ആചാരാനുഷ്ഠാനങ്ങളുടെ നിറവില്‍ തിരുവാറാട്ട്കാവില്‍ അരിയിട്ട് വാഴ്ച

ആചാരാനുഷ്ഠാനങ്ങളുടെ നിറവില്‍ തിരുവാറാട്ട്കാവില്‍ അരിയിട്ട് വാഴ്ച

ആറ്റിങ്ങല്‍: ആചാരാനുഷ്ഠാനങ്ങളുടെ പെരുമയില്‍ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തില്‍ അരിയിട്ടുവാഴ്ച നടന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതയായ തിരുവാറാട്ട്കാവ് ദേവിക്കു മുന്നില്‍ ആണ്ട്തോറും മകരമാസം 9 ന് നടക്കുന്ന ചടങ്ങിന് കേരളത്തിന്റെ സാസ്‌കാരിക ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. രാജസ്ഥാനീയന്‍ മൂലംതിരുനാള്‍ രാമവര്‍മ്മയാണ് അരിയിട്ടുവാഴ്ചക്കായി ചൊവ്വാഴ്ച ക്ഷേത്രത്തില്‍ ഉടവാളേന്തിയെത്തിയത്. തന്ത്രി കാട്ടുമാടം പ്രവീണ്‍നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ആചാരവും വിശ്വാസവും കാര്‍ഷികസംസ്‌കാരത്തിന്റെ കരുതലുകളും ഇഴചേര്‍ന്ന്കിടക്കുന്ന ചടങ്ങിന് സാക്ഷികളാകാന്‍ നൂറുകണക്കിന് ഭക്തരാണ് ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയത്. നാടിന്റെയും നാട്ടുകാരുടെയും അഭിവൃദ്ധിക്കായി തിരുവിതാംകൂര്‍ രാജാവ് കുടുംബപരദേവതക്ക്മുന്നില്‍ നമ്രശിരസ്‌കനായി നിന്ന് നടത്തുന്ന ചടങ്ങാണ് അരിയിട്ട് വാഴ്ച.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ രാജസ്ഥാനീയന്‍ മൂലംതിരുനാള്‍ രാമവര്‍മ്മയും രാജകുടുംബാംഗങ്ങളും ക്ഷേത്രത്തിലെത്തി. തൊഴുതശേഷം സമീപത്തെ ദിവാന്‍ബംഗ്ലാവില്‍ വിശ്രമിച്ചു. 6-മണിയോടെ ക്ഷേത്രത്തില്‍ ശീവേലി എഴുന്നളളത്ത് തുടങ്ങി. എഴുന്നളളത്ത് ഒടുവിലത്തെ വലത്ത് വന്നപ്പോള്‍ രാജസ്ഥാനീയന്‍ ഉടവാളേന്തി അനുഗമിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനുളളില്‍ പ്രധാനചടങ്ങ് നടന്നു.
കളത്തില്‍ കൊളുത്തിവച്ച നിലവിളക്കിനുമുന്നില്‍ തണ്ഡുലപൂജകള്‍ക്കൊടുവില്‍ മകരക്കൊയ്ത്തിലെ പുന്നെല്ലരി നേദിച്ച്ു. നെട്ടരി മാത്രമാണിതിനെടുക്കുന്നത്. തുടര്‍ന്ന് ഈ അരി ദേവിക്ക് അഭിഷേകം ചെയ്തു. വിഗ്രഹത്തില്‍ വീണ് നിലത്ത് വീഴുന്ന അരി രാജസ്ഥാനീയന്റെ ശിരസില്‍ അഭിഷേകം ചെയ്തു. ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ തന്ത്രി കാട്ടുമാടം പ്രവീണ്‍നമ്പൂതിരി പ്രസാദം നല്കിയതോടെ വ്യാഴാഴ്ചത്തെ ചടങ്ങുകള്‍ സമാപിച്ചു. ബുധനാഴ്ച വലിയവിളക്കോടെ ഈ വര്‍ഷത്തെ അരിയിട്ട്വാഴ്ച ചടങ്ങുകള്‍ പൂര്‍ണമാകും.
ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ പൂയംതിരുനാള്‍ ഗൗരിപാര്‍വ്വതീഭായി, അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീഭായി, പൂരുരുട്ടാതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, അശ്വതി തിരുനാള്‍ രാമവര്‍മ്മ, അവിട്ടംതിരുനാള്‍ആദിത്യവര്‍മ്മ, ഡോ.ഗിരിജാവര്‍മ്മ, ലക്ഷ്മി വര്‍മ്മ, ഗൗരി വര്‍മ്മ, തിരുവാതിരതിരുനാള്‍ ലക്ഷ്മീഭായി, ഒ.എസ്.അംബിക എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അജികുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.എന്‍.രാമന്‍, വര്‍ക്കല അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍.ലേഖ, വര്‍ക്കല എ.ഒ. എസ്.അനിതകുമാരി, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളം മറ്റൊരു നേട്ടത്തിന് അരികില്‍; നവംബര്‍ ഒന്നോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റില്‍ സാക്ഷരതാ സംസ്ഥാനം

കേരളം മറ്റൊരു നേട്ടത്തിന് അരികില്‍; നവംബര്‍ ഒന്നോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റില്‍ സാക്ഷരതാ സംസ്ഥാനം

തിരുവനന്തപുരം: നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.

വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ ആരംഭിച്ചു. എന്‍സിസി, എന്‍എസ്എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. 2024 ഫെബ്രുവരി 1 മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. കില സിലബസ് തയ്യാറാക്കി കഴിഞ്ഞു.

ഓഗസ്റ്റ് മാസം പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിര്‍ണയം നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ മാസം നടക്കും. സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിന്ന് നടത്തും. യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവരും സംസാരിച്ചു.

കിഴുവിലം ഇടയാവണത്ത് കെ സ്റ്റോർ ആരംഭിച്ചു

കിഴുവിലം ഇടയാവണത്ത് കെ സ്റ്റോർ ആരംഭിച്ചു

കിഴുവിലം: കിഴുവിലം ഇടയാവണത്ത് കെ സ്റ്റോർ ആരംഭിച്ചു. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചുകൊണ്ട് കൂടുതൽ സേവനങ്ങളും, സാധനങ്ങളും ഒരു കുടക്കീഴിൽ റേഷൻ കടവഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളസർക്കാർ ആവിഷ്കരിച്ച കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്‌റ്റോറിൻ്റെ ഉദ്ഘാടനം നടന്നു.

ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം ഇടയാവണത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി. 359-ാം നമ്പർ റേഷൻ കടയെ പരിവർത്തനം ചെയ്‌തുകൊണ്ട് ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സപ്ലൈസ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഗവൺമെൻറ് ടൗൺ യുപിഎസിൽ പെൺകുട്ടികൾക്ക് ഉള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടന്നു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പിറ്റിഎ പ്രസിഡൻ്റ് മാനസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ അജികുമാർ, ബി.ആർ സി കോ ഓർഡിനേറ്റർ കൃഷ്ണ, പിടിഎ വൈസ് പ്രസിഡൻറ് സലീന, സീനിയർ അസിസ്റ്റൻറ് സീമ, എസ് എസ് ആർ ജി കൺവീനർ ബീന, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചോദ്യപേപ്പർ അച്ചടിക്കാൻ വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

ചോദ്യപേപ്പർ അച്ചടിക്കാൻ വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ തീരുമാനം. ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ പിരിക്കാൻ ആണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളിൽ നിന്ന് ചോദ്യപേപ്പറിന് പണം ഈടാക്കുന്നത് ഇതാദ്യമായാണ്.

എസ്‌സി – എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.

ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്ന സര്‍ക്കാര്‍ എന്നാണ് കെഎസ്‍യു വിശേഷിപ്പിച്ചത്. ഈ നീക്കം തടയുമെന്നും കെഎസ്‍യു വ്യക്തമാക്കി.

മേലാറ്റിങ്ങൽ സ്വദേശി റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുന്നു

മേലാറ്റിങ്ങൽ സ്വദേശി റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുന്നു

ആറ്റിങ്ങൽ: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ ആറ്റിങ്ങൽ മേലാറ്റിങ്ങൽ സ്വദേശിയായ എ എം അമലിന് അവസരം ലഭിച്ചിരിക്കുന്നു. ഇതിനായി അമൽ ജനുവരി 23 ന് ഡൽഹിയിലേക്ക് യാത്രയാകും. മേലാറ്റിങ്ങൾ ശിവക്ഷേത്രത്തിനു സമീപം എ എം നിവാസിൽ സാമൂഹ്യപ്രവർത്തകനായ സി വി അനിൽകുമാറിൻ്റേയും മിനി അനിൽകുമാറിന്റെയും മകനാണ് എ എം അമൽ.

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ് അമൽ. ഡൽഹിയിലേക്ക് പോകുന്ന അമലിനെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും. തിരുവനന്തപുരം ജില്ലയിൽ നിന്ന് 14 വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.