by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ നിര്‍ണായക കണ്ണി പിടിയിലായ ഫര്‍ഹാനയെന്നു സൂചന. ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാമായിരുന്നെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
ഹോട്ടലില്‍ ജോലി ചെയ്ത ഷിബിലിയെ പരിചയപ്പെടും മുമ്പുതന്നെ സിദ്ദിഖിന് ഫര്‍ഹാനയെ അറിയാമായിരുന്നെന്നാണ് ലഭിക്കുന്ന സൂചന. ഫര്‍ഹാനയുടെ ഇടപെടലിലൂടെയാണ് ഷിബിലിയെ ഹോട്ടലില്‍ നിയമിച്ചതെന്നും അറിയുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ കുരുക്കഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ആഷിക്കിനെ ഫര്‍ഹാനയാണ് ലോഡ്ജിലേക്കു വളിച്ചു വരുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇത് കൊലപാതകത്തിനു ശേഷമാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചത് ആഷിക്കിന്റെ നേതൃത്വത്തില്‍ ആയിരുന്നെന്നാണ് കരുതുന്നത്. ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
കൊലപാതകം നടന്ന സമയം, കാരണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളിബാഗില്‍ അട്ടപ്പാടി ചുരംവളവില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണമുണ്ടെന്നാണ് ഇന്നലെ മലപ്പുറം എസ് പി പറഞ്ഞത്. ഹണിട്രാപ്പ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബർ ടാപ്പിങിനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബർ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിജേഷിന്റെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. റിജേഷിന് സംസാര ശേഷിയില്ലാത്തതിനാൽ കാട്ടുപോത്തിന്റെ ആക്രമണം ആദ്യം പിതാവ് അറിഞ്ഞില്ല.
പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മകൻ വീണ് കിടക്കുന്നത് കണ്ടത്. കാട്ടുപന്നിയുടെ ആക്രമണം പതിവായ മേഖലയാണിത്. എന്നാൽ കാട്ടുപോത്തിനെ മുൻപ് ഇവിടെ കണ്ടിട്ടില്ല. എവിടെ നിന്നാണ് ഇവിടെ കാട്ടുപോത്ത് എത്തിയതെന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത്. റിജേഷിന് ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടന്നത്. റെയിൽവേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്. കളിച്ചുകൊണ്ടിരിക്കെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരൻ. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകനെ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. വിവരമറിഞ്ഞ് അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കളമശ്ശേരിയിൽ മാലിന്യം തള്ളിയവരെ പിടികൂടി. മാലിന്യം കൊണ്ടു വന്ന മൂന്ന് ലോറികളും പിടിച്ചെടുത്തു. പ്ലാസ്റ്റിക്, അറവു മാലിന്യങ്ങളാണ് നഗരസഭയുടെ ഡംബിങ് യാർഡിൽ തള്ളിയത്. നഗരസഭാ സ്ക്വാഡാണ് ലോറികൾ പിടിച്ചെടുത്തത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടു വന്നത്.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 7.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചെന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. മാസത്തില്‍ 75 മണിക്കൂര്‍ വിമാനം പറത്തുന്നതിനുള്ള വേതനമാണ് ഇത്. സ്‌പൈസ് ജെറ്റിന്റെ 18-ാം വാര്‍ഷിക ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ശമ്പള വര്‍ധനവ് മെയ് 16 മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരുടെ ശമ്പളത്തിന് പുറമേ പരിശീലകരുടേയും ഫസ്റ്റ് ഓഫീസര്‍മാരുടേയും ശമ്പളത്തില്‍ ആനുപാതിക വര്‍ധനവ് വരുത്തിയിട്ടുണ്ട്. ശമ്പളത്തിന് പുറമെ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിമാസം 1,00,000 വരെ പ്രതിമാസ ലോയല്‍റ്റി റിവാര്‍ഡും എയര്‍ലൈന്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ നവംബറിൽ സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം പരിഷ്‌കരിച്ചിരുന്നു. 80 മണിക്കൂര്‍ പ്രതിമാസ പറക്കലിന് ഏഴ് ലക്ഷം രൂപ എന്നാണ് അന്ന് നിശ്ചയിച്ചിരുന്നത്. നേരത്തെ, ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റില്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയിരുന്നു. ബാധ്യതകള്‍ കുറച്ച് പുനരുജ്ജീവനത്തിന്റെ പാതയിലാണ് കമ്പനിയെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാര്‍ ആന്‍ഡ് എംഡി അജയ്‌സിങ് പറഞ്ഞു.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരം, തീരദേശം, ഇടനാടുകളിൽ ഇന്നും നാളെയും മഴ സജീവമാകും. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കാറ്റിന്റെ ഗതി അനുകൂലമാകുന്നതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ ആകശത്തേക്ക് എത്തുന്നതാണ് മഴ കനക്കാൻ കാരണം. മോശം കാലാവസ്ഥാ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് നാളെ വൈകീട്ട് 05.30 മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കൻഡിൽ 30സിഎമ്മിനും 70സിഎമ്മിനും ഇടയിൽ മാറി വരുവാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി.
Recent Comments