വർക്കല അയിരൂർ സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ലാസ്  എറിഞ്ഞുതകർത്തു

വർക്കല അയിരൂർ സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞുതകർത്തു

വർക്കലയിൽ വീട്ടിൽ അതിക്രമം കാണിക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസിന്റെ വാഹനത്തിന് നേരെ യുവാവ് കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു.
കൃത്യനിർവഹണം തടസപ്പെടുത്തിയതിന്‌ അയിരൂർ സ്വദേശി അഭിജിത്തിന്റെ പേരിൽ പൊലീസ് കേസെടുത്തു. ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെയാണ് സംഭവം.

അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം 19കാരനായ അഭിജിത്ത് അതിക്രമം കാണിക്കുന്നതായി സ്റ്റേഷനിലേക്ക് ഫോൺ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. വീട്ടിൽ പൊലീസിനെ കണ്ട യുവാവ് ഇറങ്ങിയോടുന്നതിനിടെയാണ് ജീപ്പിന് കല്ലെറിഞ്ഞത്. സ്ഥിരം ലഹരി ഉപയോഗിക്കുന്നയാളാണ് പ്രതിയെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഡോ. ഡി.ജയൻ സംസ്ഥാന പ്രസിഡന്റ്, ഡോ. എസ്. ​ഗോപകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി

ഡോ. ഡി.ജയൻ സംസ്ഥാന പ്രസിഡന്റ്, ഡോ. എസ്. ​ഗോപകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ഗവൺമെൻറ് ആയുർവേദ കോളേജിൽ നടന്ന അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഡി. ജയനെ (തൃപ്പൂണിത്തറ ആയുർവേദ കോളേജ്) സംസ്ഥാന പ്രസിഡന്റായും ഡോ.എസ്. ഗോപകുമാറിനെ (കണ്ണൂർ ആയുർവേദ കോളേജ്) സംസ്ഥാന ജനറൽ സെക്രട്ടറിയായും ഡോ. ഇന്ദുലേഖ വി സിയെ (തിരുവനന്തപുരം ആയുർവേദ കോളേജ്) സംസ്ഥാന ട്രഷറർ ആയും തിരഞ്ഞെടുത്തു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഡോ. രശ്മി സി (തിരുവനന്തപുരം), ഡോ. സുനിൽ ജോൺ (തൃപ്പൂണിത്തറ), ഡോ. ഇന്ദുകല (കണ്ണൂർ), സംസ്ഥാന സെക്രട്ടറിമാരായി ഡോ. സുനീഷ് മോൻ എം.എസ് ( തിരുവനന്തപുരം), ഡോ. മധു പി.എം, ( കണ്ണൂർ), ഡോ. മിനി മുരളീധരൻ (തൃപ്പൂണിത്തറ) മൂന്ന് സർക്കാർ കോളേജുകളിൽ നിന്നുമായി 31 അംഗ സംസ്ഥാന കമ്മിറ്റിയേയും തിര‍ഞ്ഞെടുത്തു.

ആയുർവേദ കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിൽ വന്ന പ്രശ്നങ്ങൾ പരിഹരിക്കുക, തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ പൂജപ്പുര ക്യാമ്പസിൽ വരുന്ന ജെറിയാട്രിക് ഇൻസ്റ്റിറ്റ്യൂട്ട്, പാരാ സർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കുക, അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കുക, തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ അക്കാദമിക് ബ്ലോക്ക് പണിയുവാനുള്ള നടപടികൾ സ്വീകരിക്കുക, കണ്ണൂർ ആയുർവേദ കോളേജിന് ദേശീയപാത വികസനത്തിന് വിട്ടു നൽകിയ സ്ഥലത്തിന് പകരമായി സ്ഥലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളന പ്രമേയങ്ങളായി അംഗീകരിച്ചു.

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കെ തെലങ്കാനയില്‍ ഫലക്‌നുമ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു. മൂന്ന് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ബൊമ്മിപ്പള്ളിക്കും പാഗിടിപ്പള്ളിക്കും ഇടയില്‍ വച്ചായിരുന്നു അപകടം. യാത്രക്കാരെ അതിവേഗം ഇറക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിവയാത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോറികളില്‍ ഇനി എസി നിര്‍ബന്ധം: കേന്ദ്ര വിജ്ഞാപനം റെഡി

ലോറികളില്‍ ഇനി എസി നിര്‍ബന്ധം: കേന്ദ്ര വിജ്ഞാപനം റെഡി

ഡൽഹി: രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗഡ്‍കരി ട്വീറ്റിൽ പറഞ്ഞു.

ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. നിലവിൽ വോൾവോ, സ്കാനിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ ഇതിനകം എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് പുറത്തിറങ്ങുന്നത്. കണക്കുകൾ പ്രകാരം, ട്രക്കുകളിൽ എസി ക്യാബിനുകൾ സ്ഥാപിക്കുന്നതിന് ഒരു ട്രക്കിന് 10,000 രൂപ മുതൽ 20,000 രൂപ വരെ അധികച്ചെലവ് വരും.

കിടപ്പ് രോഗികൾക്ക് സാന്ത്വനമായി എൻഎസ്എസ് വോളണ്ടിയേഴ്സ്

കിടപ്പ് രോഗികൾക്ക് സാന്ത്വനമായി എൻഎസ്എസ് വോളണ്ടിയേഴ്സ്

ആത്മജം – ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച് തുക ഉപയോഗിച്ച് വാങ്ങിയ എയർ ബെഡ്, ഡയപ്പർ എന്നിവ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് നൽകുന്നതിനു വേണ്ടി പ്രസിഡൻറ് ഹസീന.എം, വൈസ് പ്രസിഡൻറ് മാധവൻകുട്ടി.എം വാർഡ് മെമ്പർ രഘുത്തമൻ പിടിഎ പ്രസിഡന്റ് മനു.സ് ആസൂത്രണ സമിതി അംഗം നൗഷാദ് പ്രിൻസിപ്പൽ ഷീബ ബി, പ്രോഗ്രാം ഓഫീസർ ഷിബു കെ, ആശാവർക്കർ മിനി വിഎച്ച്എസ്ഇ അധ്യാപകർ ഷമീർ.എ എസ് , സുധീരൻ വി എസ് എന്നിവരുടെ സാന്നിധ്യത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് കൈമാറി കിടപ്പ് രോഗിക്ക് സാന്ത്വനമേകി.

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 100 പവന്‍ കവര്‍ന്നു; മോഷണം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 100 പവന്‍ കവര്‍ന്നു; മോഷണം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.
രാമകൃഷ്ണന്‍ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്. മകന്റെ ഉപനയനത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു. കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ വീട്ടില്‍ വച്ച ശേഷം തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു.

ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയാന്‍ കഴിഞ്ഞത്. വീടിന്റെ രണ്ടാം നിലയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.