ലൈഫ് പദ്ധതിയില്‍ പേരില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍

ലൈഫ് പദ്ധതിയില്‍ പേരില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍

മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ പരാക്രമം. തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. കന്നാസില്‍ പെട്രോളുമായി എത്തിയ മുജീബ് റഹ്മാന്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് പെട്രോള്‍ ഒഴിച്ച് ഫയലിന് തീയിട്ടത്. ഫയലുകള്‍ക്ക് തീപിടിച്ച് പടര്‍ന്നതോടെ മുജീബ് റഹ്മാന്റെ കൈക്കും പൊള്ളലേറ്റു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുജീബ് വഴങ്ങിയില്ല. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ കയറാന്‍ ശ്രമിച്ച ഇയാളെ ജിവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 95 വര്‍ഷം തടവ്

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 95 വര്‍ഷം തടവ്

തൃശൂര്‍: പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 95 വര്‍ഷം തടവും 25,000 രൂപ പിഴയും. തൃശൂര്‍ പുത്തന്‍ചിറ കണ്ണിക്കുളങ്ങര സ്വദേശി ഹൈദ്രോസിനാണ് ചാലക്കുടി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി

സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും.

കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്.

മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങൽ ആലംകോടിൽ ബിയോബിൻ വിതരണം ചെയ്തു

ആറ്റിങ്ങൽ ആലംകോടിൽ ബിയോബിൻ വിതരണം ചെയ്തു

ആറ്റിങ്ങൽ: ആലംകോട് രണ്ടാം വാർഡിൽ ബിയോബിന്നിന്റെ വിതരണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ക്ഷേമകാര്യ ചെയർമാൻ എ നജാം ഉദ്ഘാടനം നിർവഹിച്ചു. വേസ്റ്റ് വളമാക്കുന്നതിനുള്ള സംവിധാനമാണ് ബയോ ബിൻ.

മില്‍മയുടേയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി

മില്‍മയുടേയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി

മില്‍മയുടേയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്​ലെറ്റുകള്‍ തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനിയുടെ വിശദീകരണം.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

ആറുമാസത്തിനകം കുറഞ്ഞത് 25 ഔട്ട്​ലെറ്റുകള്‍. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്​ലറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. ഈ 25 ഔട്ട്​ലെറ്റുകള്‍ വഴി ദിവസേന 25,000 ലിറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കിലും ഓരോ ഔട്ട്​ലെറ്റുകള്‍ ഉറപ്പാക്കും. നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്​ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്​ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം. 

കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടി; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടി; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

കൃഷിയ്ക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവിൻ്റെ കാലാവധി നീട്ടി. മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങിയ 2022 മെയ് 28ലെ ഉത്തരവിന്റെ സാധുത ഒരു വർഷത്തേയ് ക്ക് കൂടി നീട്ടാനുള്ള ഉത്തരവിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം( 7), തൃശ്ശൂർ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്തികകളാണ് സൃഷ്ടിക്കുക.

റവന്യുഭവൻ നിർമ്മാണത്തിനും ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവൻ നിർമ്മാണത്തിന് ഉപയോ​ഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനും അനുമതി നൽകി.