പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും

പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും

കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണമെത്തുമ്പോഴേക്കും വില റെക്കോർഡിഡുമെന്നാണ് കണക്കുകൂട്ടൽ.

ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇന്നത് 40ലെത്തി. ചില്ലറ വിപണിയിൽ അഞ്ചുരൂപയെങ്കിലും അധികം നൽകണം.

പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയിൽ നാലുരൂപയാണ് പതിനഞ്ച് ദിവസത്തിനകം കൂടിയത്. ബംഗാളിൽ നിന്നെത്തുന്ന സ്വർണക്കും സുരേഖയ്ക്കും വില കൂടിയിട്ട് മാസമൊന്നായി. അരി കയറ്റുമതി കൂടിയതും വിദേശവിപണിയിൽ നല്ല വിലകിട്ടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.

വിലക്കയറ്റമുണ്ടെങ്കിലും കോഴിക്കോടുൾപ്പെടെയുളള വിപണിയിൽ അരിക്ക് ക്ഷാമമില്ല. ഓണക്കാലമാകുമ്പോഴേക്കും ആവശ്യക്കാർ കൂടും. നിലവിലെ സ്ഥിതി തുടർന്നാൽ ക്ഷാമമുണ്ടായേക്കും. മൊത്തവിപണിയിലുൾപ്പെടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിടപെടലാണ് കച്ചവടക്കാരുടെ ആവശ്യം. പയറുൾപ്പെടെയുളള ധാന്യങ്ങളെ നിലവിൽ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലെന്നതുമാത്രമാണ് ആശ്വാസം.

അതിഥി തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കണം; പൊലീസിന് നിര്‍ദേശം

അതിഥി തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കണം; പൊലീസിന് നിര്‍ദേശം

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ പൊലീസിന് നിര്‍ദേശം. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ കണക്ക് എടുക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ നിര്‍ദേശം നല്‍കിയത്.

ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശം ഇല്ല. ഇതിനായി പൊലീസ് ഒരു ആപ്പ് തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതിന്റെ പ്രവര്‍ത്തനവും നിലച്ചിരുന്നു.

ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷന്‍ പരിധിയിലും കഴിയുന്നത്ര വിവരം ശേഖരിക്കാനാണ് എസ്പിമാര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച മുതല്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ലോകായുക്തയില്‍ പരാതി നല്‍കിയ ആര്‍ എസ് ശശികുമാറാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

അന്തരിച്ച എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കു പുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബന്ധുവായ യുവതിക്കൊപ്പം ഇരുന്ന് യാത്ര ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള സ്വദേശി സുരേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാൻ ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ് യാത്രചെയ്തത്. ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടർ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പൊലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.

എന്നാല്‍ യാത്രക്കാര്‍ കണ്ടക്ടര്‍ക്കെതിരേ പരാതി ഉന്നയിച്ചു. ബസിനുള്ളില്‍ കണ്ടക്ടര്‍ യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതേത്തുടർന്ന് കണ്ടക്ടർ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ബാ​ഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

ബാ​ഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

കൊച്ചി: ​യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.

പെരുമ്പാവൂരില്‍ ബാലവേല; 10 കുട്ടികളെ മോചിപ്പിച്ചു

പെരുമ്പാവൂരില്‍ ബാലവേല; 10 കുട്ടികളെ മോചിപ്പിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പൊലീസ് മോചിപ്പിച്ചു. കീന്‍പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് മോചിപ്പിച്ചത്.