മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്കു പൂവണത്തുംമൂട് മണികണ്ഠനെ തിരഞ്ഞെടുത്തു

മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്കു പൂവണത്തുംമൂട് മണികണ്ഠനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ചെയമാൻ സ്ഥാനം ബി.ജെ.പിയിക്ക്. നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയുടെ പൂവണത്തും മൂട് മണികണ്ഠനു ചെയമാൻ സ്ഥാനം ലഭിച്ചത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ. പിയിൽ നിന്നും പൂവണത്തുംമൂട് മണികണ്ഠനും, ഇടത് മുന്നണിയിൽ നിന്ന് സുചിതയും, കോൺഗ്രസിൽ നിന്ന് അനിൽകുമാറും മത്സര രംഗത്ത് ഉണ്ടായിരുന്നു.

തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ പൂവണത്തും മൂട് മണികണ്ഠനും, സൂചിതയ്ക്കും 2 വോട്ടുകൾ വീതവും, അനിൽകുമാറിന് ഒരു വോട്ടും ലഭിച്ചു. തുല്യ വോട്ടുകൾ നേടിയ രണ്ട് സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ ബി.ജെ.പിയിലെ പൂവണത്തുംമൂട് മണികണ്ഠൻ തിരത്തെടുക്കുകയായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന സി.പി.ഐ അംഗം പള്ളിയറ ശശി പാർട്ടി നിർദേശം അനുസരിച്ച് അടുത്തിടെ രാജി വച്ചിരുന്നു. ഇതോടെയാണ് ചെയമാൻ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി യും കോൺഗ്രസും പ്രത്യേകം നൽകിയ പ്രസിഡൻ്റിനെതിരെയുള്ള
അവിശ്വാസം 22 ന് ചർച്ചയും വോട്ടെടുപ്പും നടക്കും.

വെഞ്ഞാറമൂട് ശശി അന്തരിച്ചു

വെഞ്ഞാറമൂട് ശശി അന്തരിച്ചു

തിരുവന്തപുരം: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്.
അതിന് പിന്നാലെ ആര്‍എസ്പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ബിജെപിയിലെത്തി. അമിത് ഷാ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ബിജെപി പ്രവേശം. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

ഭാര്യ: ദേവസ്വം ബോർഡ് മുൻ അസിസ്റ്റന്റ് കമ്മീഷണർ വിമലദേവി.
മക്കൾ: സിനി, അനു, ആശ.
മരുമക്കൾ: സുരേഷ്, ബൈജു, അമൽ

മുതലപ്പൊഴി വികസനം: കേന്ദ്രത്തിന് സമർപ്പിക്കാൻ 164 കോടിയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ

മുതലപ്പൊഴി വികസനം: കേന്ദ്രത്തിന് സമർപ്പിക്കാൻ 164 കോടിയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ തയ്യാറാക്കി.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ പ്രവേശന കവാടത്തിൽ അടിക്കടി തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച്
കേന്ദ്ര സർക്കാർ സ്ഥാപനമായ സി.ഡബ്ല്യൂ.പി.ആർ.എസിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിരിക്കുന്നത്. ഇത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായം പരിഗണിച്ച് തയാറാക്കിയ റിപ്പോർട്ടാണെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേപുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം മുൻ പദ്ധതി രേഖയിൽ ഉൾപ്പെട്ടിരുന്ന പുതിയ വാർഫ്, ലേലപ്പുര, വാട്ടർടാങ്ക്, വിശ്രമ മുറികൾ ടോയ്‌ലെറ്റ് ബ്ലോക്ക്, കടകൾ, റോഡിന്റെയും പാർക്കിങ് ഏരിയയുടെയും നവീകരണം, വൈദ്യുതീകരണ ജലവിതരണ പ്രവൃത്തികളുടെ നവീകരണം എന്നീ പ്രധാന ആവിയങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

മുതലപ്പൊഴി വികസനത്തിനായി ഹാർബർ എഞ്ചിനീയറിങ് വകുപ്പ് പദ്ധതി രൂപരേഖ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രസഹായം തേടി കേരളം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസലിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ ഇത് മടക്കി നൽകുകയും വിശദമായ റിപ്പോർട്ട്‌
ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഈ ആവശ്യം മുന്നോട്ട് വച്ച് മാസങ്ങൾ കഴിഞ്ഞും സംസ്ഥാന സർക്കാർ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു.

ഇത് സംബന്ധമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ മുതലപ്പൊഴി ഫിഷിംങ് ഹാർബറിന് കേന്ദ്ര സഹായത്തിനായി കേരളം പുതിയ പ്രൊപോസൽ സമർപ്പിക്കേണ്ടതുണ്ടെന്ന് പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ മറുപടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി രൂപ രേഖ തയ്യാറാക്കി സമർപ്പിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യറായത്.

ഹാർബർ എഞ്ചിനീയറിങ് വകുപ്പ് തയ്യാറാക്കിയ പദ്ധതി രേഖ മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും സംഘവും മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തി കൈമാറുകയായിരുന്നു. ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, എം.എൽ.എമാരായ വി.ജോയി, വി.ശശി, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് ഐഎഎസ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞി മമ്മു പർവത്ത്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ ജി.എസ് എന്നിവരും പങ്കെടുത്തു.

ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളേജിലെ  പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടന്നു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു ശിലാസ്ഥാപനം നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഷാജിൽ അന്ത്രു സ്വാഗതവും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ് മുഖ്യപ്രഭാഷണവും നടത്തി.

കോളജ് അങ്കണത്തിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ്. കുമാരി, പി.ഡബ്ല്യൂ.ഡി (ബിൽഡിംഗ്സ്) എക്സിക്യൂട്ടീവ് എഞ്ചിനിയർ അജിത് കുമാർ വി.എസ്, നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, വാർഡ് കൗൺസിലർ വി. സുധർമ്മ, പി.റ്റി.എ വൈസ് പ്രസിഡന്റ് ജി. രാജ്മോഹൻ, ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം . മുരളീധരൻ, ഓട്ടോമൊബൈൽ എച്ച്.ഒ.ഡി പി. പ്രേംജിത്ത്, കോളജ് യൂണിയൻ ചെയർമാൻ ആരോമൽ എസ്. ആർ എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ എച്ച്.ഒ.ഡി എസ്. ജയറാം നന്ദി രേഖപ്പെടുത്തി.

മുതലപ്പൊഴിയിൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി

മുതലപ്പൊഴിയിൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി

അഞ്ചുതെങ്ങ്: മുതലപ്പൊഴിയിൽ ഹാർബർ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി. അഴിമുഖ ചാലിലെ മണൽ നീക്കം മന്ദഗതിയിലായതോടെ മത്സ്യബന്ധനം ഭാഗികമായി നിലയ്ക്കുകയും അപകട സാധ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹാർബർ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.

അഴിമുഖത്തെ മണൽ നീക്കമടക്കമുള്ള കാര്യങ്ങളിലെ നിലവിലെ പുരോഗതി വിലയിരുത്താനാണ് സംഘം എത്തിയത്. നിലവിൽ അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യുവാനായി ബാർജ് ലോഡിങ്ങിന് മൂന്ന് മണിക്കൂറോളം സമയമാണ് വേണ്ടിവരുന്നത്. ഇതിനായി നിലവിലുള്ള ബാർജ് കൂടാതെ ഒരു ബർജ് കൂടി എത്തിച്ച് മണൽ നീക്കം കാര്യക്ഷമമാക്കുവാൻ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ അദാനി ഗ്രൂപ്പ്‌ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.

2000 m ക്യുബ് മണൽ ദിവസവും നീക്കണം ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി മണ്ണുമാന്തിയുടെ ബക്കറ്റ് സൈസ് കൂട്ടുവാനും, നീക്കം ചെയ്യുന്ന മണൽ വടക്ക് ഭാഗത്ത് (താഴമ്പള്ളി) നിക്ഷേപിക്കുവാനുമാണ് തീരുമാനം. എന്നാൽ മണൽ നീക്കം വേഗത്തിലാക്കുവാൻ ട്രെഡ്ജ്ജർ എത്തിക്കണമെന്ന ആവിശ്യം മത്സ്യത്തൊഴിലാളികൾ വീണ്ടും മുന്നോട്ട് വച്ചു.

അടുത്ത ആഴ്ചയോടെ സംഘം വീണ്ടും മുതലപ്പൊഴി സന്ദർശിച്ച് നിലവിൽ എടുത്ത തീരുമാനങ്ങൾ കാര്യക്ഷമമാണോ എന്നത് പരിശോധിക്കുകയും, കാര്യക്ഷമല്ലെന്ന് കണ്ടാൽ ട്രെഡ്ജ്ജർ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.

ഹാർബർ വകുപ്പ് ചീഫ് എഞ്ചീനിയർ മുഹമ്മദ് അൻസാരി, എക്സിക്യൂട്ടീവ് എഞ്ചീനീയർ അനിൽകുമാർ, സൂപ്രണ്ട് എഞ്ചീനിയർ കുഞ്ഞുമമ്മു പറവത്ത്, അദാനി ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഓഫീസർ സുനിൽ കുമാർ, അദാനി പ്രതിനിധി ഹെബിൻ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ പ്രവീൺ ആർ വി, ഹരികുമാർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ വല്ലെരിയൻ ഐസക്ക്, നജീബ് തോപ്പിൽ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം 2024 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ നടക്കും. ഉത്സവത്തിന്റെ ഒന്നാം ദിവസം ക്ഷേത്ര ചടങ്ങുകൾക്കു പുറമെ ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം മൂന്നിന് പറശ്ശിനി ക്കടവ് മുത്തപ്പൻ തെയ്യം, അലങ്കാര ദീപാരാധന, സായാഹ്‌ന ഭക്ഷണം, തിരുവാതിരക്കളി, ക്ലാസ്സിക്കൽ സിനിമാറ്റിക് ഡാൻസ് എന്നിവ നടക്കും.

രണ്ടാം ദിവസം അന്നദാനം, രാത്രി 7 നു ഭജൻസ്, സായാഹ്‌ന ഭക്ഷണം, നാടകം, മൂന്നാം ദിവസം അന്നദാനം, വൈകുന്നേരം 6.30 നു ദീപക്കാഴ്ച(മന്ത്രി വി ശിവൻകുട്ടി ഭദ്ര ദീപം തെളിയിക്കും), 8 നു സാംസ്‌കാരിക സമ്മേളനം, സായാഹ്‌ന ഭക്ഷണം, തിരുവാതിരക്കളി, നാട്യാർച്ചന, നാലാം ദിവസം രാവിലെ 9 നു പൊങ്കാല, 10 നു പ്രഭാത ഭക്ഷണം, വൈകുന്നേരം 4.30 നു ഗാനമേള, 5.30നു പ്രൗഢഗംഭീര ഘോഷയാത്രയും നടക്കും. തുടർന്ന് ഊട്ടുപാട്ട് ആരംഭം, നെയ്യാണ്ടി മേളം, വെളുപ്പിന് 4 മണിയ്ക്ക് പൂപ്പട സമർപ്പണവും ഉണ്ടാകും

അഞ്ചാം ദിവസം പതിവ് ക്ഷേത്ര ചടങ്ങുകൾക്കു ശേഷം 9നു ഊട്ടുപാട്ടും തമ്പുരാൻ വെളിച്ചപ്പാടും, 11 നു ഉച്ചബലി, ഉച്ചയ്ക്ക് 2നു നടക്കുന്ന ഗുരുസിയോട് കൂടി ഉത്സവം സമാപിയ്ക്കും