വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

തിരുവനന്തപുരം വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടി.പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ പോലീസ് 2020 -ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂർ സ്വദേശി അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വർക്കല കോടതിയിൽ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിർത്തിയിരുന്ന പ്രതി പതി വരാന്തയിലേക്ക് നടന്ന് പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടി.

അജിത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട പൊലീസ് പിന്നാലെ ഓടി. വർക്കല സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി റോഡിൽ വച്ചാണ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വർക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരും നഴ്സുമാരും പ്രതികളാകും

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരും നഴ്സുമാരും പ്രതികളാകും

കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും പൊലീസ് തീരുമാനിച്ചു.

ഉമ്മന്‍ചാണ്ടിയുടെ സ്മാരകം അടിച്ചുതകര്‍ത്തു; അന്വേഷണം

ഉമ്മന്‍ചാണ്ടിയുടെ സ്മാരകം അടിച്ചുതകര്‍ത്തു; അന്വേഷണം

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരക്ക് സമീപം പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മാരകം തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.

സ്മാരകവും സ്തൂപവും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ഡിവൈഎഫ്‌ഐ നിഷേധിച്ചിട്ടുണ്ട്.

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1892 ഡോളര്‍ വരെ എത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5445 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ കുറഞ്ഞ് 43,560 രൂപയുമായിരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5410 രൂപയിലും പവന് 43280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നത്തേത്.

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞു; ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള തുകയുമായി പ്രതിയുടെ ഉമ്മ

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞു; ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള തുകയുമായി പ്രതിയുടെ ഉമ്മ

കോട്ടയം: പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കുന്നത് മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീറിന്റെ ഉമ്മ. കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ വച്ച് തുക കൈമാറും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഎം സിഒടി നസീറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി പിന്തുണയോടെ തലശേരിയില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാമ്പാടി ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ഇന്ന് രാവിലെ 11 മണിയോടെ പത്രിക സമര്‍പ്പിക്കും.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ആര്‍ഡിഒയ്ക്ക് മുന്‍പാകെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളില്‍ മത്സരിക്കുന്നത്. ജെയ്ക്കിന് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഡിവൈഎഫ്‌ഐ ആയിരുന്നു.

പ്രണയം നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു; 20 കാരന്‍ അറസ്റ്റില്‍

പ്രണയം നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു; 20 കാരന്‍ അറസ്റ്റില്‍

മുംബൈ: പ്രണയം നിരസിച്ച 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 20 കാരന്‍ ആദിത്യ കാംബ്ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സ്‌റ്റെയര്‍കേസ് കയറുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി അമ്മയെ തള്ളിമാറ്റി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു.

പ്രതിയുടെ ആക്രമണത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നെഞ്ചിലടക്കം എട്ടോളം കുത്തേറ്റ പെണ്‍കുട്ടി സ്റ്റെയര്‍കേസില്‍ തന്നെ കുഴഞ്ഞു വീണു. അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍രണ്ടു വട്ടവും പെണ്‍കുട്ടി നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.