വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു

വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു

വർക്കല: അയിരൂർ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് വൈകിട്ടോടെ കോടതി ഹാജരാക്കാൻ എത്തിച്ചപ്പോൾ കുഴഞ്ഞുവീണ് മരിച്ചത്. അയിരൂരിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. മോഷണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ഇയാളെ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന.

കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.

കെഎസ്‌ആർടിസി ജീവനക്കാരന്റെ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി

കെഎസ്‌ആർടിസി ജീവനക്കാരന്റെ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി

ആറ്റിങ്ങൽ: കെഎസ്‌ആർടിസി ജീവനക്കാരന്റെ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി കീഴാറ്റിങ്ങൽ സ്വദേശിയും വെഞ്ഞാറമൂട് ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടറുമായ അജിത്ത് കുമാറിൻ്റെ KL 16 V 1827 യമഹ ഫാസിനോ എന്ന ഇരുചക്ര വാഹനമാണ് കെഎസ്ആർടിസിയുടെ ആറ്റിങ്ങൽ ഡിപ്പോയിൽ വച്ച് കഴിഞ്ഞ ദിവസം മോഷണം പോയത്.

എല്ലാ ദിവസവും തന്റെ ഇരുചക്ര വാഹനം ആറ്റിങ്ങൽ ഡിപ്പോയിൽ വെച്ചശേഷം കെഎസ്ആർടിസി ബസ്സിലാണ് അജിത് കുമാർ ജോലിസ്ഥലമായ വെഞ്ഞാറമൂട്ടിൽ പോകുന്നത് പതിവ് പോലെ കഴിഞ്ഞ ദിവസം രാവിലെ ആറ്റിങ്ങൽ ഡിപ്പോയിൽ വാഹനം വെച്ച ശേഷം ജോലിക്ക് പോയിരുന്നു. ജോലി കഴിഞ്ഞു വൈകുന്നേരം മടങ്ങി എത്തുകയും പാർക്ക് ചെയ്തിരുന്നിടത്ത് വാഹനം കാണാതാവുകയുമായിരുന്നു. തുടർന്ന് പരിസര പ്രദേശങ്ങളിൽ എല്ലാം തിരിച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അജിത് കുമാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്തു

അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്തു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്ന അംഗൻവാടികൾക്ക് മിക്സി എന്ന പദ്ധതിയിലൂടെ മിക്സി വിതരണം ചെയ്തു.
വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർ മാൻ ജി തുളസീദാൻപിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു

ചിത്ര പ്രദർശനം നാളെ ടൗൺ യു പി എസിൽ

ചിത്ര പ്രദർശനം നാളെ ടൗൺ യു പി എസിൽ

ആറ്റിങ്ങൽ: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്രപ്രദർശനം, നാളെ വെകുന്നേരം 3 നു ആറ്റിങ്ങൽ ടൗൺ യു പി എസിൽ നടക്കും. പ്രമുഖ ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. ചിത്രപ്രദർശനത്തിൽ മറ്റു പ്രമുഖ ചിത്രകാരന്മാരും പങ്കെടുക്കും.

സ്റ്റിക്കര്‍ നിര്‍ബന്ധം: 791 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധന

സ്റ്റിക്കര്‍ നിര്‍ബന്ധം: 791 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധന

തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.

120 സ്ഥാപനങ്ങള്‍ക്ക് നേരെ അഡ്ജ്യൂഡിക്കേഷന്‍ നടപടി സ്വീകരിക്കും.ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഹോട്ടലുകള്‍ ഉള്‍പ്പെടെ ഭക്ഷണ പാഴ്‌സലുകള്‍ നല്‍കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധിയുള്‍പ്പടെ പ്രദര്‍ശിപ്പിക്കുന്ന സ്റ്റിക്കറോ ലേബലോ നിര്‍ബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. പായ്ക്ക് ചെയ്യുന്ന തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ ലേബലിലുണ്ടാകണം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണമെന്നാണ്.

പാഴ്‌സല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതാണ്. ലേബല്‍ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. സമയ പരിധി കഴിഞ്ഞ് കഴിക്കുന്ന പാഴ്‌സല്‍ ഭക്ഷണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലേബല്‍ പതിക്കാതെയുള്ള പാഴ്‌സല്‍ വില്‍പന നിരോധിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. അഡ്ജ്യൂഡിക്കേഷന്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ തുടര്‍ നടപടികള്‍ സ്വീകരിച്ച് ആര്‍ഡിഒ കോടതികള്‍ മുഖേന കേസുകള്‍ ഫയല്‍ ചെയ്യും.

പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.