വെഞ്ഞാറമൂട് വാഹനാപകടം; അഞ്ചു പേർക്ക് പരിക്ക്

വെഞ്ഞാറമൂട് വാഹനാപകടം; അഞ്ചു പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം എതിരെ വന്ന ജീപ്പിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പൊലീസ് ട്രെയിനിയായ ആര്യംകോട് വിട്ടിയോട് സ്വദേശി അഭിലാഷ് (29),
ജീപ്പിൽ ഉണ്ടായിരുന്ന അരുൺ, രാധ, മനോജ് , സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ പിരപ്പൻ കോട് പെട്രോൾ പമ്പിന് സമീപം വച്ചാണ് സംഭവം. അഭിലാഷ് സഞ്ചരിച്ചിരുന്ന മാരുതി കാർ നിയന്ത്രണം വിട്ട് മരത്തിത്തിൽ ഇടിച്ച ശേഷം എതിരെ വന്ന ബൊലേറൊ ജീപ്പിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തൽ കാർ പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

റേഡിയോ ജോക്കി രാജേഷ് വധം: പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

റേഡിയോ ജോക്കി രാജേഷ് വധം: പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസിലെ ഒമ്പതു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുതെ വിട്ടത്. 2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്.

കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്.

സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം. കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

വൈദ്യുതി നിരക്ക് കൂടുമോ?; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം

വൈദ്യുതി നിരക്ക് കൂടുമോ?; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍, വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം.

ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു.
ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.

ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹർജിയിൽ നിരക്ക് വർധനക്ക് ഹൈക്കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ആ കേസ് കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. സ്റ്റേ ഉത്തരവ് നീക്കിയാൽ വൈദ്യുതി നിരക്ക് ഉയർത്തി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചേക്കും.

റോഡ് മുറിച്ചു കടക്കവേ ലോറി ഇടിച്ച് ആറ്റിങ്ങൽ സ്വദേശിയ്ക്കു ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവേ ലോറി ഇടിച്ച് ആറ്റിങ്ങൽ സ്വദേശിയ്ക്കു ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവേ ടെക്നോപാർക്ക് സെക്യൂരിറ്റി ജീവനക്കാരൻ മരണപെട്ടു. അജ്ഞാത ലോറിയിടിച്ച് രാവിലെ ഡ്യൂട്ടിയ്ക്കയുപോകവെയാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോടെ യായിരുന്നു അപകടം നടന്നത്. ആറ്റിങ്ങൽ വലിയകുന്ന് ചരുവിള പുത്തൻ വീട്ടിൽ അനിൽകുമാർ. ബി യ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. 47 വയസായിരുന്നു. അമിത വേഗതയിൽ വന്ന ലോറി അനിൽ കുമാറിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നുവന്നു ദൃക്സാക്ഷികൾ പറയുന്നു. ലോറിയെ കണ്ടെത്താൻ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. അവിവാഹിതനാണ് അനിൽകുമാർ

‘ആത്മാഭിമാനമുണ്ടെന്ന് മനസ്സിലാക്കണം…’; വിദ്യാര്‍ത്ഥികള്‍ അധിക്ഷേപിച്ച അധ്യാപകന്‍ പറയുന്നു

‘ആത്മാഭിമാനമുണ്ടെന്ന് മനസ്സിലാക്കണം…’; വിദ്യാര്‍ത്ഥികള്‍ അധിക്ഷേപിച്ച അധ്യാപകന്‍ പറയുന്നു

കൊച്ചി: തന്റെ അധ്യാപക ജീവിതത്തില്‍ അപമാനിക്കപ്പെടുന്നത് ആദ്യമായിട്ടാണെന്ന് മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച കാഴ്ചാപരിമിതിയുള്ള അധ്യാപകന്‍ പ്രിയേഷ് സി യു. കുടുംബവും സുഹൃത്തുക്കളുമുള്ളയാളാണ് താന്‍. അതുകൊണ്ടുതന്നെ ഈ സംഭവം വളരെയേറെ വിഷമമുണ്ടാക്കി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദ, ബിരുദാനന്തര പരീക്ഷയില്‍ റാങ്ക് നേടിയയാളാണ്. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. ഇതൊക്കെ നേടുന്നതിനിടിയിലും ചൂഷണം ചെയ്യപ്പെടുമ്പോള്‍ വേദനിക്കും. അതാണ് സംഭവത്തില്‍ പരാതി നല്‍കാന്‍ കാരണം.- അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ വ്യക്തിപരമായി അപമാനിച്ചതാകണമെന്നില്ല. അവര്‍ കാഴ്ച പരിമിതരുടെ ഭാഗത്തുനിന്ന് ആലോചിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കപ്പെടുന്നത് ഇത് ആദ്യത്തെ അനുഭവമാണ്. സംഭവം ഓര്‍ഗനൈസ്ഡാണെന്ന് പറയാനുള്ള തെളിവ് തന്റെ പക്കലില്ല. അധ്യാപകര്‍ വീഡിയോ ചെക്ക് ചെയ്ത് പേരെഴുതിക്കൊടുക്കുമ്പോഴാണ് ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയുന്നത്.

പരാതി ഏതെങ്കിലുമൊരു വിദ്യാര്‍ത്ഥിക്കെതിരെയല്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് പരാതി നല്‍കിയത്. പരാതി കോളജിനുള്ളില്‍ തന്നെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് അവരെ തിരുത്താന്‍ വേണ്ടിയാണ്. അല്ലാതെ ശത്രുത തീര്‍ക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

കാഴ്ച പരിമിതിയുള്ള മറ്റ് അധ്യാപകര്‍ക്ക് ഈ അനുഭവമുണ്ടാകരുത്. ഇനി വിദ്യാര്‍ത്ഥികള്‍ ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെറ്റുതിരുത്തി അവരെ കോളജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അധ്യാപകന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ്, മൂന്നാം വര്‍ഷ പൊളിറ്റക്കല്‍ സയന്‍സ് ക്ലാസില്‍ കാഴ്ചാപരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ അവഹേളിച്ച് റീല്‍സ് ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം ആറു വിദ്യാര്‍ത്ഥികളെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് യുവാവ് ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ജീവനൊടുക്കി

തിരുവനന്തപുരത്ത് യുവാവ് ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് മനോജ് ബ്ലേഡ് ഉപയോ​ഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിച്ചു.