കൊല്ലം സ്വദേശി അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു

കൊല്ലം സ്വദേശി അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു

കൊല്ലം ആയുർ മലപേരൂർ സ്വദേശി ജൂഡ് ചാക്കോ 21 വയസ്സ് അമേരിക്കയിലെ ഫിലഡൽഫിയയിൽ വച്ച് വെടിയേറ്റ് മരിച്ചു. യുവാവ് ജോലി കഴിഞ്ഞ് മടങ്ങും വഴി അജ്ഞാതർ വെടി ഉതിർക്കുകയായിരുന്നു എന്നാണ് പ്രാഥമികമായ വിവരം. മലപ്പേരൂർ സ്വദേശികളായ റോയി ആശാ ദമ്പതികളുടെ മകനാണ് വെടിയേറ്റ് മരിച്ച ജൂഡ് ചാക്കോ.

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ് നിര്‍ബന്ധമായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരില്‍ നിന്ന് വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്യോഗസ്ഥരോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ മൂന്ന് വര്‍ഷം ഫയല്‍ ചെയ്ത ടാക്‌സ് റിട്ടേണുകളില്‍ ഒന്ന്, വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റായി നല്‍കേണ്ടത്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങളെ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. 50,000 രൂപ മുതല്‍ പത്തുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെ മീഡിയം റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വരുന്നവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോഴോ, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴോ കാലാവധി കഴിഞ്ഞ ലഘു സമ്പാദ്യ പദ്ധതികളുടെ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമ്പോഴോ വരുന്ന തുക കണക്കാക്കിയാണ് റിസക് നിശ്ചയിക്കുന്നത്.

എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്?; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ; കൈക്കൂലിക്കെതിരെ മന്ത്രി സജി ചെറിയാന്‍

എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്?; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ; കൈക്കൂലിക്കെതിരെ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൈക്കൂലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്ന് മന്ത്രി ചോദിച്ചു. ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സർക്കാർ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തുറന്നടിച്ചിരുന്നു. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് പാലക്കാട് പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയില്‍ നിന്നും അവര്‍ മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മുറിയിൽ നിന്നും ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ ചുമതലയേറ്റു

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. വിരമിച്ച സുരേഷ് എന്‍ പട്ടേലിന്റെ പിന്‍ഗാമിയായിട്ടാണ് പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവയുടെ നിയമനം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആക്ടിങ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീവാസ്തവ.

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു. വിരമിച്ച 1988 ബാച്ച് മേഘാലയ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ.

പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഡൽഹിയിൽ പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡൽഹി രോഹിണിയിൽ ആണ്‌ സംഭവം. 20 വയസ്സുള്ള സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. സാക്ഷി എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചാണ് ആക്രമിച്ചത്. ഒന്നിലധികം തവണ കുത്തുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പൊതുജനമധ്യത്തിലാണ് കൊലപാതകം സംഭവിച്ചത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു: തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന

ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു: തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന

അങ്ങാടിപ്പുറം: കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോൺ വീണത്. ഒരു ലക്ഷത്തോളം രൂപയുള്ള ഫോണായതിനാൽ ശരത്തും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഏറെ നേരം കുളത്തില്‍ തെരഞ്ഞെങ്കിലും ഫോണ്‍ കിട്ടിയില്ല.

ഇതോടെയാണ് യുവാവ് പെരിന്തൽമണ്ണ യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. എന്നാല്‍ ഫയർഫോഴ്‌സ് സംഘമെത്തിയതോടെ ആരോ വെള്ളത്തിൽ പോയെന്ന് കരുതി നാട്ടുകാരും കുളത്തിന് ചുറ്റും കൂടി. പിന്നീടാണ് തെരച്ചില്‍ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ നാട്ടുകാരുടെ ആശങ്ക കൗതുകമായി. എട്ട് മീറ്ററോളം ആഴമുള്ള കുളത്തിന്റെ അടിഭാഗത്ത് ചളി നിറഞ്ഞ നിലയിലാണുള്ളത്. സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങള്‍ ധരിച്ച് വെള്ളത്തിൽ മുങ്ങിയാണ് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ കണ്ടെത്തിയത്.

പത്ത് മിനിട്ടോളം തിരഞ്ഞാണ് ഫോൺ കണ്ടെത്തിയത്. ഇത് ശരത്തിന് കൈമാറി. ഫോണിന് കാര്യമായ കേടുപാടുകളില്ലെന്നാണ് ശരത്തിന്റെ പ്രതികരണം. ഫോൺ കിട്ടിയ ശരത്ത് അഗ്നിരക്ഷാ സേനയോട് നന്ദി പറഞ്ഞു. ‘രക്ഷാപ്രവർത്തനത്തിൽ’ ഓഫീസർമാരായ അഷ്‌റഫുദ്ദീൻ, പി മുരളി എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ജലസംഭരണിയില്‍ വീണ ഐ ഫോണ്‍ കണ്ടെത്താനായി 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷനിലായിരുന്നു.

ഛത്തീസ്ഗഡ്ഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെതിരെയാണ് നടപടിയുണ്ടായത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫീസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്‍റെ നടപടി. അവധിക്കാലം ആഘോഷിക്കാൻ രാജേഷ് വിശ്വാസ് ഖേർകട്ട അണക്കെട്ട് പരിസരത്ത് എത്തിയപ്പോഴായിരുന്നു ഐഫോണ്‍ ജല സംഭരണിയില്‍ വീണത്.