘ ആരും അറിയാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ നേരത്തെ കരുതിയിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞിനെ മുക്കുകയായിരുന്നു.യുവതി പോലീസിനോട് കുറ്റം സമ്മതിച്ചു

തൃക്കാക്കര എംഎൽഎ പി ടി തോമസ് അന്തരിച്ചു

തൃക്കാക്കര എംഎൽഎ പി ടി തോമസ് അന്തരിച്ചു

കൊച്ചി: തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായുമായ പി.ടി തോമസ് (70) അന്തരിച്ചു. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികത്സയിലിരിക്കവേ ആണ് മരണം. വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . കൂടാതെ ഇടുക്കി എം.പിയും ആയിരുന്നു ഇദ്ദേഹം.