മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം മുട്ടപ്പലം മുസ്ലീം ജമാഅത്തിന്റെ അഭിമുഖത്തില്‍ വിവിധ പരിപാടികളോടെ നടന്നു. ജമാഅത്ത് പ്രസിഡന്റ് എം. അലിയാരുകുഞ്ഞ്‌ ദേശീയ പതാക ഉയര്‍ത്തി. ചീഫ് ഇമാം നാസറുദ്ദീന്‍ അല്‍ കാസിമി ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലി. ജനറല്‍ സെക്രട്ടറി എ.ആര്‍ നിസാര്‍, വൈസ് പ്രസിഡന്റ് എ.മജ്നു, അന്‍സര്‍ മൗലവി, ഭാരവാഹികളായ എസ്.എം ബഷീര്‍, എ.ബദറുദ്ദീന്‍, അബ്ദുല്‍ ലത്തീഫ്, എം.കെ മജീദ്, ബി.നാസര്‍, എ.എ മജീദ്, ആര്‍.നസീര്‍, ജമാഅത്ത് അംഗങ്ങളായ യു.പി നസീര്‍, എ.ബഷീര്‍, റഷീദ് റാവുത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം പി. അനിൽകുമാറിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം പി. അനിൽകുമാറിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽഫയർ ഫോഴ്സ് അംഗീകാരം പി. അനിൽകുമാറിന് ലഭിച്ചു. രാമച്ചംവിള, ഹരിശ്രീലൈനിൽ ജയശ്രീ വിലാസത്തിലാണ് താമസം. വർക്കല ഫയർഫോഴ്സ് ഓഫീസിലെ അസിസന്റ് സ്റ്റേഷൻ ഓഫീസറായിരുന്നു. നീണ്ടകാലംപാരലൽ കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം സജീവസാംസ്ക്കാരിക പ്രവർത്തകനാണ്. രാമച്ചംവിള, നേതാജി ഗ്രന്ഥശാല പ്രസിഡന്റാണ്.

കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു

കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട മുഴവൻകോടാണ് സംഭവം. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മുറിക്കുള്ളിൽ കയറി ഇയാൾ ജീവനൊടുക്കുകയായിരുന്നു. കാപ്പിക്കാട് സ്വദേശി സജിയാണ് മരിച്ചത്. രാവിലെ 6.30ഓടെയാണ് സംഭവം. ഇയാൾ സ്ഥിരം മദ്യപാനിയും അക്രമസ്വഭാവമുള്ളയാളുമാണെന്ന് ഭാര്യ പറയുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് ഇയാൾ വീട്ടിൽ കയറുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു. കാട്ടാക്കട പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

എയർ റൈഫിൾ ഷൂട്ടിങ് ചാമ്പിയൻഷിപ്പിൽ ഋതിക്ക് കൃഷ്ണൻ പി.ജി ക്ക് സ്വർണ്ണം

എയർ റൈഫിൾ ഷൂട്ടിങ് ചാമ്പിയൻഷിപ്പിൽ ഋതിക്ക് കൃഷ്ണൻ പി.ജി ക്ക് സ്വർണ്ണം

കേരള എയർ ഗൺ അസോസിയേഷൻ നടത്തിയ സംസ്ഥാന തല എയർ റൈഫിൾ ഷൂട്ടിങ് ചാമ്പിയൻഷിപ്പ് നടന്നു. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച ഋതിക്ക് കൃഷ്ണൻ പി.ജി ക്ക് സ്വർണ്ണം.

നാലാഞ്ചിറ നവജീവൻ സ്കൂളിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. സിവിൽ സർവീസ് അദ്ധ്യാപകൻ പി എസ് പ്രദീപിന്റെയും അധ്യാപികയായ ഗായത്രിയുടെയും മകനാണ്.

ചന്ദ്രന് പിന്നാലെ സൂര്യനെ ‘തൊടാനും’ ഐഎസ്ആര്‍ഒ; ആദിത്യ എല്‍ വണ്‍ പേടകം ഉടന്‍ വിക്ഷേപിച്ചേക്കും

ചന്ദ്രന് പിന്നാലെ സൂര്യനെ ‘തൊടാനും’ ഐഎസ്ആര്‍ഒ; ആദിത്യ എല്‍ വണ്‍ പേടകം ഉടന്‍ വിക്ഷേപിച്ചേക്കും

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിന്റെ കരുത്തില്‍ സൂര്യനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന് ആദിത്യ എല്‍ വണ്‍ പേടകമാണ് വിക്ഷേപിക്കുക.

സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ സൗരദൗത്യത്തിന് തയ്യാറെടുത്ത് വരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി അസംബ്ലിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി വിക്ഷേപണ വാഹനത്തെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.

ബംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് പേടകം വികസിപ്പിച്ചത്. ഓഗസ്റ്റ് അവസാനമോ, അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ വിക്ഷേപണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൗര-ഭൗമ വ്യവസ്ഥയുടെ ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍ 1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക.

പേടകത്തിന് വട്ടമിട്ട് പറന്ന് നിരീക്ഷണം നടത്താന്‍ കഴിയുന്ന അനുയോജ്യമായ സ്ഥലമാണ് ലാഗ്രാഞ്ച് പോയിന്റ്. ഇവിടെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ ബലം പരസ്പരം റദ്ദാക്കപ്പെടുന്നത് മൂലമാണ് ബഹിരാകാശ പേടകത്തിന് വട്ടമിട്ട് പറക്കാന്‍ സാധിക്കുന്നത്.

എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ വച്ച് സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ സാധിക്കും. പേടകത്തില്‍ ഏഴ് പേലോഡുകളാണ് ഉണ്ടാവുക.വൈദ്യുത കാന്തിക, കാന്തിക ക്ഷേത്ര ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ (കൊറോണ) എന്നിവ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പേലോഡുകള്‍.

സൗരാന്തരീക്ഷത്തിലെ ക്രോമോസ്ഫിയറും കൊറോണയും നിരീക്ഷിക്കുന്നതിനാണ് ആദിത്യ എല്‍ വണിന്റെ ഉപകരണങ്ങള്‍ പ്രധാനമായും ട്യൂണ്‍ ചെയ്തിരിക്കുന്നത്. സൂര്യന്റെ ഉപരിതല അന്തരീക്ഷത്തിന്റെ ചലനാത്മകതയെ കുറിച്ച് പഠിക്കാനാണ് പ്രധാനമായി വിക്ഷേപണം.

പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്.

സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്ന് മത്സരിച്ചിരുന്നു. യുഡിഎഫിനായി ചാണ്ടി ഉമ്മനും എല്‍ഡിഫിനായി ജെയ്ക് സി തോമസുമാണ് മത്സരരംഗത്തുള്ളത്.

ബിജെപി സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാര്‍ഥികളുടെ പൂര്‍ണ ചിത്രം തെളിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.