ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.

പള്ളിക്കൽ പോലീസിന്റെ പിടിയിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി

പള്ളിക്കൽ പോലീസിന്റെ പിടിയിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി

പള്ളിക്കൽ പോലീസിന്റെ പിടിയിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി. കൊലപാതക ശ്രമത്തിന് ജുഡീഷ്യൽ കസ്റ്റഡി യിലായിരുന്ന പള്ളിക്കൽ സ്വദേശി സജിത്ത് ആണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ഇന്നലെ ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.

കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പ്രതിയുടെ സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി പ്രതിയുടെ പുലിയൂർക്കോണത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. മരണ വീട്ടിലേക്ക് കയറിപ്പോയ പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് പള്ളിക്കൽ പോലീസിൻറെ ഊർജിതമായ അന്വേഷണത്തിന്റെ ഫലമായി 3:00 മണിയോടുകൂടി പ്രതിയെ പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു. കസ്റ്റഡിയിൽ നിന്നും ചാടി പോയതിന് സജിത്തിന്റെ പേരിൽ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ ആറ്റിങ്ങൽ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. ബോർഡ് മെമ്പർ വിജയകുമാരി, സിയാദ്, സുമേഷ്, സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, ഗിരിജകുമാരി, സജിൻ എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങൾ, ഓണ സദ്യ, അത്തപ്പൂക്കള മത്സരം, ഓണ സമ്മാന വിതരണം എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു.

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

ആറ്റിങ്ങൽ: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. അഖില (36), അമർ നാഥ് (17), രാഹുൽ (32) എന്നിവർക്ക് ആണ് പരുക്കേറ്റത്. റോഡിൻ്റെ ഇടത് വശം ചേർത്ത് നിർത്തിയിരുന്ന ഇരു ചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അഖിലയും മകനും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന രാഹുലിനും പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തി പരുക്കേറ്റവരെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരുക്കേറ്റ അഖിലയെയും മകനെയും കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഖിലയുടെ കാലിന് പൊട്ടലും മകൻ്റെ മുഖത്ത് ക്ഷതവും മൂക്കിനു പൊട്ടലും ഉണ്ട്. ഇവർ ചികിത്സയിൽ ആണ്.

ആറ്റിൽ ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ആറ്റിൽ ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ 38 കാരനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാലത്തിനു മുകളിൽ നിന്നും ചാടിയ ആലംകോട് ചാത്തൻപറ സ്വദേശി ഷൈജു പ്രാണരക്ഷാർത്ഥം നീന്തിയെത്തി നദിയിലുള്ള ശിവലിംഗത്തിൽ പിടിച്ചു കിടന്നു. ഈ സമയം വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി ആറ്റിങ്ങൽ പോലീസിനെ ഏൽപ്പിച്ചു. ഷൈജു സ്വകാര്യ ബസ് ഡ്രൈവർ ആണെന്ന് പറയപ്പെടുന്നു.

ആനൂപ്പാറയിലെ കൊലപാതകം: മൂന്ന് പേര്‍കൂടി പിടിയിലായി

ആനൂപ്പാറയിലെ കൊലപാതകം: മൂന്ന് പേര്‍കൂടി പിടിയിലായി

ആറ്റിങ്ങല്‍: ആനൂപ്പാറയില്‍ ലഹരിവ്യാപാരസംഘം വക്കം സ്വദേശി ശ്രീജിത്തിനെ (25) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുര്യൻ വിനീത് ഉൾപെടെയുള്ള മുഖ്യ പ്രതികൾ അറസ്റ്റിൽ. കേസില്‍ നേരിട്ട് പങ്കെടുത്ത നാലുപ്രതികളുള്‍പ്പെടെ 13 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 ന് രാത്രിയിലാണ് ലഹരിവ്യാപാരസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ശ്രീജിത്ത് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളുടെ പിന്നാലേ അന്വേഷണസംഘവും നീങ്ങുന്നുണ്ടായിരുന്നു. ഈ നീക്കത്തിലാണ് പ്രതികള്‍ ഓരോരുത്തരായി പോലീസിന്റെ വലയിലായത്. കുരിയനും സംഘവും ഒളിവില്‍ക്കഴിഞ്ഞിരുന്ന അയിലം മയി വള്ളിയിലെ ആളില്ലാത്ത വീട് വളഞ്ഞാണ് പോലീസ് കുര്യനെ പിടികൂടിയത്. വെട്ടുകത്തി, ചൂരൽ തുടങ്ങിയവ കൊണ്ടുള്ള മർദ്ദനവും, തലയ്ക്കേറ്റ പരിക്കുമാണ് ശ്രീജിത്തിന്റെ മരണ കാരണം. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍ (26), ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് അറസ്റ്റിലായത് .
അടുത്ത ദിവസം കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18) എന്നിവരും തുടർന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളവീട്ടില്‍ എം.പ്രണവ് (തുമ്പിടി-29), ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളപുത്തന്‍വീട്ടില്‍ വി.ശ്രീജിത്ത് (ജിത്തു-28) എന്നിവരും പോലീസിന്റെ പിടിയിലായി. ഇടയ്ക്കോട് തെക്കതിൽ വീട്ടിൽ കുര്യൻ എന്ന് വിളിക്കുന്ന വിനീത് (27), കോടലിക്കോണം വിജിതാ ഭവനിൽ വിജിത്ത് (23) മഞ്ഞുമല സ്വദേശി നിപിൻ (28) എന്നിവരാണ് ഇന്നലെ പിടിയിലായത്. സംഭവത്തിൽ തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ കേസുകളിൽ ഇവർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോലീസ് കസ്റ്റഡി ആവശ്യം ഉണ്ടന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഉടൻ ഇവരെ കസ്റ്റഡിയിൽ വാങ്ങും. തിരുവനന്തപുരം നഗരത്തിൽ വിവാഹ വീട്ടിൽ ബോംബ് എറിഞ്ഞത് ഉൾപെടെയുള്ള കേസുകളിൽ കുര്യൻ വിനീത് പ്രതിയാണ്. ഇതിൽ ജാമ്യത്തിൽ ഇറങ്ങി നിൽക്കവേ ആണ് ശ്രീജിത്ത് വധം ഉണ്ടായത്.
നിലവിൽ വലിയ പരിശ്രമങ്ങൾക്ക് ഒടുവിൽ ആണ് മുഖ്യ പ്രതികൾ പിടിയിലായത്. സംഭവ ദിവസം തന്നെ ഇവർ ഇവിടെ നിന്നും ബസ് മുഖാന്തിരം കോഴിക്കോട്ടേക്ക് പോയി. അവിടെ നിന്നും ബാംഗ്ലൂർ എത്തി. പൊലീസ് അവിടെ എത്തിയപ്പോൾ തിരികെ തൃശൂരിലേക്ക്. അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നു. അവിടെ നിന്നും മടങ്ങി എത്തി അയിലത്ത് ആളൊഴിഞ്ഞ വീട്ടിൽ തമ്പടിച്ചപ്പോൾ ആണ് പിടിയിലായത്.
ഇതിനിടെ അഞ്ഞൂറിലധികം മൊബൈൽ നമ്പരുകൾ പോലീസ് നിരീക്ഷിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കീഴിലെ എല്ലാ സർക്കിൾ ഇൻസ്പെക്ടർമാരയും ഇതിൻ്റെ അന്വേഷണത്തിന് വിനിയോഗിച്ചു. ഇതിന് പുറമെ റൂറൽ എസ്.പിയുടെ പ്രത്യേക സ്ക്വാഡിൻ്റെ സേവനവും ഉപയോഗിച്ചു. ഇതിന് ഒടുവിൽ ആണ് പോലീസിനെ വലച്ചു ആസൂത്രിതമായി അന്വേഷണം വരെ വഴി തെറ്റിച്ച പ്രതികൾ പിടിയിലാകുന്നത്.