by liji HP News | Mar 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാൻ്റിൽ ഹരിതകർമ്മസേനക്ക് പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങി. ഒ.എസ്.അംബിക എംഎൽഎ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മിനി എംസിഎഫ് ൻ്റെ താക്കോൽ ദാനവും നിർവ്വഹിച്ചു. പ്ലാൻ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവിട്ടാണ് 700 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഗ്രീൻ ഫെസിലിറ്റി സെൻ്റെർ നഗരസഭ ഒരുക്കിയിട്ടുള്ളത്. ഹരിതകർമ്മ സേനയുടെ ഓഫീസ് സേവനങ്ങളും യൂസർ ഫീസ് ഉൾപ്പടെയുള്ള പണമിടപാടുകളും നഗരസഭ ഓഫീസിൽ നിന്നും ഉടനെ ഈ കെട്ടിടത്തിലേക്ക് മാറ്റും.
കൂടാതെ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിനു വേണ്ടി ശുചിത്വമിഷൻ്റെയും, ധനകാര്യ കമ്മീഷൻ്റെയും സംയോജിത ഫണ്ടിൽ നിന്നും പതിനേഴര ലക്ഷം രൂപ ചിലവിട്ടാണ് 31 വാർഡുകളിലും മിനി എംസിഎഫുകളും സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എസ്.ഷീജ, എസ്.ഗിരിജ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികളായ എം.താഹിർ, ശങ്കർ.ജി, അസി എഞ്ചിനീയർ താജുനിസ്സ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ രിവികുമാർ, ദിവ്യ, സലീന, ബിജു, മുഹമ്മദ് റാഫി, ഹരിതകർമ്മസേന കോഡിനേറ്റർമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ വി.എസ്.നിതിൻ യോഗത്തിനു നന്ദി പറഞ്ഞു.
by liji HP News | Mar 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ കുട്ടികൾ പൊതു ഇടങ്ങളിൽ പഠനോത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള, ആറ്റിങ്ങൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി, അവനവഞ്ചേരി ജംഗ്ഷൻ, വലിയകുന്ന് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നടന്നത്. 2023- 24 അധ്യയനവർഷം കുട്ടികൾ സ്വായത്തമാക്കിയ അക്കാദമികവും അക്കാദമികേതരവുമായ ശേഷികളുടെ പ്രകടനമാണ് പൊതുജനമധ്യത്തിൽ അവതരിപ്പിച്ചത്.


അവനവഞ്ചേരി ജംഗ്ഷനിൽ നടന്നപരിപാടി നഗരസഭാ അധ്യക്ഷ അഡ്വക്കേറ്റ് എസ് കുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ചിത്രകുമാർ അധ്യക്ഷനായി. ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർ രാജഗോപാലൻ പോറ്റി, ബി.ആർ. സി പ്രതിനിധി മായ, എം പി ടി എ പ്രസിഡന്റ് ജാസ്മിൻ എന്നിവർ ആശംസ അർപ്പിച്ചു.
സ്കൂൾ വിദ്യാർത്ഥിയായ ശ്രീദേവ് ഹരീഷ്, താൻവരച്ച നഗരസഭാധ്യക്ഷയുടെ ചിത്രം ഉദ്ഘാടകയ്ക്ക് സമ്മാനിച്ചു. ചിത്രപ്രദർശനം, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ പ്രമേയമായ കവിതകളുടെ ദൃശ്യാവിഷ്കാരം, നാടകാവതരണം, റേഡിയോ നാടകം, ചിത്രകാരന്റെ അനുഭവം പങ്കുവയ്ക്കൽ എന്നിവ ജനശ്രദ്ധ പിടിച്ചുപറ്റി. അനിൽകുമാർ കെ, സുജാറാണി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ പിടിഎ, എസ്. എം.സി പ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾഎന്നിവർ പങ്കെടുത്തു.
by liji HP News | Mar 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സന്തോഷ് ആറ്റിങ്ങൽ എഴുതി വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 33 കഥകളുടെ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചലച്ചിത്ര താരം ശ്രീനിവാസൻ നിർവ്വഹിച്ചു.
സന്തോഷ് ആറ്റിങ്ങൽ രചിച്ച 33 കഥകളുള്ള നർമ്മ കഥാ സമാഹാരത്തിൻ്റെ കവർ പ്രകാശനം കഴിഞ്ഞ ദിവസം പ്രശസ്ത നടനും, തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഉദിയന്നൂരിൽ വച്ച് നിർവഹിച്ചു. കഥാകൃത്തിനൊപ്പം നടൻ സാജു ആറ്റിങ്ങൽ, തിരക്കഥാകൃത്ത് ഷിജു നമ്പ്യത്ത് തുടങ്ങിയവർ സംബന്ധിച്ചു.
by liji HP News | Mar 4, 2024 | Latest News, ജില്ലാ വാർത്ത
മലയാളത്തിന്റെ സൂപ്പർസ്റ്റാറാണ് മമ്മൂട്ടി. തന്റെ നടനമികവുകൊണ്ട് ഓരോ സിനിമകളിലും ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. എന്നാൽ സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി ആരാകുമായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നടി മല്ലിക സുകുമാരന് ഇതിന് കൃത്യമായ ഉത്തരമുണ്ട്.സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടിയിപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇത് പറഞ്ഞത്. മമ്മൂട്ടി ചില്ലറ വക്കീൽ ആയിരുന്നില്ല എന്നാണ് താരം പറഞ്ഞത്.
‘മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും’- മല്ലിക സുകുമാരൻ പറഞ്ഞു.
എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ ആളാണ് മമ്മൂട്ടി. തുടർന്ന് രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം.
by liji HP News | Mar 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്.
2019 സെപ്റ്റമ്പര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : – 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.
50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു. 2019 സെപ്റ്റമ്പര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ – 40 വയസു വരെ കാലാവധി.
by Midhun HP News | Mar 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അഭിഭാഷകൻ ബാർ അസോസിയേഷൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ മരണക്കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനായ വാമനപുരം അമ്പിളി ഹില്ലിൽ വി.എസ് അനിൽ (60) ആണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.
സർവീസിൽ നിന്നും വിരമിച്ച ശേഷം അഭിഭാഷക വൃത്തിയിൽ പ്രവേശിച്ച വ്യക്തിയാണ് അനിൽ. ഇദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്ന ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകരുടെ പീഡനം മൂലമാണ് ആത്മഹത്യചെയ്യുന്നതെന്നു ഇദ്ദേഹത്തിന്റെ മരണക്കുറിപ്പിലുണ്ട്. അഭിഭാഷകൻ്റെ മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കി വെഞ്ഞാറമൂട് പൊലീസ്, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനയച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Recent Comments