എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം

എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം

സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in – ൽ ലഭ്യമാണ്.

അങ്കണവാടി പ്രവേശനോത്സവം 30ന്

അങ്കണവാടി പ്രവേശനോത്സവം 30ന്

കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 37 സ്മാർട്ട് അങ്കണവാടിയിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ പ്രീ സ്കൂൾ കുട്ടികളുടെ (3 മുതൽ 6 വയസ്സ് വരെ) പ്രവേശനം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിൽ അങ്കണവാടികൾക്കുള്ള പ്രാധാന്യം, അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും എല്ലാ വർഷവും പ്രവേശോത്സവം സംഘടിപ്പിക്കുന്നത്.

ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം നാളെ ആരോഗ്യവകുപ്പ് മന്ത്രി നിർവഹിക്കും

ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം നാളെ ആരോഗ്യവകുപ്പ് മന്ത്രി നിർവഹിക്കും

ആറ്റിങ്ങൽ: കേരള സർക്കാരിന്റെ രണ്ടാം വാർഷികാഘോഷവേളയിൽ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നാളെ (30/05/2023) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നിർവഹിക്കുന്നു. എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സ്വാഗതം ആശംസിക്കുന്നു.

അഡ്വ. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബിന്ദു മോഹൻ വിഷയാവതരണം നടത്തും. നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻപ്പിള്ള, ക്ഷേമകാര്യ സമിതി അംഗങ്ങളായ എസ്. ഷീജ, എ.നജാം, രമ്യാ സുധീർ ,അവനവഞ്ചേരി രാജു, ഗിരിജ ടീച്ചർ കൗൺസിലർമാരായ ആർ.രാജു , പി.ഉണ്ണികൃഷ്ണൻ, സന്തോഷ് എസ്, താഹിർ, നഗരസഭാ സെക്രട്ടറി അരുൺ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മനേജർ ഡോ. ആശാ വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സൂപ്രണ്ട് ഡോ.പ്രീത സോമൻ നന്ദിയും രേഖപ്പെടുത്തും.

സ്വകാര്യ ബസുകൾക്ക് അനധികൃത സർവീസിന് സഹായം: ആർടിഒയെ സസ്പെന്റ് ചെയ്‌ത്‌ എംവിഡി

സ്വകാര്യ ബസുകൾക്ക് അനധികൃത സർവീസിന് സഹായം: ആർടിഒയെ സസ്പെന്റ് ചെയ്‌ത്‌ എംവിഡി

കൊല്ലം ആർ ടി ഓഫീസർ ഡി മഹേഷിനെ സസ്‌പെൻഡ് ചെയ്‌ത്‌ എംവിഡി. കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചതിനാലാണ് നടപടി. കോൺട്രാക്ട് ക്യാരിയേജുകളെ സഹായിക്കുംവിധം വകുപ്പിന് റിപ്പോർട്ട് നൽകിയെന്നും കണ്ടെത്തി. ടി. മഹേഷിനെ ഗതാഗത സെക്രട്ടറിയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ച് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി കൊല്ലം അധികൃതർ തങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ ബിജു പ്രഭാകറിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബിജു പ്രഭാകറാണ് ആർടിഒ ആയ ടി മഹേഷിനെ ചുമതലപ്പെടുത്തിയത്. അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഈ കണ്ടെത്തലിന്റെ അന്വേഷണത്തിലാണ് ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ ഉത്തരവിട്ടിരിക്കുന്നത്.

ഐപിഎല്‍ കലാശക്കൊട്ടിന് ടോസ് വീണു; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണിക്ക് ടോസ് ഭാഗ്യം

ഐപിഎല്‍ കലാശക്കൊട്ടിന് ടോസ് വീണു; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണിക്ക് ടോസ് ഭാഗ്യം

അഹമ്മദാബാദ്: ഐപിഎഎല്‍ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം പന്തെടുക്കും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഗുജറാത്തും മാറ്റില്ലാതെയാണ് ഇറങ്ങുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന. ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.

16 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 851 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗില്‍ ക്രീസില്‍ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല. ഗില്ലിനെ വേഗത്തില്‍ പുറത്താക്കുകയും റുതുരാജ് ഗെയ്ക്വാദ് പരമാവധി സമയം ക്രീസില്‍ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവര്‍ക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍ ഇരുനിരയിലുമുണ്ട്. ധോണിയുടെ ക്യാപ്റ്റന്‍സി മികവിലേക്ക് ചെന്നൈയും ആരാധകരും ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്‌കോര്‍ 193 റണ്‍സാണ്. എട്ട് കളിയില്‍ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്താരെണെങ്കിലും ടോസ് വലിയ നിര്‍ണായക ഘടകമായേക്കില്ല

കൊല്ലം സ്വദേശി അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു

കൊല്ലം സ്വദേശി അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു

കൊല്ലം ആയുർ മലപേരൂർ സ്വദേശി ജൂഡ് ചാക്കോ 21 വയസ്സ് അമേരിക്കയിലെ ഫിലഡൽഫിയയിൽ വച്ച് വെടിയേറ്റ് മരിച്ചു. യുവാവ് ജോലി കഴിഞ്ഞ് മടങ്ങും വഴി അജ്ഞാതർ വെടി ഉതിർക്കുകയായിരുന്നു എന്നാണ് പ്രാഥമികമായ വിവരം. മലപ്പേരൂർ സ്വദേശികളായ റോയി ആശാ ദമ്പതികളുടെ മകനാണ് വെടിയേറ്റ് മരിച്ച ജൂഡ് ചാക്കോ.