താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിലെ പേ വാര്‍ഡില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത. പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്.

പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലതയെ കടിച്ച അണലി പാമ്പിനെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തല്ലിക്കൊന്നു.

ലണ്ടനിൽ മലയാളി യുവാക്കൾ തമ്മിൽ വാക്കുതർക്കം; കൊച്ചി സ്വദേശി കുത്തേറ്റ് മരിച്ചു

ലണ്ടനിൽ മലയാളി യുവാക്കൾ തമ്മിൽ വാക്കുതർക്കം; കൊച്ചി സ്വദേശി കുത്തേറ്റ് മരിച്ചു

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവമുണ്ടായത്. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്‌ളാറ്റില്‍വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. കുത്തേറ്റ് അരവിന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫ്‌ളാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനാണ്.

ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: യുവതി ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. ആമ്പല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്പാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.35 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന അനിലന്‍ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നു

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നു

സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ അടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇനി ശേഷിക്കുന്ന പ്രധാന ജോലികള്‍ ബെര്‍ത്ത്, ബാക്ക് യാഡ് എന്നിവ സംബന്ധിച്ചുള്ളതു മാത്രം. രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് ജോലികള്‍ പുരോഗമിക്കുന്നതെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 300 മീറ്റര്‍ നീളമുള്ള ബെര്‍ത്ത് ആണ് സജ്ജമാവുകയെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബെര്‍ത്ത് ചട്ടക്കൂടിനു മുകളില്‍ സ്ലാബ് സ്ഥാപിച്ചുറപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.

ഇതു പകുതിയിലേറെ പൂര്‍ത്തിയായി. ഈ ജോലി കൂടുതല്‍ സുഗമവും സൗകര്യപ്രദവുമായി നിര്‍വഹിക്കുന്നതിന് ഇതിനു മുകളില്‍ സജ്ജമാക്കിയിരുന്ന ലോഡ് ഔട്ട് സംവിധാനം പൊളിച്ചു നീക്കിത്തുടങ്ങി. സ്ലാബിനു മുകളില്‍ നിശ്ചിത കനത്തില്‍ കോണ്‍ക്രീറ്റ് സ്ഥാപിക്കുന്നതോടെ ബെര്‍ത്ത് സംബന്ധിയായ പ്രധാന ജോലി പൂര്‍ത്തിയാവും.

ബെര്‍ത്തിനു മുന്നിലാണ് കപ്പല്‍ അടുക്കുന്നത്. ബെര്‍ത്തും കപ്പലും തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ഫെന്‍ഡേഴ്‌സ് എന്നറിയുന്ന സാങ്കേതിക സംവിധാനമടക്കമുള്ളവയും സ്ഥാപിക്കും. ബെര്‍ത്തിനു തൊട്ടു പിന്നിലായി സജ്ജമാകുന്ന ബാക്ക് അപ് യാഡ് ആണ് ശേഷിക്കുന്ന നിര്‍മിതിയിലെ രണ്ടാമത്തേത്. ഈയിടെ ഡ്രജിങ്ങിലൂടെ രൂപപ്പെട്ട ഈ ഭാഗത്തെ തറ ഉറപ്പാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ മുകളില്‍ ഇന്റര്‍ലോക്ക് പാകി യാഡ് സജ്ജമാക്കും. കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള കയറ്റിറക്കു സാധനങ്ങള്‍ ഈ ഭാഗത്താണ് സജ്ജീകരിക്കുക. തുറമുഖത്ത് യഥേഷ്ടം ഇന്ധന ലഭ്യതയ്ക്ക് ഐഒസിയുടെ പമ്പ് നിര്‍മാണവും സമീപത്ത് പുരോഗതിയിലാണ്.

തുറമുഖത്തെത്തുന്ന കണ്ടെയ്‌നര്‍ വാഹികളായ ട്രെയിലറുകള്‍, മറ്റു യന്ത്ര സംവിധാനങ്ങള്‍ എന്നിവക്കുള്ള ഇന്ധന ലഭ്യതക്കായാണ് പമ്പ്. സെപ്റ്റംബറില്‍ ആദ്യം എത്തുന്ന കപ്പലില്‍ 8 ഷോര്‍ട് ഷിപ് ക്രെയിനുകളില്‍ ആദ്യത്തെ 3 എണ്ണം കൊണ്ടുവരുമെന്നു അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ 24 യാഡ് ക്രെയിനുകളും ഇവിടേക്ക് എത്താന്‍ സജ്ജമാണ്. കപ്പല്‍ അടുക്കാന്‍ വേണ്ട നീളത്തിലുള്ള പുലിമുട്ടു നിലവില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അരലിറ്റര്‍ ജവാന്‍ മൂന്ന് മാസത്തിനകം; അടുത്തയാഴ്ച മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും

അരലിറ്റര്‍ ജവാന്‍ മൂന്ന് മാസത്തിനകം; അടുത്തയാഴ്ച മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്‌സ് മദ്യം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഉല്‍പ്പാദനം 8000 കേയ്‌സാണ്. മദ്യം നിര്‍മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലീറ്ററില്‍നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന്‍ റമ്മിന്റെ ഉല്‍പ്പാദകര്‍ സര്‍ക്കാരിനു കത്തു നല്‍കി. അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ജവാന്റെ ഒരു ലീറ്റര്‍ കുപ്പിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

പത്തനംതിട്ടയില്‍ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു

പത്തനംതിട്ടയില്‍ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു

പത്തനംതിട്ട: ആങ്ങാംമൂഴിയില്‍ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമുഴി സ്വദേശികളായ ദമ്പതികളുടെ മകള്‍ അഹല്യയാണ് മരിച്ചത്. ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന കുട്ടി അബോധാവസ്ഥയില്‍ ആകുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.