ഭര്‍ത്താവുമായി വഴക്കിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

ഭര്‍ത്താവുമായി വഴക്കിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: റോഡരികില്‍ വച്ച് ഭര്‍ത്താവുമായി വഴക്കിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. അമ്പൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്റെ ഭാര്യ ജയയാണ്(38) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച വൈകീട്ട് 3.15-ഓടെ തിരുവനന്തപുരം അമ്പൂരി കവലയിലെ കുരിശ്ശടിക്ക് സമീപം വെച്ചായിരുന്നു സംഭവം.

ഭര്‍ത്താവുമായി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നു. ഭര്‍ത്താവും സമീപമുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭര്‍ത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ രണ്ട് മാസം മുന്‍പേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ കുറഞ്ഞതും വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായി.

അതേസമയം കോടികള്‍ ചെലവിട്ടിട്ടും ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി വര്‍ഷങ്ങള്‍ക്കിപ്പുറവും പാതിവഴിയിലെന്ന ട്വന്റിഫോര്‍ വാര്‍ത്ത മന്ത്രി കൃഷ്ണന്‍കുട്ടി സ്ഥിരീകരിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണി വേഗത്തിലാക്കാന്‍ വേണ്ടിയുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൈകിയതുമൂലമുളള നഷ്ടം എത്രയെന്ന് കണക്കാക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

കർഷക തൊഴിലാളി യൂണിയൻ; ആറ്റിങ്ങൽ ഈസ്റ്റ് മേഖല സമ്മേളനം നടന്നു

കർഷക തൊഴിലാളി യൂണിയൻ; ആറ്റിങ്ങൽ ഈസ്റ്റ് മേഖല സമ്മേളനം നടന്നു

കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഈസ്റ്റ് മേഖല സമ്മേളനം നടന്നു. ആറ്റിങ്ങൽ എംഎൽഎ യും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവുമായ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. വി.സന്തോഷ് കുമാർ, ബി ബിനുകുമാർ, സി ചന്ദ്രബോസ്, എം മുരളീധരൻ, ആർ രാജു, സി.എസ് അജയകുമാർ, ആർ.എസ് അനൂപ്, എസ് സതീഷ് കുമാർ, എം സതീഷ് ശർമ്മ എന്നിവർ പങ്കെടുത്തു. പുതിയ പ്രസിഡന്റായി എ നജാമിനേയും സെക്രട്ടറിയായി എം സതീഷ് ശർമ്മയേയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 15ന് ( ചൊവ്വാഴ്ച) 20 രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.എല്ലാ ടിക്കറ്റുകളിലും ഇളവ് ലഭിക്കും. സാധാരണ 30 രൂപ ടിക്കറ്റിന് 10 രൂപ ഇളവ് ലഭിക്കും. 40 ന് 20 ഉം 50 ന് 30 ഉം 60ന് 40 ഉം രൂപയുടെ വീതം ഇളവുകള്‍ ലഭിക്കും.

കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും. 15ന് രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇളവുകള്‍ തുടരും. പേപ്പര്‍ ക്യൂആര്‍, ഡിജിറ്റല്‍ ക്യൂആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്കും ഇളവുകള്‍ ലഭ്യമാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ് ബാക്കായാണ് ഇളവ് ലഭിക്കുക എന്നും കൊച്ചി മെട്രോ അറിയിച്ചു.

അതിനിടെ ദൈനംദിന യാത്രയ്ക്ക് കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്സവകാലവും ചൂടേറുന്നതും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. ജൂലായ് മാസത്തില്‍ പ്രതിദിനം ശരാശരി 85,545 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഓഗസ്റ്റില്‍ ഇതുവരെയുള്ള പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. നേരത്തെ, 60,000 നും 70,000നുമിടയിലായിരുന്ന ശരാശരി യാത്രക്കാര്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമായി ഉയര്‍ത്തുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യം.

യാദവിനു ചികിത്സാ സഹായം എത്തിച്ചു; ആറ്റിങ്ങൽ പോലീസും മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും

ആറ്റിങ്ങൽ: കൊട്ടിയോട് സിനി ഭവനിൽ ഷൈനിന്റെ മകൻ യാദവ് ഒന്നര വർഷമായി ആർ സി സി ചികിത്സയിലായിരുന്നു. കൂലിപ്പണിക്കാരനായ ഷൈന് ജോലി തടസ്സം അനുഭവപെട്ടതിനെ തുടർന്ന് കുട്ടിയുടെ ചികിത്സക്കായുള്ള പണവും, വീട്ടിലേക്കു ആവശ്യമായ ഭക്ഷണസാധനങ്ങളും ആറ്റിങ്ങൽ പോലീസും, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വീട്ടിൽ എത്തിച്ചു.

ആറ്റിങ്ങൽ എസ്ഐ അഭിലാഷ് ചികിത്സക്കായുള്ള പണം ഷൈനിനെ ഏൽപ്പിച്ചു. മോണിറ്ററിങ് കമ്മിറ്റി കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെ.പി അനിൽകുമാർ, സുരേഷ്ബാബു, ബാബുരാജ്, പ്രമോദ്, രാധാകൃഷ്ണൻ, പാരിപ്പള്ളി, അനിൽകുമാർ തുടങ്ങിയവർ സന്നിദ്ധരായി.

കൊല്ലത്ത് ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം, പിന്നാലെ തമ്മിലടി; ആറ് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം, പിന്നാലെ തമ്മിലടി; ആറ് പേര്‍ അറസ്റ്റില്‍

കൊല്ലം: ഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തന്‍വീട്ടില്‍ അന്‍ഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സിറാജിന്റെ സുഹൃത്തുക്കളുടെ കാര്‍, ഇഷാഖും അന്‍ഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുയര്‍ന്നത്. പിന്നാലെ പ്രകോപിതരായ അന്‍ഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ മാരകമായി പരുക്കേറ്റ അന്‍ഷാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒയുടെ ചുമതല വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സക്കീര്‍ ഹുസൈന്‍, ഉണ്ണിക്കൃഷ്ണന്‍, എ.എസ്.ഐ നൗഷാദ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.