കെറ്റിസിറ്റി ഹോസ്പിറ്റലിൽ അധ്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഓപ്പറേഷൻ തിയേറ്ററുകൾ, ലാബ് തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ

കെറ്റിസിറ്റി ഹോസ്പിറ്റലിൽ അധ്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഓപ്പറേഷൻ തിയേറ്ററുകൾ, ലാബ് തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ

വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള കെ റ്റി സി റ്റി ഹോസ്പിറ്റലിൽ കാത്ത് ലാബ്, ബി എസ് സി എം എൽ ടി കോഴ്സ്, പുതിയ ബ്ലോക്കുകൾ, അധ്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിയ്ക്ക് നടക്കും. കാത്ത് ലാബ്, ബി എസ് സി എം എൽ ടി കോഴ്സ് എന്നിവയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിയ്ക്കും.

ഒപ്പം പുതിയ ബ്ലോക്കുകളുടെയും ഓപ്പറേഷൻ തിയേറ്ററുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും നിർവഹിയ്ക്കും. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക അധ്യക്ഷയാകും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മിലടി. കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്. ഇതിന്റെ പേരില്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. ഒരാള്‍ ജയിക്കും വരെ സംഘര്‍ഷം തുടര്‍ന്നു. സംഘത്തിലെ മറ്റംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തമ്മിലടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍
പൊലീസ് അന്വേഷണം ആരംഭിച്ചു.

ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരനായ അന്തേവാസി മരിച്ചു; ക്രൂരമർദനമെന്നു ആരോപിച്ച് ബന്ധുക്കൾ, നിഷേധിച്ച് അനാഥാലയം

ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരനായ അന്തേവാസി മരിച്ചു; ക്രൂരമർദനമെന്നു ആരോപിച്ച് ബന്ധുക്കൾ, നിഷേധിച്ച് അനാഥാലയം

ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരനായ അന്തേവാസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അനാഥാലയത്തിൽ നേരിട്ട ക്രൂരമായ മർദനമാണു മരണകാരണം എന്നാരോപിച്ചു ബന്ധുക്കൾ. എന്നാൽ ആരോപണം നിഷേധിച്ചിരിയ്ക്കുകയാണ് അനാഥാലയം. സംഭവത്തിന്മേൽ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചൽ മറ്റത്തിക്കോണം പടിഞ്ഞാറ്റിൻകര ജോ ഭവനിൽ ജോമോനാണ് (27) ചികിത്സയിൽ കഴിയവേ മരിച്ചത്.

കീടനാശിനി ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി മാതാവും ബന്ധുക്കളും പറഞ്ഞു. ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്
ഇങ്ങനെ… ഭിന്നശേഷിക്കാരനായ ജോമോൻ 20 വർഷത്തോളമായി ആറ്റിങ്ങലിലുള്ള ഡോ. അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ ‌ഫോർ ദ് മെന്റലി ചല‍ഞ്ച്ഡ് ആൻഡ് റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസിയായിരുന്നു. മാതാവ് വൈ.മോളിക്കുട്ടി, പ്രവാസിയും വിവാഹിതയായ സഹോദരി കല്ലുവാതുക്കൽ വേളമാനൂരിലുമാണ്.

നാട്ടിലുള്ള മാതാവ് കഴിഞ്ഞ ആഴ്ച കാണാൻ ചെന്നപ്പോൾ വസ്ത്രം പോലും ഇല്ലാതെ അവശ നിലയിലായിരുന്നു ജോമോൻ. ജോമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിൽ ശരീരത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. നട്ടെല്ലിനു പൊട്ടലുണ്ടായിരുന്നെന്നും ന‍െഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

ഭിന്നശേഷിക്കാരനായ അന്തേവാസി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്റർ അധികൃതർ നിഷേധിച്ചി രിയ്ക്കുകയാണ്. ജോമോന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ഒരു മാസം മുൻപു തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും മരുന്നും ചികിത്സയും കൃത്യമായി കൊടുത്തിരുന്നതായും മർദനം എറ്റെന്നുള്ള ആരോപണം തെറ്റാണെന്നും അധികൃതർ പറഞ്ഞു. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. അതിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്രൻ പ്രസിഡൻറ് സ്ഥാനത്ത് നിന്നും രാജിവെച്ചു

പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്രൻ പ്രസിഡൻറ് സ്ഥാനത്ത് നിന്നും രാജിവെച്ചു

പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്രൻ പ്രസിഡൻറ് സ്ഥാനത്ത് നിന്നും രാജിവെച്ചു. ഇത് സംബന്ധിച്ച രാജികത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ഇന്ന് കാലത്ത് കൈമാറി. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഈയിടെ നടന്ന മഞ്ഞപ്പാറ, കാനറ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണക്കാരൻ രാജേന്ദ്രനാണെന്ന് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തി കണ്ടെത്തിയിരുന്നു. ആയതിനാൽ രാജേന്ദ്രൻ രാജിവെക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിൻറ അടിസ്ഥാനത്തിൽ രാജേന്ദ്രൻ രാജി നൽകുകയായിരുന്നു.

മഹാത്മാ അയ്യൻകാളി എവർറോളിംഗ് ട്രോഫി, വടംവലി മഹോത്സവം ഇന്ന്

മഹാത്മാ അയ്യൻകാളി എവർറോളിംഗ് ട്രോഫി, വടംവലി മഹോത്സവം ഇന്ന്

മഹാത്മാ അയ്യൻകാളി സാംസ്‌കാരിക സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാകായിക മത്സരവും മഹാത്മാ അയ്യൻകാളി എവർറോളിംഗ് ട്രോഫി, അഖില കേരള വടംവലി മഹോത്സവം ഇന്ന്.

ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണത്താണ് വടംവലി മത്സരം നടക്കുന്നത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം റിട്ടയേർഡ് ഹെഡ് മാസ്റ്റർ ഗോപി നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ, കിഴുവിലം പഞ്ചായത്ത് വാർഡ് മെമ്പർ ജയന്തികൃഷ്ണ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ നിതിൻ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ 10 മണി മുതൽ വിവിധ കലാകായിക മത്സരങ്ങൾ നടക്കുന്നു. രാത്രി 7 മണിയ്ക്കാണ് പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം നടക്കുന്നത്. ഒന്നാം സമ്മാനം 5111 രൂപയും പോത്തും ട്രോഫിയും, രണ്ടാം സമ്മാനം 8111 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5111 രൂപയും ട്രോഫിയും, നാലാം സമ്മാനം 3111 രൂപയും ട്രോഫിയുമാണ് വിജയികൾക്കുള്ള സമ്മാനം. 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് 2001 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും. 1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല.

മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽകോളജ് സൂപ്രണ്ട് ഉൾപ്പെടുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ല. തുടർന്നാണ് നടപടി. നേരത്തെ ബ്രെഡ് വിതരണവും മെഡിക്കൽ കോളജിൽ നടന്നിരുന്നു അതും ഇപ്പോൾ ലഭിക്കുന്നില്ല.