പുതിയ ദേശീയപാത നിർമാണ മേഖലയിൽ പൊടി ശല്യം രൂക്ഷം; ജനം ദുരിതത്തിൽ

പുതിയ ദേശീയപാത നിർമാണ മേഖലയിൽ പൊടി ശല്യം രൂക്ഷം; ജനം ദുരിതത്തിൽ

ആറ്റിങ്ങൽ: പുതിയ ദേശീയപാത നിർമാണ മേഖലയിൽ പൊടി ശല്യം രൂക്ഷം. ജനം ദുരിതത്തിൽ. പ്രദേശവാസികൾ പൊടി കൊണ്ട് അലർജി, ശ്വാസകോശ രോഗികളാകുന്നു. നഗരത്തെ ഒഴിവാക്കി നിർമ്മിക്കുന്ന ബൈപാസ് റോഡ് നിർമ്മാണ മേഖലയിൽ ആണ് നാട്ടുകാർ പ്രതിസന്ധി നേരിടുന്നത്. നേരത്തെ ശുദ്ധവായു ലഭിച്ചിരുന്ന ഗ്രാമീണ പ്രദേശം ആയിരുന്ന രാമച്ചം വിള, കൊല്ലമ്പുഴ, തൊപ്പിച്ചന്ത, കല്ലൂർക്കോണം പ്രദേശത്ത് ഇപ്പോൾ പൊടി ശല്യം രൂക്ഷം ആണ്.

60 മീറ്റർ വീതിയിൽ റോഡ് ഇടിച്ച് നിരത്തി പുറത്ത് നിന്നും ചെമ്മണ്ണ് കൊണ്ടിട്ട് ഉയർത്തിയാണ് റോഡ് നിർമ്മാണം. ചെമ്മണ്ണിൻ്റെ പൊടി അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുകയാണ്. വേനൽ കടുത്തതോടെ പൊടി ശല്യം അതിൻ്റെ പാരമ്യത്തിൽ എത്തി. വ്യാപക പരാതി ഉയർന്നതോടെ പ്രധാന ജംഗ്ഷനുകൾ വരുന്ന സ്ഥലങ്ങളിൽ മാത്രം വെള്ളം തളിക്കുന്ന രീതി ചെയ്യുന്നുണ്ട്. ഇതും നാമമാത്രമാണ്. നിലവിലെ പൊടി ശല്യം പ്രദേശവാസികൾക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടാണ് സൃഷ്ടിയ്ക്കുന്നത്.

ഏറ്റവും കുറഞ്ഞത് ഓരോ ദിവസവും 4 പ്രാവശ്യമെങ്കിലും വെള്ളം ഒഴിച്ചാലേ പൊടി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നത് മൂടിയല്ല. അതിനാൽ ലോറികൾ പോകുമ്പോൾ പൊടി പറന്നു കൊണ്ടിരിക്കും. തൊപ്പിച്ചന്ത മുതൽ കല്ലൂർക്കോണം ഭാഗത്ത് കൂടി നീളുന്ന പഞ്ചായത്ത് റോഡിൽ ജൽജീവന് മിഷന് വേണ്ടി റോഡ് പൊളിച്ച ഭാഗം കുണ്ടും കുഴിയുമായി പൊടി സൃഷ്ടിച്ചു ഇതോടൊപ്പം ജനത്തിന് ദുരിതം നൽകുന്നു. പ്രദേശവാസികളും വ്യാപാരികളും വലിയ ദുരിതത്തിലാണ്. ദേശീയ പാതയ്ക്കായി ഈ ഭാഗത്ത് നീളത്തിൽ എടുത്തിരിയ്ക്കുന്ന കുഴിയുടെ ഇരുവശത്തും സംരക്ഷണ അതിർത്തി തയ്യാർ ചെയ്തിട്ടില്ല. ഇത് വലിയ അപകടം ഭീഷണി ഉയർത്തുന്നുണ്ട്.

വയോജന കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി

വയോജന കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി നടത്തിയ വയോജന കലോൽസവത്തിൽ സാക്ഷരതാ മിഷൻ പ്ലസ് ടു തുല്യതാ റാങ്ക് ജേതാവും ഇപ്പോ കേരള സർവ്വകലാശാല ഡിഗ്രി സോഷ്യോളജി പഠിതാവുമായ ആറ്റിങ്ങൽ സ്വദേശി അനിതകുമാരി കഥാപ്രസംഗം, കഥാരചന, പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും കവിതാ രചന, ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലിൽ നിന്ന് മൊമൻ്റൊയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച് മിന്നൽ ബസ് നിർത്താതെ പോയി

സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച് മിന്നൽ ബസ് നിർത്താതെ പോയി

സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് മിന്നൽ ബസ് നിർത്താതെ പോയി . കഴിഞ്ഞദിവസം രാത്രി 9. 15 മണിയോടുകൂടിയാണ് അപകടം സംഭവിക്കുന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്ന മിന്നൽ ബസ് ആണ് എതിരെ വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാലുകളിലും ശരീരത്തും മുറിവുണ്ട്. കണിയാപുരത്ത് വച്ച് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് പോയ മിന്നൽ ബസ് എതിരെ വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. എന്നാൽ സ്കൂട്ടറി യാത്രക്കാരൻ അപകടത്തിൽപ്പെട്ടത് ശ്രദ്ധിക്കാനോ അയാളെ ആശുപത്രിയിൽ എത്തിക്കാനോ മിന്നൽ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ശ്രമിച്ചില്ല . അതിവേഗതയിൽ തന്നെ ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു . ആറ്റിങ്ങിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജോലി കഴിഞ്ഞ് സ്വവസതിയിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത് . മിന്നൽ ബസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുന്ന ദൃശ്യം ബസ്സിന്റെ പുറകിൽ സഞ്ചരിച്ച കാറിന്റെ ക്യാമറയിൽ പതിയുകയായിരുന്നു. പിന്നാലെ എത്തിയ വാഹനങ്ങളിലെ യാത്രക്കാരാണ് സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചത്. നിരത്തുകളിൽ ചീറിപ്പായുന്ന ഇത്തരം ബസുകൾ സാധാരണക്കാരന്റെ ജീവന് യാതൊരു വിലയും നൽകുന്നില്ല എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

പുസ്തക പ്രകാശനം നടന്നു

പുസ്തക പ്രകാശനം നടന്നു

ആറ്റിങ്ങൽ: യുവ എഴുത്തുകാരിയും അവസാന വർഷ നിയമ വിദ്യാർത്ഥിനിയുമായ ശബരി രാജേന്ദ്രന്റെ ഇംഗ്ലീഷ് കവിതാ സമാഹാരമായ പെർപെറ്റുവൽ ലവ് ഓഫ് ക്വിൽ പെൻസ് എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മുൻ കോഴിക്കോട് ജില്ലാ കളക്ടറും എഴുത്തുകാരനുമായ പ്രശാന്ത് നായർ ഐ പി എസ് പുസ്തകത്തിൻറെ ആദ്യ പതിപ്പ് ഡോക്ടർ രാധാകൃഷ്ണൻ നായർ ഏറ്റുവാങ്ങി. ചടങ്ങിൽ ഇന്ത്യൻ നോവലിസ്റ്റ് വി ഷൈനി ലാൽ, പ്രൊഫ. ലാ അക്കാദമി ലോ കോളേജ് റൈറ്റർ മതിര ബാലചന്ദ്രൻ, കെ ജഗദീഷ് ചന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മുദാക്കലിൽ ബി.ജെ.പിക്ക് എതിരെ ‘ഇൻഡ്യ’ മുന്നണിക്ക് വിജയം

മുദാക്കലിൽ ബി.ജെ.പിക്ക് എതിരെ ‘ഇൻഡ്യ’ മുന്നണിക്ക് വിജയം

ആറ്റിങ്ങൽ: മുദാക്കലിൽ ബി.ജെ.പിക്ക് എതിരെ ‘ഇൻഡ്യ’ മുന്നണിക്ക് വിജയം. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ സി.പി.ഐ യുടെ പള്ളിയറ ശശി പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രയും നിലവിലെ വൈസ് പ്രസിഡൻ്റുമായ ശ്രീജക്ക് 8 വോട്ടും പള്ളിയറ ശശിക്ക് 12 വോട്ടും ലഭിച്ചു.

തെരഞ്ഞെടുപ്പിൽ പള്ളിയറ ശശിയുടെ പേര് സി.പി.ഐ അംഗം സുജിത നിർദേശിക്കുകയും സി.പി.എമ്മിലെ മനോജ് പിൻതാങ്ങുകയും ചെയ്തു. ശ്രീജയുടെ പേര് ബി.ജെ.പി അംഗം ഷൈനി നിർദ്ദേശിക്കുയും ലീലാമ്മ പിന്തുണക്കുകയും ചെയ്തു. കോൺഗ്രസ് കൂടി പിന്തുണച്ചതോടെയാണ് പള്ളിയറ ശശി വിജയം ഉറപ്പിച്ചത്.

ബി.ജെ.പിയും കോൺഗ്രസും കൂടി കൊണ്ടുവന്ന അവിശ്വാസത്തിലാണ് എൽ.ഡി.എഫിലെ സി.പി.എമ്മിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെട്ടത്. ആ സ്ഥാനത്തേക്ക് ബി.ജെ.പി വരികയും ചെയ്താൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് വിരുദ്ധ വികാരം സൃഷ്ടിക്കപ്പെടുമെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രവർത്തകർ സി.പി.ഐ പ്രസിഡൻറ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുവാൻ തീരുമാനിച്ചത്. നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി 7, കോൺഗ്രസ് 5, സി.പി.എം 4, സി.പി.ഐ 2, സ്വതന്ത്രൻ 2 എന്നതാണ് കക്ഷി നില. ഇതിൽ സ്വതന്ത്രരുടെ കൂടെ പിന്തുണയിൽ ആണ് നേരത്തെ എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നത്. നിലവിൽ ഒരു സ്വതന്ത്ര ബി.ജെ.പിക്ക് അനുകൂലമാണ്. വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്ന ഇവർക്ക് എതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ട് വന്നേക്കും.

ആലംകോടിനു സമീപം വാഹനാപകടം

ആലംകോടിനു സമീപം വാഹനാപകടം

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആലംകോടിനു സമീപം വാഹനാപകടം. ഇന്ന് പുലർച്ചെ ആലംകോട് കൊച്ചുവിളയ്ക്കു സമീപം സാധനങ്ങളും കയറ്റി വന്ന മിനി ടെമ്പോ വാൻ ഫുട്പാത്തിലേയ്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ആറ്റിങ്ങൽ പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.